കേരളത്തില്‍ കൊവിഡ് കുറച്ച് കൊണ്ടുവരാം, മൈക്രോ കണ്ടെയിന്‍മെന്റ് നിര്‍ദേശങ്ങളുമായി വിദ്ഗധര്‍
തിരുവന്തപുരം: കേരളത്തില്‍ പിടിവിട്ട് കുതിക്കുകയാണ് കൊവിഡ്. ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായി ഇത് മാറിയിരിക്കുകയാണ്. രാജ്യത്തെ മൂന്നില്‍ രണ്ട് ഭാഗം കേസുകളും ഇപ്പോള്‍ കേരളത്തില്‍ നിന്നാണ്. രാജ്യത്തെ ഉയര്‍ന്ന ടിപിആര്‍ നിരക്കും കേരളത്തിലാണ്. പക്ഷേ ഇതെങ്ങനെ കുറയ്ക്കാന്‍ പറ്റും അക്കാര്യത്തില്‍ വിദഗ്ധാഭിപ്രായങ്ങള്‍ വന്ന് തുടങ്ങിയിരിക്കുകയാണ്. രോഗവ്യാപനം കുറയ്ക്കുക എന്നതാണ് പ്രധാന കാരണം. മൈക്രോ കണ്ടെയിന്റ്‌മെന്റ് ശക്തമാക്കണണം. അണ്‍ലോക്ക് രീതികളും മാറ്റേണ്ടതുണ്ട്. രാത്രി കര്‍ഫ്യൂ കൊണ്ട് കാര്യമില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഷോപ്പുകളുടെ പ്രവര്‍ത്തന സമയം കുറച്ചത് കൊണ്ടോ വാരാന്ത്യ ലോക്ഡൗണുകള്‍ കൊണ്ടോ കാര്യമില്ല. ഇത് ശരിക്കും ആള്‍ക്കൂട്ടം വര്‍ധിക്കാനാണ് കാരണമാകുക. ഇതെല്ലാം എടുത്ത് മാറ്റേണ്ടതാണ്.
വ്യാപാരങ്ങളെല്ലാം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അതിലൂടെ തിരക്കുകള്‍ നിയന്ത്രിക്കണം. പുറത്തെ തിരക്കിനേക്കാള്‍ അപകടകരമാണ് അകത്തെ തിരക്കുകള്‍. ഇതായിരിക്കണം ശാസ്ത്രീയമായ രീതിയില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള അടിത്തറ. ഒരു ആഘോഷ സീസണ്‍ കഴിഞ്ഞാല്‍ ലോകത്തെവിടെയായാലും കേസുകള്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണ്. കേരളത്തില്‍ പെട്ടെന്ന് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന രീതി മാറ്റണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഏത് ആ ഘോഷത്തിനായാലും ഈ രീതി തന്നെ തുടരണം. പതിയെ നിയന്ത്രണങ്ങളില്‍ ഓരോന്നായി ഇളവുകള്‍ നല്‍കുന്നതാണ് ഏറ്റവും ഗുണകരം. ഇതിലൂടെ ജനത്തിരക്ക് നിയന്ത്രിക്കാനും സാധിക്കും.
ആള്‍ക്കൂട്ടങ്ങള്‍ക്ക് എപ്പോഴും വിലക്കുണ്ടായിരിക്കണം. അത് എന്ത് കാര്യത്തിനായാലും. രാഷ്ട്രീയം, ബിസിനസ്, സിനിമ, സാമൂഹ്യ-മതപരമായ കൂടിച്ചേരലുകള്‍ ഒന്നും അനുവദിക്കരുത്. ഇതിനെല്ലാം നിയന്ത്രണങ്ങള്‍ ഉണ്ടാവണം. അതിലൂടെ കേസുകള്‍ ഗണ്യമായി കുറയ്ക്കാനാവും. ഇവ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. പ്രാദേശിക ഡാറ്റകള്‍ ഉപയോഗിച്ച് ഓരോ മേഖലയിലെയും സാഹചര്യങ്ങള്‍ വിലയിരുത്തണം. ഏതൊക്കെ പ്രവര്‍ത്തനങ്ങളാണ് റിസ്‌ക് കൂടുതലുള്ളതെന്ന് കണ്ടെത്തി, അവയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. പുന:പ്പരിശോധനകള്‍ ഇല്ലാതിരുന്നാല്‍ ഒരേ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുന്ന അവസ്ഥയുണ്ടാവും.
തദ്ദേശ സ്ഥാപനങ്ങളെയും കമ്മ്യൂണിറ്റി വാര്‍ഡ് അംഗങ്ങളെയും ഉള്‍പ്പെടുത്തി മഹാമാരി അവബോധം ഉണ്ടാക്കുകയാണ് മറ്റൊരു കാര്യം. വാക്‌സിന്‍ എടുക്കാത്തവര്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാതിരിക്കുക എന്നത് ഇതില്‍ വരുന്നതാണ്. മറ്റൊന്ന് പൊതുസ്ഥലങ്ങളിലേക്ക് ഇവര്‍ വരാതിരിക്കുകയാണ്. ഇത് ജനങ്ങള്‍ക്ക് സ്വയം തോന്നണം. അതിനായി പ്രാദേശിക ഭരണകൂടങ്ങള്‍ അവര്‍ക്കിടയിലേക്ക് അവബോധം വളര്‍ത്തണം. ഒരു ഡോസ് വാക്‌സിനെടുത്തവരും പൊതുപരിപാടികളില്‍ പങ്കെടുക്കരുത്. തുറന്ന സ്ഥലങ്ങള്‍ വലിയ റിസ്‌കില്ലാത്തതാണ്. അധികം ആള്‍ത്തിരക്കുണ്ടാവില്ലെന്ന് ജനങ്ങള്‍ ഉറപ്പിക്കേണ്ടതാണ്. അതേസമയം വാര്‍ഡുകളിലും മണ്ഡലങ്ങളിലും നടക്കുന്ന ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രാദേശിക ഭരണകൂടങ്ങളാണ്.
കൃത്യമായ ആശയവിനിമയാണ് മറ്റൊരു പ്രധാന കാരണം. പല വികസിത രാജ്യങ്ങളിലും വരെ ഇത് വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങളെ കുറിച്ച് നിരന്തരം ജനങ്ങളിലേക്ക് എത്തിക്കുകയാണ് മറ്റൊരു കാര്യമെന്ന് വിദഗ്ധര്‍ പറയുന്നു. മാസ്‌ക് ധരിക്കുന്ന കാര്യങ്ങളും സൗജന്യ മാസ്‌ക് വിതരണവും കൃത്യമായി നടക്കുന്നുണ്ടെന്നും ഉറപ്പാക്കണം. കേരളത്തിലെ വാക്‌സിനേഷന്‍ ഇനിയും വേഗത്തിലാക്കണം. ജനസംഖ്യയുടെ പരമാവധി പേരെ വാക്‌സിനേറ്റ് ചെയ്യിക്കേണ്ടതുണ്ട്. കേന്ദ്രം ആവശ്യമായ വാക്‌സിന്‍ കൃത്യമായി തന്നെ കേരളത്തിന് നല്‍കണം. ഇത് അവസരമായി കണ്ട് മാസ് വാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിക്കണം. പരമാവധി പേരിലേക്ക് വാക്‌സിന്‍ എത്തിക്കണമെന്നും വിദഗ്ധറുടെ നിര്‍ദേശമുണ്ട്.
Recommended Video
സര്‍ക്കാരിന്റെ എല്ലാ മേഖലയും ഉപയോഗിച്ച് വാക്‌സിനേഷന്‍ നടത്തണം. വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നവരില്‍ അതില്‍ മാറ്റിയെടുക്കണം. കൊവിഡിന്റെ ജെനോം സ്വീക്വന്‍സിംഗും പഠനങ്ങളും വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ചും പഠനം നടത്തണം. ജെനോമിക് സര്‍വയലന്‍സില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മികച്ചതാണ്. കൃത്യമായ സമയക്രമത്തില്‍ ഇവയെല്ലാം നടപ്പാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തീരുമാനങ്ങള്‍ എല്ലാം ആഴ്ച്ചകള്‍ക്കും മാസങ്ങള്‍ക്കും മുമ്പേ പ്ലാന്‍ ചെയ്യണമെന്നാണ് മറ്റൊരു നിര്‍ദേശം. ആശുപത്രികളും ക്ലിനിക്കുകളും കൂടുതല്‍ സജ്ജമാക്കി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കൂടുതലായി ചികിത്സയുടെ ഭാഗമാക്കാന്‍ നോക്കണമെന്നും നിര്‍ദേശമുണ്ട്.