മെഡിക്കൽ കോളേജിൽ കാലിയായ ഓക്സിജൻ സിലിണ്ടർ മാറ്റി നൽകിയില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ ബഹളം വെച്ചു
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിക്ക് നൽകിയിരുന്ന ഓക്സിജൻ സിലിണ്ടർ തീർന്നിട്ടും മാറ്റി നൽകിയില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ ബഹളംവെച്ചതിനെ തുടർന്ന് സംഘർഷം. ഇന്നലെ രാത്രി 6 മണിയോടെ പതിനേഴാം വാർഡിലാണ് സംഭവം. ബന്ധുക്കൾ ഡിസ്ചാർജ് ചോദിച്ച് വാങ്ങി രോഗിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെയ്യാറ്റിൻകര പൂഴിക്കുന്ന് സ്വദേശിനി ഗിരിജ(55)യ്ക്കാണ് ദുരവസ്ഥ ഉണ്ടായത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഹൃദയത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ അവസ്ഥയിലായിരുന്നു. ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതിനാൽ ഓക്സിജൻ സിലിണ്ടറിലൂടെ ശുദ്ധവായു ലഭ്യമാക്കിയിരുന്നു. ഇന്നലെ വൈകിട്ട് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നെന്ന് രോഗി ബന്ധുക്കളോട് പറഞ്ഞിരുന്നു. ബന്ധുക്കൾ നടത്തിയ പരിശോധനയിൽ ഓക്സിജൻ സിലിണ്ടർ കാലിയാണെന്ന് കണ്ടെത്തിയത്രേ. തുടർന്ന് വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഓക്സിജൻ സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിൽ കാലതാമസവും വിമുഖതച്ചം ഉണ്ടായെന്ന് ആരോപിച്ച് ബന്ധുക്കൾ ബഹളം വെച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തിയാണ് ബന്ധുക്കളെ അനുനയിപ്പിച്ചത്. തുടർന്ന് രാത്രി 6.30 മണിയോടെ രോഗിയുടെ സിസ്ചാർജ് ചോദിച്ച് വാങ്ങി സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.വാർഡിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചവർ വാർഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറുടെ ചിത്രം മെബൈലിൽ പകർത്തിയതായി പരാതിയുണ്ട്. അതേസമയം ചികിത്സയ്ക്ക് കാലതാമസം ഉണ്ടായിട്ടില്ലെന്നും ലഭ്യമായ എല്ലാ ചികിത്സയും രോഗിക്ക് നൽകിയിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.












Click it and Unblock the Notifications