'എംബിആർ ഈസ് മൈ ലീഡർ; മാസ്ക് ഇടാത്തത് ധിക്കാരമല്ല,കാരണമുണ്ട്'; എഎൻ ഷംസീർ
തിരുവനന്തപുരം: തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത് കൊണ്ടാണ് അന്ന് സഭയിൽ മാസ്ക് വെയ്ക്കാതിരുന്നതെന്ന് സ്പീക്കർ എഎൻ ഷംസീർ. 99 ൽ മാസങ്ങളോളം ആശുപത്രിയിൽ കിടന്നിട്ടുണ്ട്. അതുകൊണ്ട് എനിക്ക് കുറേസമയം മാസ്‌കിടാൻ പറ്റില്ല. അല്ലാതെ തന്റെ ധിക്കാരമല്ലത്, ഷംസീർ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയിൽ കൃത്യമായി മാസ്ക് ധരിക്കാത്തതിന് എഎൻ ഷംസീറിനെ സ്പീക്കറായിരിക്കുമ്പോൾ എംബി രാജേഷ് ശാസിച്ചത് വാർത്തയായിരുന്നു. ഷംസീറിന്റെ പേരെടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇപ്പോൾ എഎൻ ഷംസീർ സ്പീക്കറായപ്പോൾ അന്നത്തെ നടപടി തെറ്റായെന്ന് തോന്നുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു സ്പീക്കർ.

'എന്നെ സംബന്ധിച്ച് വിദ്യർത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായി അക്രമത്തിൽ പരിക്ക് പറ്റിയിരുന്നു. മാസങ്ങളോളം ആശുപത്രിയിൽ കിടന്നിട്ടുണ്ട്. അധിക സമയം മാസ്ക് ഇടാൻ ആകില്ല. ശ്വാസം മുട്ടൽ അനുഭവപ്പെടും. അതൊരിക്കലും ഏതെങ്കിലും തരത്തിലുള്ള ധിക്കാരത്തിന്റെ ഭാഗമായിട്ടല്ല. എന്റെ ആരോഗ്യപ്രശ്നമാണ്.99 ലെ കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം അറിയാമല്ലോ. ആ സമയത്ത് ഭീകരമായി ആക്രമിക്കപ്പെട്ട പൊതുപ്രവർത്തകനാണ് ഞാൻ. അതിന്റെ പ്രശ്നങ്ങൾ ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്. അതുകൊണ്ടാണ് മാസ്ക് ഇടാത്തത്. ഇപ്പോൾ പിന്നെ മാസ്ക് ഇടേണ്ട കാര്യമില്ലല്ലോ'.

'പിന്നെ എം ബി ആർ ഈസ് മൈ ലീഡർ, അദ്ദേഹം എന്റെ നേതാവായിരുന്നു.'എംബി രാജേഷ് സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ ഞാൻ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. അദ്ദേഹം ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് ആയിരിക്കുമ്പോൾ ഡി വൈ എഫ് ഐയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നൊരാളായിരുന്നു ഞാൻ. ഞങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമാണ് കാത്ത് സൂക്ഷിച്ചിരുന്നത്. അദ്ദേഹത്തിന് എന്നോട് എന്തും പറയാനുള്ള അധികാരം ഇന്നലെയുമുണ്ട് ഇന്നുമുണ്ട് ഇനി നാളെയുമുണ്ട്', ഷംസീർ പറഞ്ഞു.

'ഓരോ സമയത്തും ഓരോ റോൾ ലഭിച്ചിട്ടുണ്ട്. ഭരണപക്ഷത്തിന്റെ ബിസിനസ് മികച്ച രീതിയിൽ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ തന്നെ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സ്പീക്കർ എന്ന നിലയിൽ സംരക്ഷിക്കാനും ശ്രമിക്കും', പത്രസമ്മേളനത്തിൽ ഷംസീർ പറഞ്ഞു.

അതേസമയം തന്റെ പുതിയ തുടക്കത്തെ കുറിച്ച് സ്പീക്കർ ഫേസ്ബുക്കിൽ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ- 'ഇതെന്റെ പുതിയ കുടുംബം.
"Yes We Can"അമേരിക്കൻ പ്രസിഡന്റ് ആയി ചുമതലയേറ്റെടുക്കുമ്പോൾ ബരാക് ഒബാമ തന്റെ പ്രസംഗം ആരംഭിച്ചത് "Yes We Can" എന്ന പ്രയോഗത്തോട് കൂടിയാണ്.
കേരള നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നിയമസഭ സെക്രട്ടേറിയറ്റിലെ എന്റെ സഹപ്രവർത്തകരായ കുടുംബാഗങ്ങളോട് സംസാരിക്കുമ്പോഴും Yes We Can എന്ന വാചകം തന്നെയാണ് എനിക്ക് പറയുവാനുള്ളത്.
രാജ്യത്തിനു തന്നെ മാതൃകയായി നിൽക്കുന്ന നിയമസഭയാണ് നമ്മുടേത്. നിയമസഭ സമ്മേളനങ്ങൾ ചേരുന്ന കാര്യത്തിലായാലും നിയമ നിർമാണങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിലായാലും നാം ബഹുദൂരം മുന്നിലാണ്. പാർലിമെന്റിന് തന്നെ മാതൃകയായി നിയമസഭ കമ്മിറ്റികൾ, സബ്ജക്റ്റ് കമ്മിറ്റികൾ തുടങ്ങിയവ രൂപീകരിച്ച നിയമസഭയാണ് നമ്മുടേത്'.

'ഈ നേട്ടങ്ങളിൽ നിന്നും ഇനിയുമേറെ ഉയരങ്ങളിലേക്ക് നമുക്ക് നമ്മുടെ സഭയെ നയിക്കേണ്ടതുണ്ട്. ഒട്ടേറെ മാറ്റങ്ങൾ ഇവിടെ കൊണ്ടുവരാൻ സാധിക്കണം.1921ൽ ആരംഭിച്ച് നൂറുവർഷം പിന്നിട്ട് നിൽക്കുന്ന ലൈബ്രറിയാണ് നമ്മുടെ നിയമസഭ ലൈബ്രറി. അതിന്റെ പ്രവർത്തനം കൂടുതൽ ജനകീയമായി തീർക്കുവാൻ സാധിക്കണം. ഒരു ലക്ഷത്തിലേറെ പുസ്തകങ്ങളുള്ള ലൈബ്രറി കുട്ടികൾ, അധ്യാപകർ തുടങ്ങി ആർക്കും വന്ന് റെഫർ ചെയ്യാൻ സാധിക്കുന്ന, ജനങ്ങൾക്ക് കൂടുതൽ ഗുണകരമായി മാറുന്ന രീതിയിലേക്ക് കൊണ്ടുവരാൻ സാധിക്കണം. അറിവ് തേടി വരുന്ന ഒരാൾക്ക് അറിവ് പകർന്നു കൊടുക്കാൻ നമ്മുടെ ലൈബ്രറി സംവിധാനം ഒരുക്കണം.ശ്രീ എം.ബി രാജേഷ് സ്പീക്കർ ആയിരിക്കുമ്പോൾ തുടങ്ങിവെച്ച ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവൽ സമയബന്ധിതമായി തന്നെ നമുക്ക് സംഘടിപ്പിക്കണം'.

'ഇവിടെ ലഭ്യമായ സ്ഥലപരിമിതിയിൽ നിന്ന് കൊണ്ട് നിയമസഭ കോംപ്ലക്സിന്റെ ചുറ്റുവട്ടത്ത് കൃഷി നല്ല രീതിയിൽ വ്യാപിപ്പിക്കുവാൻ സാധിക്കേണ്ടതുണ്ട്. അസംബ്ലി ചുറ്റുപാടിൽ ഒരു സ്ഥലവും ഉപയോഗശൂന്യമായി കിടക്കുന്നില്ല എന്നത് ഉറപ്പുവരുത്തണം. നിയമസഭ റിസപ്‌ഷൻ മന്ദിരം, നിയമസഭ മന്ദിരത്തിന്റെ ചുറ്റുപാടുകൾ, നിയമസഭ ഹോസ്റ്റൽ, ഗാർഡൻ തുടങ്ങിയവയെല്ലാം കൂടുതൽ മനോഹരമാക്കി തീർക്കാൻ നമുക്കാകണം.ഇത്തരത്തിൽ ഈ നിയമസഭ സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റം നടക്കണമെങ്കിൽ നമ്മളെല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. നമുക്കെല്ലാവർക്കുമൊന്നായി ഈ നിയമസഭയിലെ വിഷയങ്ങളിൽ ആത്മാർത്ഥമായി പരിശ്രമിക്കാം, ഒത്തൊരുമിച്ച് പ്രവർത്തിക്കാം..
Yes We Can....'












Click it and Unblock the Notifications