ജസ്നയെ പോലെ ദുരൂഹമായി 18കാരി മിഷേൽ ഷാജിയും! ആത്മഹത്യയല്ല കൊലപാതകമെന്ന് അച്ഛൻ
പിറവം: മുണ്ടക്കയത്ത് നിന്നും കാണാതായ ജസ്‌നയ്ക്ക് വേണ്ടിയുള്ള തെരച്ചിലാണ് നാട് മുഴുവന്‍. ഒരു വര്‍ഷം മുന്‍പ് ജസ്‌നയെപ്പോലൊരു പെണ്‍കുട്ടി മാധ്യമങ്ങളില്‍ മുഴുവന്‍ തലക്കെട്ടുകളായി നിറഞ്ഞ് നിന്നിരുന്നു. പിറവം സ്വദേശി മിഷേല്‍ ഷാജി. ജസ്നയെ കാണാതായത് സംബന്ധിച്ച് നിരവധി ദുരൂഹതകൾ നിലനിൽക്കുന്നുണ്ട് എന്നത് പോലെത്തന്നെ മിഷേലിന് എന്ത് സംഭവിച്ചു എന്നതും പുകമറയ്ക്കുള്ളിലാണ്.
കൊച്ചി കായലില്‍ മരിച്ച നിലയിലാണ് സിഎ വിദ്യാര്‍ത്ഥിനിയായ 18കാരി മിഷേലിനെ അന്ന് കണ്ടെത്തിയത്. 16 മാസങ്ങള്‍ പിന്നിട്ടിട്ടും മിഷേലിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഒഴിഞ്ഞിട്ടില്ല. മിഷേലിന്റെ മരണം ആത്മഹത്യയെന്ന് പോലീസ് പറയുന്നു. എന്നാല്‍ മിഷേലിനെ കൊലപ്പെടുത്തിയതാണ് എന്ന് അച്ഛന്‍ ഷാജി ഉറപ്പിച്ച് പറയുന്നു. മനോരമയോടാണ് ഷാജിയുടെ വെളിപ്പെടുത്തൽ. ആത്മഹത്യയല്ലെന്ന് പറയാൻ ചില നിർണായക കാരണങ്ങളുണ്ട്.
മിഷേലിന് എന്താണ് സംഭവിച്ചത്
ജസ്‌നയെ പോലെ തന്നെ ഒരു മാര്‍ച്ച് മാസത്തിലാണ് മിഷേലിനേയും കാണാതായത്. മാര്‍ച്ച് 5ന് കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്ത് പോയ മിഷേല്‍ പിന്നെ തിരിച്ച് വന്നില്ല. പിറ്റേ ദിവസം ഗോശ്രീ പാലത്തിന് താഴെ കൊച്ചി കായലില്‍ മിഷേല്‍ ജീവനറ്റ് കിടന്നു. മിഷേലിന്റെ സുഹൃത്ത് ക്രോണിനെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ക്രോണിന്‍ മിഷേലിനെ ശല്യപ്പെടുത്തിയിരുന്നായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ആത്മഹത്യയെന്ന് പോലീസ്
എന്നാല്‍ ക്രോണിന്‍ മിഷേലിനെ അപായപ്പെടുത്തിയോ എന്ന സംശയം ദൂരീകരിക്കാനുള്ളതൊന്നും പോലീസിന് ലഭിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മിഷേലിന്റേത് മുങ്ങിമരണമാണ്. ബലപ്രയോഗത്തിന്റെയോ പീഡന ശ്രമത്തിന്റെയോ സൂചനകളൊന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആത്മഹത്യയാണ് മിഷേലിന്റേതെന്ന് പോലീസ് ഉറപ്പിച്ചു.
കൊലപാതകമെന്ന് അച്ഛൻ
അപ്പോഴും ഒഴിഞ്ഞ് കിടക്കുന്ന ചില കളങ്ങള്‍ പൂരിപ്പിക്കാനുണ്ട്. മിഷേലിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ഉറപ്പിച്ച് പറയാന്‍ അച്ഛന്‍ ഷാജിയെ പ്രേരിപ്പിക്കുന്ന ചില വസ്തുകളുണ്ട്. അവ കണ്ടെന്ന് നടിക്കാന്‍ സാധിക്കുന്നവയുമല്ല. കൊച്ചി കായലില്‍ നിന്നും മിഷേലിന്റെ മൃതദേഹം ലഭിച്ചപ്പോള്‍ അത് അഴുകിയ നിലയില്‍ ആയിരുന്നില്ലെന്ന് ഷാജി പറയുന്നു.
22 മണിക്കൂർ വെള്ളത്തിൽ കിടന്നില്ല
മിഷേലിന്റെ ശരീരം വെള്ളത്തില്‍ 22 മണിക്കൂര്‍ കിടന്നിട്ടില്ല എന്നുറപ്പാണ്. അന്ന് മൃതദേഹം കരയില്‍ എത്തിച്ച പോലീസുകാര്‍ അത് സാക്ഷ്യപ്പെടുത്തിയതാണ്. കൂടിപ്പോയാല്‍ ഒന്നരമണിക്കൂര്‍ മാത്രമേ ശരീരം വെള്ളത്തില്‍ കിടന്നിരിക്കാന്‍ സാധ്യതയുള്ളൂ. മുക്കുവന്മാരോട് സംസാരിച്ചതില്‍ നിന്നും മനസ്സിലാക്കിയത്, നേരത്തെയും ഇത്തരത്തില്‍ വെള്ളത്തില്‍ നിന്നും ലഭിച്ച ബോഡികളുമായി താരതമ്യം ചെയ്യുമ്പോള്‍ 22 മണിക്കൂര്‍ വെള്ളത്തില്‍ കിടന്നതിന്റെ ഒരു ലക്ഷണവും മിഷേലിന്റെ ബോഡിയില്‍ ഇല്ലായിരുന്നു.
അഴുകിയ മറ്റ് ശവങ്ങൾ
അടുത്തിടെ നടന്ന ഒരു സംഭവത്തോടെ അക്കാര്യം കൂടുതല്‍ വ്യക്തമായി. കൃഷ്ണപ്രിയ എന്ന കുട്ടി ഗോശ്രീപാലത്തിന് താഴെ വെള്ളത്തില്‍ പോവുകയും ബോഡി മുളവുകാട് സ്‌റ്റേഷന്റെ അതിര്‍ത്തിയില്‍ പോയി പൊങ്ങുകയുമുണ്ടായി. പിറ്റേ ദിവസം മൃതദേഹം കിട്ടിയപ്പോള്‍ പൂര്‍ണമായും അഴുകി, കണ്ണ് നഷ്ടപ്പെട്ട് മുഖം വികൃതമായ നിലയില്‍ ആയിരുന്നു.
എങ്ങനെ ഐലന്റ് വാർഫിൽ
വീട്ടുകാര്‍ക്ക് പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധം അഴുകിയിരുന്നു. പുറത്തുള്ള മറുക് കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. രണ്ടാം പാലത്തില്‍ നിന്നും വെള്ളത്തില്‍ വീണ ബോഡികള്‍ സാധാരണ മുളവുകാടിന് അടുത്ത് നിന്നാണ് കിട്ടാറുള്ളതെന്ന് മുക്കുവന്മാര്‍ പറയുന്നു. മിഷേലിന്റെ മൃതദേഹം ഐലന്റ് വാര്‍ഫിലേക്ക് പോയതെങ്ങനെ എന്നതിന് ഉത്തരം വേണം. അത്തരമൊരു സാധ്യത ആരും പറയുന്നില്ല.
മീനോ പ്രാണികളോ കൊത്തിയില്ല
ലിസി എന്ന പെണ്‍കുട്ടി ഗോശ്രീ പാലത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തിലും ബോഡി പൊങ്ങിയത് മുളവുകാവ് അതിര്‍ത്തിയിലാണ്. അതുകൊണ്ട് തന്നെ മിഷേല്‍ അവിടെ വീണിട്ടില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. വെള്ളത്തില്‍ ഏറെ നേരെ കിടന്ന് വെള്ളം കുടിച്ച ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. മാത്രമല്ല പ്രാണികളോ മീനോ ഒന്നും മൃതദേഹത്തില്‍ കൊത്തിയതായി കണ്ടെത്തിയിട്ടില്ല.
പിന്തുടർന്ന രണ്ട് പേർ
ഹോസ്റ്റലില്‍ നിന്നും കലൂര്‍ പള്ളിയിലേക്ക് പോയ മിഷേല്‍ അവിടെ നിന്നും ഇറങ്ങി ഗോശ്രീ പാലം വഴി പോയെന്നാണ് പോലീസ് കണ്ടെത്തല്‍. ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. അത് മിഷേല്‍ അല്ലെന്നാണ് ഷാജി പറയുന്നത്. മാത്രമല്ല മിഷേലിന്റെ ശരീരത്തില്‍ ചതവുകളും പാടുകളും ഉണ്ടായിരുന്നത് പോസ്റ്റ്‌മോര്‍ട്ടത്തില്‍ അവഗണിച്ചുവെന്നും ഷാജി പറയുന്നു.
മൊബൈൽ ഫോൺ എവിടെ
മാത്രമല്ല പള്ളിയില്‍ നിന്നും ഇറങ്ങിയ മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്ന രണ്ട് പേരെക്കുറിച്ച് പോലീസ് അന്വേഷിച്ചില്ലെന്നും ഷാജി പറയുന്നു. അത് കൂടാതെ മിഷേലിന്റെ വാച്ച്, മോതിരം, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടത് എങ്ങനെയെന്ന ചോദ്യത്തിനും ഉത്തരമില്ല. ക്രോണിന്‍ ശല്യപ്പെടുത്തിയത് കൊണ്ട് മിഷേല്‍ ആത്മഹത്യ ചെയ്തുവെന്ന് കുടുംബം വിശ്വസിക്കുന്നില്ല. സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ഷാജി.