ശബരിമല വിവാദത്തിൽ ദേവസ്വം മന്ത്രിക്ക് അധിക്ഷേപം, മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തു
കാസര്‍കോഡ്: ശബരിമല വിവാദങ്ങളുടെ പശ്ചാത്തലതില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തു. കാസര്‍കോഡ് ജില്ലയിലെ മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തിയായ മാധവന്‍ നമ്പൂതിരിക്കാണ് സസ്‌പെന്‍ഷന്‍. മേല്‍ശാന്തിക്കെതിരെ നടപടി സ്വീകരിച്ചതായി ക്ഷേത്രം ട്രസ്‌ററി വ്യക്തമാക്കി.
ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ആയിരുന്നു മാധവന്‍ നമ്പൂതിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മന്ത്രി പറഞ്ഞ വാചകങ്ങള്‍ക്ക് തികച്ചും അധിക്ഷേപകരമായ രൂപത്തില്‍ ആയിരുന്നു മാധവന്‍ നമ്പൂതിരിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ മറുപടികള്‍. മുഖ്യമന്ത്രി പിണറായി വിജയന് എതിരെയും ഇയാള്‍ പോസ്റ്റുകളിട്ട് അധിക്ഷേപിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിവാദമായതിനെ തുടര്‍ന്ന് ദേവസ്വം മന്ത്രിക്കെതിരായ പോസ്റ്റ് ഇയാള്‍ ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ സൈബര്‍ സെല്‍ പരിശോധന നടത്തിയ ശേഷമാണ് പുറത്താക്കല്‍ അടക്കമുളള നടപടികളെടുത്തത്.
അതേസമയം മേല്‍ശാന്തിക്കെതിരെ നടപടിയെടുത്തതിനെക്കുറിച്ച് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പ്രതികരിച്ചു. ഒരു ക്ഷേത്രത്തിലെ മേല്‍ശാന്തിക്കെതിരെ സ്വീകരിക്കുന്ന അച്ചടക്ക നടപടിയെക്കുറിച്ച് മന്ത്രിക്ക് അറിവുണ്ടാകേണ്ട കാര്യമില്ല. സര്‍ക്കാരിന് അറിവുളള വിഷയം അല്ല അതെന്നും അറിഞ്ഞത് ചാനല്‍ വാര്‍ത്തകളില്‍ നിന്നാണെന്നും കടകംപളളി സുരേന്ദ്രന്‍ പ്രതികരിച്ചു.












Click it and Unblock the Notifications