തരൂരിനെ ഫാസിസ്റ്റ് പക്ഷത്തേക്ക് തള്ളി വിടരുത്; തർക്കിക്കേണ്ട സമയമല്ലിത്, എംകെ മുനീറിന്റെ പ്രതികരണം!
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പലരും രാജിവെച്ച് ബിജെപിയിൽ ചേരുന്ന പ്രവണതയാണ് അടുത്തിടയായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ തന്നെ ഇത്തരത്തിൽ കൂറുമാറി താഴെ ഇറക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ കേന്ദ്ര നേതാക്കളടക്കം ഇത്തരത്തിൽ മോദിയെയും ബിജെപിയെയും സ്തുതിച്ച് രംഗത്തെത്തിയത് വൻ വിവാദത്തിലായിരുന്നു.
മോദിയെ സ്തുതിച്ച് ജയറാം രമേശും ശശി തരൂരുരുമാണ് രംഗത്തെത്തിയിരുന്നത്. മോദി ഭരണത്തെ പൂർണ നെഗറ്റീവ് സ്റ്റോറി എന്ന് വിമർശിച്ച് തള്ളിക്കളയുന്നത് ഗുണം ചെയ്യില്ലെന്നായിരുന്നു ജയറാം രമേശിന്റഎ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലായിപ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണം ചെയ്യില്ല. മോദി ഭരണം സമ്പൂർണ്ണ നെഗറ്റീവ് സ്റ്റോറി അല്ല. 2014 -19 കാലത്ത് മോദി എന്തൊക്കെയാണ് ചെയ്തതെന്ന് പരിശോധിക്കേണ്ട സമയമാണിത്.

ജനങ്ങൾ അംഗീകരിക്കുന്ന പ്രവർത്തനങ്ങൾ
2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി 37.4 ശതമാനവും എൻഡിഎ 45 ശതമാനം വോട്ടും നേടി. ജനങ്ങള്‍ അംഗീകരിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ഇക്കാര്യം തിരിച്ചറിയാതെ മോദിയെ പ്രതിരോധിക്കാൻ ആകില്ല. നരേന്ദ്ര മോദിയുടെ സവിശേഷതകൾ അറിഞ്ഞുവേണം അദ്ദേഹത്തെ നേരിടാനെന്നും ജയറാം രമേശ് പറഞ്ഞിരുന്നു. ഇത് അനുകൂലിച്ചായിരുന്നു ശശി തരൂരും സംസാരിച്ചത്. ഇതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തു.

മോദി സ്തുതി
മോദി സ്തുതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതകള്‍ തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ശശി തരൂരിനും ഉപദേശവുമായി എംകെ മുനീർ രംഗത്തെത്തുകയായിരുന്നു. രാജ്യം ഒരഗ്‌നിപര്‍വ്വതമായി മാറി കൊണ്ടിരിക്കുന്ന ഈ അഭിശപ്ത മുഹൂര്‍ത്തത്തില്‍ കോണ്‍ഗ്രസ്സാണ് ജനതയുടെ അവസാന പ്രതീക്ഷയെന്നും അതിനാല്‍ ഈ വാക്‌പോര് അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരാമർശം ഫേസ്ബുക്കിലൂടെ
ഫേസ്ബുക്കിലൂടെയായിരുന്നു മുനീറിന്റെ പരാമർശം. കശ്മീരിന്റെ ഭൂമിയിലേക്ക് കാശ്മീരിന്റെ പുത്രന്മാരായ രാഹുല്‍ ഗാന്ധിക്കും, ഗുലാം നബി ആസാദിനും പ്രവേശനം നിഷേധിച്ച ഷാ-മോദി അച്ചുതണ്ടിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ ഫാഷിസ്റ്റിതര കൂട്ടായ്മയെ യോജിപ്പിച്ചു നിര്‍ത്തേണ്ട കണ്ണി തന്നെ ദുര്‍ബ്ബലമാവുമ്പോള്‍ എന്ത് സന്ദേശമാണ് ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്കത് നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

അങ്ങേയറ്റം നിർഭാഗ്യകരം
പ്രളയനാളുകളിൽ മഹാ ഉരുൾ പൊട്ടലുകളിൽ വൻമലകളൊന്നാകെ കുത്തിയൊലിച്ചു വരുമ്പോൾ അതിന്റെ താഴ്വരയിൽ പുല്ല് പറിക്കാൻ പരസ്പരം കലഹിക്കുന്നവരെ അനുസ്മരിപ്പിക്കുന്നു കോൺഗ്രസ്സ് പ്രസ്ഥാനത്തിനകത്തെ ഇപ്പോഴത്തെ പടലപ്പിണക്കങ്ങൾ. അങ്ങേയറ്റം നിർഭാഗ്യകരമാണിത്. തൊട്ടപ്പുറത്ത് കശ്മീർ നമുക്ക് മുമ്പിൽ നീറിപ്പുകയുകയാണ്. കശ്മീരിന്റെ ഭൂമിയിലേക്ക് കാശ്മീരിന്റെ പുത്രന്മാരായ രാഹുൽ ഗാന്ധിക്കും,ഗുലാം നബി ആസാദിനും പ്രവേശനം നിഷേധിച്ച ഷാ-മോദി അച്ചുതണ്ടിനെ പ്രതിരോധിക്കാൻ രാജ്യത്തെ ഫാഷിസ്റ്റിതര കൂട്ടായ്മയെ യോജിപ്പിച്ചു നിർത്തേണ്ട കണ്ണി തന്നെ ദുർബ്ബലമാവുമ്പോൾ എന്ത് സന്ദേശമാണ് ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്കത് നൽകുന്നത്? എന്ത് പ്രതീക്ഷയാണ് അവർക്കായി നാം ബാക്കി വെയ്ക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതിനുള്ള സമയമല്ലിത്
പരസ്പരമുള്ള പഴിചാരലുകൾ മാറ്റി വെച്ച് കോൺഗ്രസ്സ്സംസ്കാരമുള്ള എല്ലാവരെയും പാർട്ടിക്കകത്ത് തന്നെ നിലനിർത്താനുള്ള ഭഗീരഥ പ്രയത്നമാണ് ഇന്നാവശ്യം. കോൺഗ്രസ്സ് ഇല്ലാത്ത ശശി തരൂരിനെയോ, ശശി തരൂർ ഇല്ലാത്ത കോൺഗ്രസ്സിനെയോ മതേതര കേരളത്തിന് സങ്കല്പിക്കാൻ പോലുമാവില്ല.സാഹചര്യത്തിന് ഒട്ടും അനുയോജ്യമല്ലാത്ത തർക്കവിതർക്കങ്ങൾ കൊണ്ട് പോർമുഖം തീർക്കേണ്ട സമയമല്ലിതെന്ന് അദ്ദേഹം പറയുന്നു.

പറയാനുള്ള ധാർമിക ചുമതയുണ്ട്
മറിച്ച് തർക്കിച്ചു നിൽക്കുന്നിടം തന്നെ ഇടിഞ്ഞു വീഴുന്ന സന്ദർഭമാണിത്. ഇന്ദിരാഗാന്ധിയും കെ കരുണാകരനും ബാഫഖി തങ്ങളും എന്റെ പിതാവും ഭാഗഭാക്കായ ഐക്യജനാധിപത്യ മുന്നണിയുടെ ആവിർഭാവ കാലത്തെ ഞാനിന്നുമോർക്കുന്നു. അന്ന് ഞാനൊരു കുട്ടിയായിരുന്നു .അതു കൊണ്ട് വേദനയോട് കൂടിയാണെങ്കിലും ഇത് പറയാനുള്ള ധാർമ്മിക ചുമതല എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

തരൂരിന് ബിജെപിയെ പിന്തുണയ്ക്കാനാകില്ല
ബഹു: ശശി തരൂർ ഒരു മോദിയനുകൂലിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ 'പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ, വൈ അയാം എ ഹിന്ദു' എന്ന പുസ്തകങ്ങളത്രയും വായിച്ചൊരാൾക്ക് അദ്ദേഹത്തിന് ഒരു മോദി ഫാനായി മാറാൻ കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ലെന്നും മുനിർ പറയുന്നു.

ഉത്തരവാദിത്തം അത് മറക്കരുത്
കേരളത്തിൽ ബിജെപിയെ മുഖാമുഖം നേരിട്ട് തോല്പിച്ച ഏക ലോക്സഭാംഗമെന്ന നിലയിൽ ഫാഷിസ്റ്റ് വിരുദ്ധ പക്ഷത്തെ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം മറ്റാരെക്കാളും വർദ്ധിച്ചതായി ഞാൻ കാണുന്നു.ശശി തരൂർ ഒരിക്കലും ഫാഷിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടപ്പെടേണ്ട ആളല്ല.
തന്റെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ശശി തരൂർ കാണിക്കുന്ന ഉന്നതമായ പക്വത ശ്ലാഘനീയമാണ്. എന്നാൽ കേരളത്തിൽ നിന്നുള്ള ഒരു പ്രതിനിധിയെന്ന നിലയിൽ സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കളെക്കുറിച്ച് പ്രതികരിക്കുമ്പോഴും ഈ സൂക്ഷ്മത അദ്ദേഹം കാണിക്കേണ്ടതുണ്ട്.കാരണം കേരളത്തിലാണ് അദ്ദേഹത്തിന്റെ വേരുകൾ. കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളുമായി സുദ്രഢമായ ആത്മബന്ധം അദ്ദേഹം കാത്ത് സൂക്ഷിക്കണം.അത് ആരെക്കാളും നിർവ്വഹിക്കേണ്ട ബാധ്യത ശശി തരൂരിനുണ്ടെന്നും അദ്ദേഹം കുറിച്ചു.

ജനങ്ങളുടെ അവസാന പ്രതീക്ഷ
കേരളത്തിലെ നേതാക്കൾ ശശി തരൂരിന്റെ പ്രതിഭാ വിലാസത്തെ മാനിക്കുകയും പ്രിയപ്പെട്ട ജനപ്രതിനിധിയായി അദ്ദേഹത്തെ ഉൾകൊള്ളുകയും ചെയ്യണം.
രാജ്യം ഒരഗ്നിപർവ്വതമായി മാറി കൊണ്ടിരിക്കുന്ന ഈ അഭിശപ്ത മുഹൂർത്തത്തിൽ കോൺഗ്രസ്സാണ് ജനതയുടെ അവസാന പ്രതീക്ഷ. വിശിഷ്യ ഇരുപതിൽ പത്തൊമ്പത് സീറ്റും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നൽകിയ കേരളീയർ എല്ലാവരും ഒന്നിച്ചണിച്ചേർന്ന ഒരു കോൺഗ്രസ്സിനെയാണ് സ്വപ്നം കാണുന്നതെന്നും മുനീർ പറഞ്ഞു.

വാക്ക്പോര് അവസാനിപ്പിക്കണം
പരസ്പരം കരം ഗ്രഹിച്ചു നിൽക്കുന്ന പാരസ്പര്യമാണ് നമുക്ക് കോൺഗ്രസ്സ്. ഈ വാക്പോര് നമുക്കെത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് അവസാനിപ്പിച്ചേ മതിയാകൂ.
കോൺഗ്രസ്സ് കോൺഗ്രസ്സുകാരുടേത് മാത്രമല്ല എന്ന് അവർ തിരിച്ചറിയണം. കോൺഗ്രസ്സ് ഇന്ന് ഇന്ത്യയിലെ മുഴുവൻ ജനതയുടേയും പ്രതീക്ഷാ നാളമാണ്. കോൺഗ്രസ്സിന്റെ ആഭ്യന്തര പ്രശ്നമാണ് ഇതെന്ന് ഞങ്ങൾക്കറിയാം. പക്ഷേ ഇത് ഇന്ത്യൻ ജനതയുടെ നിലനില്പിന്റെ കൂടി പ്രശ്നമായത് കൊണ്ട് ഇക്കാര്യത്തിൽ ഇങ്ങനെയൊരു അഭിപ്രായമെങ്കിലും പറയാതെ പോയാൽ അത് സ്വയം ചെയ്യുന്ന ഒരനീതിയായി മാറും എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വിവാദം അവസാനിച്ചു
അതേസമയം മോദി അനുകൂലപ്രസ്താവനയില്‍ ശശി തരൂരിനെതിരെ നടപടിയില്ലെന്നും തരൂരിന്റെ വിശദീകരണം തൃപ്തികരമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. വിശദീകരണം തൃപ്തികരമായതിനാല്‍ വിവാദം അവസാനിച്ചു, ഇനി ആരും പരസ്യപ്രതികരണം നടത്തരുതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
മോദിയെ പ്രകീർത്തിച്ചിട്ടില്ല
മോദി സ്തുതിയെന്ന വിഷയത്തില്‍ കഴിഞ്ഞ ദിവസം ശശി തരൂര്‍ കെപിസിസിയ്ക്ക് വിശദീകരണം നല്‍കിയിരുന്നു. മോദിയെ താന്‍ പ്രകീര്‍ത്തിച്ചിട്ടില്ലെന്നും മോദിയെ ഇതിന് മുന്‍പും താന്‍ കനത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ടെന്നും ക്രിയാത്മക വിമര്‍ശനം ഇനിയും മോദിയ്‌ക്കെതിരെ തുടരുമെന്നും ശശി തരൂർ പറഞ്ഞിരുന്നു. താന്‍ വിമര്‍ശിക്കുന്നതിന്റെ 10 ശതമാനം പോലും കേരളത്തിലെ നേതാക്കള്‍ മോദിയെ വിമര്‍ശിച്ചിട്ടില്ല. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തിരിച്ചു വരണം. തന്റെ ഉദ്ദേശശുദ്ധിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംശയിക്കില്ലെന്നും അദ്ദേഹം കെപിസിസിക്ക് അയച്ച വിശദീകരണത്തിൽ പറയുന്നു.












Click it and Unblock the Notifications