ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് നിർണ്ണായ ദിനം; താരത്തിന് മുന്നില്‍ വെല്ലുവിളിയായി ആ സർട്ടിഫിക്കറ്റ്
എറണാകുളം: നടന്‍ മോഹന്‍ലാലിന് ഇന്ന് ഹൈക്കോടതിയില്‍ നിർണ്ണായ ദിനം. സൂപ്പർ താരം പ്രതിയായ ആനക്കൊമ്പ് കേസ് ഇന്ന് കോടതി പരിഗണിക്കും. കേസില്‍ പെരുമ്പാവൂർ കോടതി പുറപ്പെടുവിച്ച ഇത്തരവിനെതിരായി സർക്കാർ നല്‍കിയ ഹർജിയാണ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.
മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ആനക്കൊമ്പുകൾ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന സർക്കാവ ആവശ്യം നേരത്തെ പെരുമ്പാവൂർ കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഉത്തരവിനെതിരായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ മോഹൻലാൽ തുടർ നടപടികൾ നേരിടണമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു സർക്കാർ ഹർജി തള്ളിയത്. ഈ കേസ് ഇനി തുടരുന്നതിൽ കാര്യമില്ല. അതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്നായിരുന്നു സർക്കാർ ആവശ്യം. പെരുമ്പാവൂർ കോടതി ഉത്തരവിനെതിരായി മോഹന്‍ലാലും കോടതിയെ സമീപിച്ചിരുന്നു.

പെരുമ്പാവൂര്‍ കോടതി വസ്തുതകളും നിയമവശങ്ങളും പരിശോധിച്ചില്ലെന്നാണ് മോഹന്‍ലാല്‍ ഹർജിയിലൂടെ വ്യക്തമാക്കുന്നത്. തനിക്കെതിരെയുള്ള കേസില്‍ തെളിവ് ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ കോടതി അത് പരിശോധിച്ചില്ലെന്നും താരം അവകാശപ്പെടുന്നു.

2012ലാണ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. ആദാനയ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പും വ്യക്തമാക്കിയിരുന്നു. രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമാണ് കേസില്‍ മോഹന്‍ലാലിനേയും പ്രതിചേർക്കുന്നത്.

വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്തംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. പിടിച്ചെടുത്ത ആനക്കൊമ്പുകൾ കെ കൃഷ്ണകുമാർ എന്ന വ്യക്തിയിൽ നിന്നും പണം കൊടുത്ത് വാങ്ങിയതാണെന്നാണ് മോഹന്‍ലാലിന്റെ വാദം.

ഇത് സംബന്ധിച്ച കേസ് റദ്ദാക്കിയതിന് ശേഷം നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ യു ഡി എഫ് സർക്കാറിന്റെ ഭരണ കാലത്ത് അനുമതി നൽകി. പിന്നാലെ വന്ന എല്‍ ഡി എഫ് സർക്കാരും കേസ് പിൻവലിക്കാൻ എതിർപ്പില്ല എന്ന് കാണിച്ച് രംഗത്തെത്തി. എൽ ഡി എഫ് സർക്കാരിന്റെ തീരുമാനം കോടതിയെ അറിയിക്കുകയായിരുന്നു. ഈ തീരുമാനത്തിന് എതിരെ ഉളള ഹർജികളാണ് പെരുമ്പാവൂർ കോടതി തള്ളിയത്.

കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരേ മോഹന്‍ലാല്‍ നേരത്തെ മുന്നോട്ട് വന്നിരുന്നത്. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ തനിക്ക് എതിരെ ഗൂഡാലോചന നടത്തിയെന്നായിരുന്നു താരത്തിന്റെ ആരോപണം. ഈ കേസ് കെട്ടിച്ചമച്ചതാണ്. കോടനാട് വനം റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് എതിരെ അന്വേഷണം വേണം എന്നും മോഹൻലാൽ ആവശ്യപ്പെട്ടിരുന്നു. 2019 നവംബറിലായിരുന്നു മോഹൻലാലിന്റെ ഈ നീക്കം. ഇത് സംബന്ധിച്ച് അന്നത്തെ വനം വകുപ്പ് മന്ത്രി രാജുവിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

2016ൽ മാത്രമാണ് മോഹന്‍ലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് എന്നതാണ് അദ്ദേഹത്തിന് കേസില്‍ വെല്ലുവിളിയായേക്കാവുന്ന പ്രധാന ഘടകം. അതുകൊണ്ടു തന്നെയാണ് അനുമതിയില്ലാതെ ആനക്കൊമ്പു കൈവശം വച്ചതിനെക്കുറിച്ച് അന്വേഷണം വേണ്ടേയെന്ന് ഹൈക്കോടതി നേരത്തേ ചോദിച്ചതും. കേസ് റജിസ്റ്റർ ചെയ്യപ്പെടുമ്പോൾ നടന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നോ എന്നതാണ് പരിഗണനാ വിഷയമെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications