നേരിട്ട് കാണുമ്പോള്‍ ചോദിക്കും; ബഷീറിന് ഇപ്പോള്‍ ജനം മറുപടി നല്‍കുന്നുണ്ടെന്ന് എംഎം മണി
ഇടുക്കി: പി കെ ബഷീര്‍ എം എല്‍ എയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് എം എം മണി എം എല്‍ എ. ബഷീറിന്റെ പരാമര്‍ശത്തിന് സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങള്‍ മറുപടി നല്‍കുന്നുണ്ടെന്ന് എം എം മണി പറഞ്ഞു. താന്‍ ഒന്നും പറയേണ്ട ആവശ്യമില്ല. എം എല്‍ എ ക്വാര്‍ട്ടേഴ്‌സില്‍ അടുത്ത മുറികളാണ് തങ്ങളുടേത്. ഇനി നേരിട്ട് കാണുമ്പോള്‍ ചോദിക്കുമെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞു.
ബഷീര്‍ പറഞ്ഞത് വിവരക്കേടാണെന്ന് എം എം മണി പറഞ്ഞു. അയാള്‍ മുസ്ലീം ലീഗല്ലേ? അതിന്റെ വിവരക്കേട് അയാള്‍ക്കുണ്ട്. ഒരിക്കല്‍ നിയമസഭയില്‍ താനുമായി ഏറ്റുമുട്ടിയതാണ്. അന്ന് ഞാന്‍ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണെന്ന് എം എം മണി പറഞ്ഞു. മുസ്ലീം ലീഗ് വേദിയിലായിരുന്നു പി കെ ബഷീര്‍ എം എല്‍ എ എം എം മണിയെ അധിക്ഷേപിച്ച് സംസാരിച്ചത്.

കുറുപ്പ് കണ്ടാല്‍ പിണറായിക്ക് പേടി. പര്‍ദ്ദ കണ്ടാലും പേടി. നാളെ സംസ്ഥാന കമ്മിറ്റിയില്‍ പോകുമ്പോള്‍ എം എം മണിയെ കണ്ടാല്‍ എന്തായിരിക്കും സ്ഥിതി ? കാരണം അയാളുടെ നിറവും കറുപ്പല്ലേ എന്നാണ് പി കെ ബഷീര്‍ പറഞ്ഞത്. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം അടക്കമുള്ളവര്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു ബഷീറിന്റെ പരാമര്‍ശം. അതേസമം, ബഷീറിന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ആളുകളാണ് ബഷീറിനെതിരെ രംഗത്തെത്തുന്നത്. സി പി എം മുതിര്‍ന്ന നേതാവായ എം എം മണിക്കെതിരെ മുസ്ലിം ലീഗ് നേതാവും എം എല്‍ എയുമായ പികെ ബഷീര്‍ നടത്തിയ വംശീയ അധിക്ഷേപം പുരോഗമന കേരളത്തിന് അംഗീകരിക്കാനാവില്ലെന്നും, എത്ര വലിയ രാഷ്ട്രീയ നിലപാടുകളിലെ വിയോജിപ്പുകളായാലും അഭിപ്രായ വ്യത്യാസങ്ങളായാലും വര്‍ഗീയവും വംശീയവുമായ അധിക്ഷേപങ്ങള്‍ ജനാധിപത്യ മതനിരപേക്ഷ സംസ്‌കാരത്തിനു ചേര്‍ന്നതല്ല ഐ എന്‍ എല്‍ നേതാവ് എന്‍ കെ അബ്ദുല്‍ അസീസ് പറഞ്ഞു.
സാമാന്യ മര്യാദകള്‍ മുന്‍നിര്‍ത്തി പി കെ ബഷീര്‍ എം എല്‍ എ മാപ്പ് പറയണം. വംശീയ വര്‍ഗ്ഗീയ പരാമര്‍ശങ്ങളിലൂടെ സംഘപരിവാര്‍ വിജയിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങള്‍ മറ്റൊരു രൂപത്തില്‍ മുസ്ലിംലീഗും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് അതീവ ഗൗരവതരമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവണതകള്‍ക്കെതിരെ കേരളീയ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണം, കേരളത്തിലെ സമാധാന സൗഹൃദ അന്തരീക്ഷം അസ്വസ്ഥമാക്കാന്‍ ശ്രമിക്കുന്ന ദുഷ്ട ശക്തികളെ തുറന്നു കാണിക്കേണ്ടതുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പി കെ ബഷീറിനെ ന്യായീകരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷീബ രാമചന്ദ്രന്‍ രംഗത്തെത്തി. പി കെ ബഷീര്‍ പറഞ്ഞത് മലപ്പുറത്തെ നാട്ടുഭാഷയാമെന്ന് ഷീബ പറഞ്ഞു. എം എം മണി നാളിതു വരെ പറഞ്ഞത് ഇടുക്കിയിലെ നാട്ടുഭാഷ ആണെങ്കില്‍ പി കെ. ബഷീര്‍ പറഞ്ഞത് മലപ്പുറത്തെ നാട്ടുഭാഷയാണ്,' എന്നാണ് ഷീബ രാമചന്ദ്രന്‍ എഴുതിയത് . ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
അവർ ഉൾകൊണ്ട പ്രണയം പോലെ ആരെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടാകുമോ? വൈറലായി അഭയയുടെ കുറിപ്പ്












Click it and Unblock the Notifications