'എട്ടാം ക്ലാസുകളിൽ ആരെയും അരിച്ചുപെറുക്കി തോൽപ്പിക്കില്ല': മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: അധ്യാപകർ ഉത്തരക്കടലാസുകൾ നോക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്ന് മുതൽ ഒൻപത് വരെ ഉള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകൾ വിലയിരുത്തി വീട്ടിലേക്ക് കൊടുത്ത് വിടണമെന്ന് ശിവൻകുട്ടി പറഞ്ഞു. ഉത്തരക്കടലാസുകൾ മറിച്ച് നോക്കാത്ത അധ്യാപകർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
എട്ടാം ക്ലാസുകളിൽ ആരെയും അരിച്ചുപെറുക്കി തോൽപ്പിക്കില്ലെന്നും മിനിമം മാർക്ക് ഏർപ്പെടുത്തുന്നത് വിദ്യാർത്ഥികളെ തോൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതല്ലെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി വ്യക്തമാക്കി. മാർക്ക് കുറവുള്ള വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂളുകളിൽ അക്കാദമിക് മികവും ഗുണനിലവാരവും ഇനിയും ഉയർത്താനുള്ള സമഗ്ര ഗുണമേന്മാ പദ്ധതിതിയുടെ സംസ്ഥാനതല ശിൽപശാലയിൽ സംസാരിക്കുകായിരുന്നു ശിവൻകുട്ടി.

അതേ സമയം എല്ലാ വിദ്യാർത്ഥികളെയും പാസാക്കേണ്ട കാര്യമില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. എല്ലാ വിദ്യാർത്ഥികളേയും ഇങ്ങനെ പാസാക്കേണ്ട കാര്യമില്ല. അക്ഷര പരിചയവും അക്ക പരിചയവും ഉള്ളവരെ മാത്രമെ ജയിപ്പിക്കേണ്ടതുള്ളൂ. പത്താം ക്ലാസിവ്‍ എല്ലാ വിഷയത്തിലും എ പ്ലസ് കൊടുക്കുന്നുവെന്നും പ്ലസ് വൺ അഡ്മിഷൻ കിട്ടാത്തപ്പോൾ വിദ്യാർത്ഥികൾ പരാതിയുമായി വരുന്നുവെന്നും സ്പീക്കർ പറഞ്ഞു.
മത്സര പരീക്ഷകളിൽ നമ്മുടെ കുട്ടികളുടെ സ്ഥിതി എന്തെന്ന് പരിശോധിക്കണമെന്നും സ്പീക്കർ പറഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ആണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. അധ്യാപകർ സ്വന്തം ദൗത്യം പൂർത്തീകരിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണമെന്നും കൂടുതൽ വിവാദത്തിന് ഇല്ലെന്നും സ്പീക്കർ പറഞ്ഞു. സ്കൂളുകളിൽ ശനിയാഴ്ച ക്ലാസ് വെച്ചാൽ എന്താണ് പ്രശ്നമെന്ന് സ്പീക്കർ ചോദിച്ചു. എത്ര അധ്യാപകർ ഇത് അംഗീകരിക്കുമെന്നും സ്പീക്കർ ഷംസീർ ചോദിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. കിഫ്ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ പദ്ധതികൾ, കൈറ്റ് നടപ്പിലാക്കിയ ഡിജിറ്റൽ സംരംഭങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ തുടങ്ങിയവ മൊത്തത്തിലുള്ള ഗുണനിലവാരം
മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും, അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്.
ഇതിനായി ആരംഭിക്കുന്ന ഒരു പുതിയ സംരംഭമാണ് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി.












Click it and Unblock the Notifications