'കൊവിഡിനെ കീഴ്പ്പെടുത്താൻ കേരളത്തെ 'സഹായിച്ച' രാജീവ് ഗാന്ധിയുടെ ആശയം, 33 വർഷങ്ങൾക്ക് മുൻപ് '
തിരുവനന്തപുരം; ആഗോള തലത്തിൽ പടർന്ന് പിടിച്ച കൊവിഡിനെ നിയന്ത്രിക്കുന്നതിൽ ഒരു പരിധി വരെ കേരളത്തിന് വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. വികസിത രാജ്യങ്ങൾ പോലും കൊവിഡിന് മുന്നിൽ പകച്ച് നിന്നപ്പോഴാണ് മാതൃകപരമായ പ്രവർത്തനങ്ങളിലൂടെ കേരളം രോഗത്തെ കീഴ്പ്പെടുത്തിയത്. കൊവിഡ് നിയന്ത്രണ വിധേയമാക്കിയ സംസ്ഥാനത്തിന്റെ നടപടിയെ ലോകരാജ്യങ്ങൾ പോലും പ്രകീർത്തിക്കുകയാണ്.
ഈ പ്രതിസന്ധി തരണം ചെയ്യാൻ കേരളത്തെ ഏറ്റവും കൂടുതൽ സഹായിച്ചത് 33 വർഷത്തിന് മുൻപ് രാജീവ് ഗാന്ധി പറഞ്ഞ ജനാധിപത്യമാണെന്ന് പറയുകയാണ് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. എങ്ങനെയെന്നല്ലേ? പോസ്റ്റ് വായിക്കാം
ഇന്ത്യയെ കൈപിടിച്ച് നടത്തിയ നേതാവ്
കോവിഡും രാജീവ് ഗാന്ധിയുമായി എന്ത് ബന്ധം എന്നാകും നിങ്ങൾ ചിന്തിക്കുക.ഏതൊരു ഭരണാധികാരിയേയും ചരിത്രം വിലയിരുത്തുന്നത് രാഷ്ട്ര നിർമ്മാണ പ്രക്രീയയിലെ അവരുടെ സംഭാവനയുടെ പേരിലാണ്. രാജീവ് ഗാന്ധി ചരിത്ര താളുകളിൽ ഇടം പിടിക്കുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ കൈപിടിച്ച് നടത്തിയ നേതാവ് എന്ന പേരിലാണ്.
രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണം
വിവര സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങളുടെ പേരിലാണ് നമ്മൾ അദ്ദേഹത്തെ ആദരിക്കുന്നത്.എന്നാൽ, ഈ കോവിഡ് ദിനങ്ങളിൽ, രാജിവ് ഗാന്ധിയുടെ ദീർഘവീക്ഷണത്തിൻ്റെ ഗുണം, എൻ്റെയും നിങ്ങളുടേയും ജീവിതത്തിൽ നേരിട്ട് സ്പർശിക്കുകയുണ്ടായി.
വിവദങ്ങൾ കൊഴുപ്പിച്ചത്
നമ്മൾ കോവിഡിനെ വിജയകരമായി പ്രതിരോധിച്ച് അതിജീവനത്തിൻ്റെ അവസാന ലാപ്പിലേക്ക് കടക്കുകയാണല്ലോ. അപ്പോഴാണ് അതിജീവനത്തിൻ്റെ ക്രഡിറ്റിനെ ചൊല്ലി പി.ആർ വർക്കും, സൈബർ പോരാട്ടവും ഒക്കെയായി വിവാദങ്ങൾ നമ്മൾ കൊഴിപ്പിച്ചത്.
പ്രതിസന്ധി കാലത്ത്
എന്നാൽ, ഒരു കാര്യം നിസ്സംശയം പറയാൻ ഞാനാഗ്രഹിക്കുന്നു. ഈ പ്രതിസന്ധി തരണം ചെയ്യാൻ കേരളത്തെ ഏറ്റവും കൂടുതൽ സഹായിച്ചത് നമ്മുടെ തൃതല പഞ്ചായത്ത് സംവിധാനങ്ങളാണ്. എത്ര അർപ്പണബോധത്തോടെയാണ് ഭരണകൂടത്തിൻ്റെ താഴെത്തട്ടിലെ സംവിധാനം പ്രവർത്തിച്ചത്. എനിക്കറിയാവുന്ന എല്ലാ പഞ്ചായത്തംഗങ്ങളും കൗൺസിലറും മാരും ഒക്കെ അവരുടെ വീട്ടിലെ കാര്യം പോലെയാണ് ഈ പ്രതിസന്ധി കാലത്ത് പ്രവർത്തിച്ചത്.
അഭിനന്ദനം അർഹിക്കുന്നു
ആക്കാര്യത്തിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും മികച്ച് നിന്നു എന്നാണ് എൻ്റെ അഭിപ്രായം. സർക്കാരിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളും നിർദ്ദേശങ്ങളും അത്ര ക്യത്യതയോടെയും ചടുലമായും താഴെ തട്ടിൽ നടപ്പിലാക്കാൻ കഴിഞ്ഞത് ഈ സ്ഥാപനങ്ങളുടെ മികവ് കൊണ്ടാണ്. ഈ കാര്യത്തിൽ നമ്മുടെ സംസ്ഥാനത്തെ എല്ലാ തൃതല പഞ്ചായത്തംഗങ്ങളും ജിവനക്കാരും, ആരോഗ്യ പ്രവർത്തകരേപ്പോലെ തന്നെ അഭിനന്ദനം അർഹിക്കുന്നു.
പഞ്ചായത്തിന്റെ വിജയം
പാത്രം ഒന്നും കൊട്ടിയില്ലെങ്കിലും അവർക്ക് ഒരു കൈയ്യടി കൊടുക്കാം.കമ്മ്യൂണിറ്റി കിച്ചൻ എന്ന പ്രഖ്യാപനം നടത്തിയതല്ലാതെ സർക്കാർ അതിന് വേണ്ടി പ്രത്യേകം പണമോ സംവിധാനങ്ങളോ ഒരുക്കിയില്ലെങ്കിലും, സംസ്ഥാനത്ത് ഒരെടുത്തും അന്നം മുടങ്ങാതെ ഈ നാളത്രയും മുന്നോട്ട് പോയത് പഞ്ചായത്ത് സംവിധാനത്തിൻ്റെ വിജയം തന്നെയാണ്.
ഭരണഘടന ഭേദഗതി
"അധികാരം ജനങ്ങളിലേക്ക് " എന്ന് പറഞ്ഞ് 1987 ൽ രാജീവ് ഗാന്ധി കൊണ്ടു വന്ന ഭരണഘടനാ ഭേദഗതിയാണ്, പിന്നീട് 1993 ൽ കോൺഗ്രസ്സ് 74 മത് ഭരണഘടനാ ഭേദഗതിയായി നടപ്പിലാക്കിയത്. 33% വനിതാ സംവരണമടക്കം ഈ ഭരണ പരിഷ്ക്കാരം കൊണ്ടുവരുമ്പോൾ അദ്ദേഹം പറഞ്ഞു :-"We are on the threshold of a mighty revolution... It is a revolution that will bring democracy to the doorsteps of crores of Indians." - Rajiv Gandhi.
മുട്ടിവിളിച്ചത്
33 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം പറഞ്ഞ ആ ജനാധിപത്യമാണ് കഴിഞ്ഞ കൊറോണാ ദിനങ്ങളിൽ നമ്മുടെ വാതിലുകളിൽ വന്ന് മുട്ടി വിളിച്ചത്. നമ്മുടെയും നമ്മുടെ അയൽക്കാരുടേയും ക്ഷേമം അന്വേഷിച്ചത് .രാഷട്രീയം പറഞ്ഞതല്ല കെട്ടോ, വെറുതെ ഒന്ന് ഓർമ്മപ്പെടുത്തി എന്ന് മാത്രം.ജനാധിപത്യം ജയിക്കട്ടെ..