മാധ്യമപ്രവർത്തകന്റെ മരണം; ശ്രീറാമിനെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കർശന നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിക്കാൻ ഇടയായ സംഭവത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ രംഗത്ത്. പുലർച്ചെ ഒരുമണിയോടെയാണ് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീറിന്റെ ബൈക്കിൽ ശ്രീരാം വെങ്കിട്ടരാമന്റെ കാറിടിച്ചത്. തൽക്ഷണം തന്നെ ബഷീർ മരണപ്പെടുകയായിരുന്നു.
എന്നാൽ താനല്ല കാറോടിച്ചതെന്നും കാറിലുണ്ടായിരുന്ന തന്റെ സുഹൃത്തായിരുന്നുവെന്നുമാണ് ശ്രീറാം ആദ്യം പറഞ്ഞത്. എന്നിട്ടും കാറിലുണ്ടായിരുന്ന സഫ എന്ന യുവതിയെ പോലീസ് തന്നെ കാറ് വിളിച്ച് വീട്ടിലെത്തിച്ചു. ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാറോടിച്ചതെന്നും മദ്യലഹരിയിലായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞപ്പോഴും രക്ത സാമ്പിൾ എടുക്കാൻ പോലീസ് തയ്യാറായില്ല. ശ്രീറാമിനെ സംരക്ഷിക്കാനുള്ള പോലീസ് ഗുഢാലോചനയ്ക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെയാണ് മന്ത്രി പ്രതികരിച്ചത്.
കുറ്റമറ്റ അന്വേഷണം
മാധ്യമപ്രവർത്തകൻ കെഎം ബഷീർ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ കുറ്റമറ്റ അന്വേഷണം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് ശുഷ്കാന്തിക്കുറവുണ്ടായിട്ടുണ്ടെന്ന ആക്ഷേപം ഉയർന്നുവന്നിട്ടുണ്ട്. ഇക്കാര്യം പ്രത്യേകം അന്വേഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ശക്തമായ നടപടി
അപകടത്തിൽ കളക്ടറോടും ട്രാൻസ്പോർട്ട് സെക്രട്ടറിയോടും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് ഉടൻ റദ്ദാക്കുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ഐഎഎസ് ഉദ്യോഗസ്ഥർ നിയമം പാലിക്കുന്നതിൽ ജനങ്ങൾക്ക് മാതൃകയാകേണ്ടവരാണെന്നും ആരെങ്കിലും മനപ്പൂർവം രക്ഷിക്കാൻ ശ്രമിച്ചാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതി ചേർക്കും
മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ഇപ്പോൾ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീറാമാണ് കാറോടിച്ചിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന യുവതി പോലീസിന് മൊഴി മാറ്റി നല്‍കി. ആദ്യം താനാണ് വാഹനമോടിച്ചതെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. ശ്രീറാമിനെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും അദ്ദേഹത്തെ തിരുവനന്തപുരം ഡിസിപി നേരിട്ട് ചോദ്യം ചെയ്യുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പുലർച്ചെ ഒരു മണിക്ക്
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീറിന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കുന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സര്‍വ്വേ ഡയറക്ടറായി നിയമിച്ച ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസും അദ്ദേഹത്തിന്‍റെ സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച വാഹനമിടിച്ചാണ് ബഷീര്‍ മരണപ്പെട്ടത്. അമിത വേഗതയും മദ്യ ലഹരിയുമാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
Recommended Video
നരഹത്യക്ക് കേസ്
രാവിലെയോടെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പോലീസ് ആരേയും പ്രതിചേര്‍ക്കാതെ കേസെടുത്തു. എന്നാല്‍ കേസ് തേച്ചുമായ്ച്ചു കളയാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ പോലീസ് സമ്മര്‍ദ്ദത്തിലായി. സോഷ്യൽ മീഡിയയിൽ പ്രചരണവും ശക്തമായി. ഇതിനുപിന്നാലെയാണ് വാഹനമോടിച്ചത് ശ്രീറാമാണെന്ന മൊഴി വനിതാസുഹൃത്ത് നല്‍കുന്നത്. തുടർന്ന് രണ്ട് പേർക്കുമെതിരെ നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അപകടം നടന്ന് ഒമ്പത് മണിക്കൂറുകൾക്ക് ശേഷമാണ് പോലീസ് രക്ത സാമ്പിൾ പരിശോദിക്കാൻ തയ്യാറായതെന്നും വിമർശനം ഉയരുന്നുണ്ട്.