വയനാട് ഉരുള്‍പൊട്ടല്‍: സൈന്യം എത്തുന്നുവെന്ന് മന്ത്രി: സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും അതിവേഗം ചെയ്യും
കല്‍പ്പറ്റ: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളും അതിവേഗത്തില്‍ സാധ്യമാക്കുമെന്ന് മന്ത്രി ഒആർ കേളു. വിവരം അറിഞ്ഞത് മുതല്‍ തന്നെ മുഖ്യമന്ത്രിയുമായി സംസാരിക്കുന്നുണ്ട്. സൈന്യത്തിന്റേയും വ്യോമസേനയുടേയും സഹായം തേടിയിട്ടുണ്ട്. സൈന്യം കോയമ്പത്തൂരില്‍ നിന്നുള്ള ഹെലികോപ്ടറുകള്‍ വയനാട്ടിലേക്ക് എത്തുമെന്നും മന്ത്രി വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
കൂടുതല്‍ എന്‍ ഡി ആർ എഫ് സേനകളേയും ഫയർഫോഴ്സ് അംഗങ്ങളേയും സംഭവ സ്ഥലത്തേക്ക് എത്തിക്കും. മൂന്ന് മന്ത്രിമാർ ഉടന്‍ തന്നെ തിരുവനന്തപുരത്ത് നിന്നും വയനാട്ടിലേക്ക് എത്തും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ എന്നിവരോടൊപ്പം താനും വയനാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഹെലികോപ്ടറില്‍ അങ്ങോട്ട് എന്താനാണ് ശ്രമിക്കുന്നത്. സാധ്യമായ എല്ലാ നടപടികളും എത്രയും പെട്ടെന്ന് ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, വയനാട് ഉരുള്‍പൊട്ടലില്‍ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി മോദി ഫോണില്‍ സംസാരിച്ചു. എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. അടിയന്തര ധനസഹായമായി രണ്ട് ലക്ഷം രൂപ നല്‍കും. മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഓഫീസില്‍ എത്തി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നിരുന്നു.
വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള കെ എസ് ആർ ടി സി സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ചു. പോലീസ് നിർദ്ദേശത്തെ തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.












Click it and Unblock the Notifications