മോഹന്‍ലാലിനെ ആരും ഇങ്ങനെ കൊണ്ടുപോകുന്നത് കണ്ടില്ലാലോ? വേടന് നേരിടേണ്ടിവന്നത്: വിമർശനം, ഉടന്‍ മറുപടിയും
പ്രമുഖ റാപ്പർ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിക്കെതിരെ പുലിപ്പല്ല് കൈവശം വെച്ചതിന് കേരള വനം വകുപ്പ് അധികൃതർ സ്വീകരിച്ച നടപടിയെ അനുകൂലിച്ചും എതിർത്തും നിരവധി ആളുകളാണ് രംഗത്ത് വരുന്നത്. വനം വകുപ്പ് സ്വീകരിക്കുന്നത് ശരിയായ നടപടിയാണെന്ന് ഒരു കൂട്ടർ വാദിക്കുമ്പോള്‍ എന്തുകൊണ്ട് സമാനമായ മാല ധരിക്കുന്ന സുരേഷ് ഗോപിയെ പോലുള്ളവർക്കെതിരെ അധികൃതർ കണ്ണടയ്ക്കുന്നുവെന്ന ചോദ്യമാണ് മറുവിഭാഗം ഉയർത്തുന്നത്.
മോഹൻലാലിന്റെ വീട്ടിൽ നിന്നും ആനക്കൊമ്പ് കിട്ടിയിരുന്നു. അന്ന് അയാളെ അറസ്റ്റ് ചെയ്തു ഫോറെസ്റ്റുകാരുടെ വണ്ടിയിൽ ഇരുത്തി കൊണ്ട് പോകുന്ന സീൻ ഞാൻ കണ്ടിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന രാം കുമാർ എസ് എന്നയാളുടെ കുറിപ്പില്‍ ചോദിക്കുന്നത്. മോഹൻലാലിനെതിരെ ഉള്ള ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന് സർക്കാകർ കോടതിയോട് അപേക്ഷിച്ചിരുന്നു. പക്ഷെ ആ അപേക്ഷ കോടതി നിരസിച്ചു. ഇപ്പോഴും വിചാരണ നടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ശാസ്ത്രീയ പരിശോധനയില്ലതെ
വേടന്റെ കയ്യിൽ നിന്നും പുലിപ്പല്ല് കിട്ടി എന്ന് ആരോപിക്കുന്നു. അത് പുലിപ്പല്ല് തന്നെയാണോ എന്ന് തെളിയിക്കുന്ന ശാസ്ത്രീയ പരിശോധനഫലം വന്നിട്ടില്ല. പക്ഷെ അറസ്റ്റ് ചെയ്തു, ജീപ്പിൽ ഇരുത്തി മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശനം തുടരുന്നു. കൂടാതെ പ്രഥമദൃഷ്‌ട്യാ നിലനിൽക്കാത്ത വേട്ടയാടിയതടക്കം ഉള്ള വകുപ്പുകളും ചുമത്തി.
അമ്മ ശ്രീലങ്കയിൽ നിന്നും വന്ന ആളായത് കൊണ്ട് ഇപ്പൊ തന്നെ തമിഴ്പുലി ചാപ്പ കുത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇനി ഒരു യു എ പി എ കൂടെ ചാർജ് ചെയ്തു അകത്താക്കി കേസ് എന്‍ ഐ ക്കും കൂടെ കൊടുത്താൽ ഭംഗിയായി. ആരൊക്കെ ഭരിച്ചാലും നിയമം ഇങ്ങനെ ഒക്കെ തന്നെയാണ്. ആരാണ് എന്താണ് എന്നൊക്ക നോക്കി തന്നെയാണ് അത് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
രണ്ടും ഒരുമിച്ച് കൂട്ടിച്ചേർക്കേണ്ട
അതേസമയം, മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസിനെ വേടന്റെ പുലിപ്പല്ല് കേസുമായി കൂട്ടിച്ചേർക്കേണ്ടെന്ന് വാദിക്കുന്നവരുമുണ്ട്. 'മോഹൻലാലിന്റെ ആനക്കൊമ്പ് കേസ് ആണ് ഇപ്പോൾ വേടൻ ആരാധകരുടേയും ജാതി കുമാരി കുമാരൻമ്മാരുടേയും പ്രധാന ആയുധം. വേടന്റെ കൈവശത്തു നിന്ന് പുലിപ്പല്ല് കണ്ടത്തിയിരുന്നു. അത് വച്ചാണ് ഇപ്പോ ഇരവാദം ഉന്നയിക്കുന്നത്. ഇത് പറയുന്നവരിൽ നിയമ വിദഗ്ദരും ഉണ്ടന്നതാണ് ഏറ്റവും വലിയ ദുരന്തം.' എന്നാണ് കെടി നിശാന്ത് പെരുമന എന്നയാള്‍ അഭിപ്രായപ്പെടുന്നത്.
രണ്ടു കേസുകളും നിയമം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ഫാക്ടുകളുടെ അടിസ്ഥാനത്തിൽ ഒന്നു നോക്കാം. മോഹൻലാലിൻ്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 2 ജോടി ആനക്കൊമ്പുകൾ കണ്ടെടുത്തതാണു കേസിന് ആധാരം.ആദായ നികുതി വകുപ്പ് ഈ കേസ് വനം വന്യജീവി വകുപ്പിന് കൈമാറി. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ 2015 ഡിസംബർ 2നു കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. മോഹൻലാൽ ആയിരുന്നു ഈ കേസിലെ ഒന്നാം പ്രതി. സമാനമായി വേടനെ കഞ്ചാവ് കൈവശം വച്ച കേസിൽ അറസ്റ്റ് ചെയ്യുമ്പോൾ പുലി പല്പ് ഉണ്ടായിരുന്നു. പോലീസ് കേസ് എടുക്കാൻ വനം വന്യജീവി വകുപ്പിന് കേസ് കൈമാറി.
ഇന്ത്യൻ നിയമം അനുസരിച്ച്, വന്യജീവികളുടെ ഈ വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നതിന് പൂർണ്ണമായ നിരോധനം ഉണ്ടായിരുന്നു 2003 ലെ ഭേദഗതി പ്രകാരം ഇതിന് ലൈസൻസ് ഏർപ്പെടുത്തി കൈവശം വയ്ക്കാം. അതായത്, ഇന്ന് ഇന്ത്യയിലെ നിയമം അനുസരിച്ച് ഗവൺമെന്റിന്റെ അനുമതി (ലൈസൻസ് ) ഇല്ലാതെ വന്യമൃഗങ്ങളുടെ ശരീര ഭാഗങ്ങൾ ഒരു തരത്തിലും കൈവശം വയ്ക്കാൻ അനുമതി ഇല്ല. ഇത് വ്യാപാരം ചെയ്യാൻ ഒരു നിയമവും അനുവദിക്കുന്നില്ല.
നിയമ പ്രകാരം ഒരാൾക്ക് ഈ വസ്തു ലഭിച്ചതിനെ പറ്റി കൃത്യമായ വിവരവും തെളിവുകളും സത്യവാങ്മൂലവും സർക്കാരിന് നൽകുമ്പോഴാണ് ലൈസൻസ് അനുവദിക്കുന്നത്. മൃഗങ്ങളുടെ വേട്ടയാടലും വിൽപ്പനയും തടയുന്നതിനാണ് ഈ നിയമം നിലവിൽ ഉള്ളത്. ഇവിടെ മോഹൻലാലിനും, വേടനും സർക്കാർ ലൈസൻസ് ഉണ്ടായിരുന്നില്ല. അപ്പോൾ വനം വന്യജീവി വകുപ്പ് കേസ് എടുത്ത് അന്വോഷിക്കേണ്ടി വരും. അത് രണ്ടു കേസിലും നടന്നിട്ടുണ്ട്.
മോഹൻലാലിന്റെ കേസിൽ അതിലെ തന്നെ പ്രതികളിലൊരാളായ കൃഷ്ണകുമാറിന്റെ 'കൃഷ്ണൻകുട്ടി' എന്ന ആന ചരിഞ്ഞപ്പോൾ ആ കൊമ്പ് മോഹൻലാലിന് സമ്മാനമായി നൽകിയതാണെന്നും കൊമ്പുകൾ | "കാട്ടാന" യുടേതല്ലെന്നുമായിരുന്നു വനംവകുപ്പിന്റെ കണ്ടത്തൽ. വനംവകുപ്പു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൈയെടുത്ത് ആനക്കൊമ്പ് തിരിച്ചു നൽകുകയും ചെയ്തു.
മോഹൻലാൽ ഈ കൊമ്പ് വിലയ്ക്ക് വാങ്ങിയിട്ടില്ല. മറിച്ച്, സമ്മാനമായി ലഭിച്ചതാണ്. വേടനും പുലിപ്പല്ല് വിലക്കു വാങ്ങിയതല്ല, സമ്മാനമായി ലഭിച്ചതാണന്ന് തന്നെയാണ് പറയുന്നത്. ഇന്ത്യയിൽ പുലിയെ ആരും വളർത്താറില്ല, ആനയെ പോലെ അതിന് നിയമവും ഇല്ല. ഇവിടെയാണ് മോഹൻലാലിന്റെ കേസും, വേടന്റെ കേസും തമ്മിലെ പ്രധാന അന്തരം.
മോഹൻലാൽ കേസ് നിലവിൽ ഉള്ളപ്പോൾ തന്നെ 2015-ൽ ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതിയ്ക്ക് സർക്കാരിനെ സമീപിച്ചിരുന്നു. തന്റെ കൈയ്യിലുള്ള ആനക്കൊമ്പ് എങ്ങനെ ലഭിച്ചതാണന്നും, അതിന്റെ സോഴ്സും വ്യക്തമാക്കിയാണ് കൈവശാവകാശത്തിന് അപേക്ഷിച്ചത്. അന്വോഷണത്തിൽ ആനക്കൊമ്പ് മോഹൻലാലിന്റെ സുഹൃത്ത് കൃഷ്ണകുമാറിന്റെ കൈവശാവകാശത്തിൽ ഉണ്ടായിരുന്ന 'കൃഷ്ണൻകുട്ടി' എന്ന ആന ചരിഞ്ഞപ്പോൾ സമ്മാനമായി ലഭിച്ചതാണന്നും, കണ്ടത്തി വനം വകുപ്പ് മോഹൻലാലിന് ലൈസൻസ് നൽകി.
ലൈസൻസ് നൽകിയ ശേഷം മോഹൻലാലും, മോഹൻലാലിന്റെ അപേക്ഷ പ്രകാരം സർക്കാരും. ലൈസൻസ് കൈവശമുള്ളത് കൊണ്ട് ഈ കേസ് നിലനിൽക്കില്ല എന്നും, കേസ് അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് പെരുമ്പാവൂർ കോടതിയിൽ അപേക്ഷ നൽകി. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. പ്രതികൾക്ക് നോട്ടീസ് അയച്ചു തുടർന്ന്, മോഹൻലാലും സർക്കാരും ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി ഈ അപേക്ഷ പരിഗണിച്ച് അപേക്ഷ തള്ളിയ പെരുമ്പാവൂർ കോടതി വിധി റദ്ദാക്കി കേസിന്റെ തുടർ നടപടി സ്റ്റേ ചെയ്യാനും ഉത്തരവിട്ടു. ഒപ്പം, മോഹൻലാലിന് ലൈസൻസ് നൽകിയതിനെതിരെ എറണാകുളം സ്വദേശി പൗലോസ് എന്നയാൾ നൽകിയ കേസും കോടതി തള്ളി. നിയമപ്രകാരമാണ് ലൈസൻസ് നൽകിയത് എന്നും, പ്രശസ്തി മാത്രമാണ് ഹർജിക്കാരന്റെ ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു.
കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചാണ് മോഹൻലാലിന്റെ ആനക്കൊമ്പ് കേസ് മുന്നോട്ട് പോയത്. ഇവിടെ വേടന്റെ കേസിനും ഇത് തന്നെ ബാധകമാണ്. പുലിപ്പല്ല് എവിടുന്ന് കിട്ടിയതാണ്. അതിന്റെ സോഴ്സ് എന്താണ്. ഇടപാടിൽ കച്ചവട താൽപര്യം ഉണ്ടോ എന്നിവ നിയമപരമായി അന്വോഷിക്കേണ്ടതുണ്ട്. അതിനാണ് പോലീസ് ഈ കേസ് വനം വന്യജീവി വകുപ്പിന് കൈമാറിയിരിക്കുന്നത്. അന്വോഷണത്തിൽ ഇത് വേടന് അനുകൂലമായി തെളിഞ്ഞാൽ പുലിപ്പല്ല് തിരിച്ചു കിട്ടും. ലൈസൻസിന് അപേക്ഷിച്ച് കൈവശാവകാശം ഉണ്ടാക്കാം. കോടതിയ്ക്ക് മുന്നിൽ വേടന്റെയോ, മോഹൻലാലിന്റെയോ ജാതിയോ മതമോ, പ്രിവിലേജോ അല്ല വിഷയം. അവിടെ ഫാക്ടുകളും എവിഡൻസുകളുമാണ് വേണ്ടത്. അല്ലാതെ ഇര വാദമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications