രാജിവെക്കേണ്ട സാഹചര്യമില്ല; ശശീന്ദ്രനെ കൈവിടാതെ എൻസിപിയും സിപിഎമ്മും
ഇതോടെ ശശീന്ദ്രന്റെ രാജി അഭ്യൂവഹങ്ങൾക്ക് ഇപ്പോൾ വിരാമമിട്ടിരിക്കുകയാണ് ഇടതുമുന്നണി
തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒത്തുതീർപ്പാക്കാൻ സമ്മർദ്ദം ചെലുത്തിയ വിവാദത്തിൽ ശശീന്ദ്രനെ കൈവിടാതെ എൻസിപിയും ഇടത് മുന്നണിയും. ശശീന്ദ്രന്റെ രാജി ആവശ്യപ്പെടില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ വ്യക്തമാക്കി. തത്ക്കാലം രാജി വേണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്റെയും തീരുമാനം. ഇതോടെ ശശീന്ദ്രന്റെ രാജി അഭ്യൂവഹങ്ങൾക്ക് ഇപ്പോൾ വിരാമമിട്ടിരിക്കുകയാണ് ഇടതുമുന്നണി. അതേസമയം രാജിയെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുകയാണ്.

കുണ്ടറയിൽ ബ്ലോക്ക് പ്രസിഡന്റിനെ നിയമിക്കുന്നത് സംബന്ധിച്ചാണ് പ്രശ്നങ്ങളെല്ലാം ഉടലെടുക്കുന്നതെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റും നിർവാഹക സമിതി അംഗം രത്നാകരനും അഭിപ്രായ വ്യത്യാസമാണ് അവിടെയുള്ള സംഘടനാ പ്രശ്‌നം. അവര്‍ പരസ്പരം പോരടിക്കുകയും എല്ലാക്കാര്യങ്ങളിലും രണ്ടു പക്ഷം പിടിക്കുകയും ചെയ്തു. കേസ് പിന്‍വലിക്കണമെന്നുള്ള സംസാരം ശശീന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കേസ് എന്നൊരു വാക്ക് പറഞ്ഞിട്ടില്ല. അത് ശശീന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്നും പി.സി ചാക്കോ ചോദിച്ചു.

വിവാദത്തിൽ രാജിക്കില്ലെന്ന് എ.കെ ശശീന്ദ്രനും വ്യക്തമാക്കി. പാർട്ടി പ്രശ്നത്തിൽ തന്നെയാണ് ഇടപ്പെട്ടതെന്ന നിലപാട് ആവർത്തിച്ച അദ്ദേഹം മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിശദീകരണം നൽകി. പറയാനുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിശദീകരണം മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വം കേട്ടു. വിശദീകരണം ബോധ്യപ്പെട്ടോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. താൻ തന്നെയാണ് മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടതും ശശീന്ദ്രൻ പറഞ്ഞു.

അതേസമയം ആക്ഷേപങ്ങളിൽ പരിശോധന വേണമെന്നാണ് സിപിഎം നിലപാട്. ശശീന്ദ്രൻ വിഷയത്തിൽ ഇന്ന് ചേർന്ന അവെയിലബിൾ സെക്രട്ടറിയേറ്റാണ് തത്ക്കാലം രാജി വേണ്ടെന്ന തീരുമാനവും എടുത്തത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നത്തിലാണ് ഇടപെട്ടതെന്ന ശശീന്ദ്രന്‍റെ വിശദീകരണം മുഖവിലക്കെടുത്താണ് സിപിഎമ്മും മുഖ്യമന്ത്രിയും ഇപ്പോൾ മുന്നോട്ട് പോകുന്നത്.

എന്നാലും പീഡനപരാതി ഒത്തുതീർക്കാൻ ശ്രമിക്കുന്നതും സമ്മർദ്ദം ചെലുത്തുന്നതും ക്രിമിനൽ കുറ്റമാണ്. അതുകൊണ്ട് തന്നെ പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ ശശീന്ദ്രൻ മന്ത്രിസഭയ്ക്ക് പുറത്തുപോകും. തന്റെ പരാതിയിൽ ഒത്തുതീർപ്പിന് മന്ത്രി കുടുംബത്തിൽ സമ്മർദ്ദം ചെലുത്തിയെന്ന് പെൺകുട്ടി മൊഴി നൽകിയാൽ ശശീന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് നിർബന്ധിതരാകും. അല്ലെങ്കിൽ പരാതിക്കാരിക്ക് നേരിട്ട് കോടതിയെ സമീപിക്കാനും സാധിക്കും.

പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് എൻസിപിയിലെ തന്നെ ഒരു വിഭാഗം വാദിക്കുന്നത്. യുവതിയുടെ പിതാവിനെ അടുത്തിടെ കൊലപാതകശ്രമ കേസിൽ റിമാൻഡ് ചെയ്തിരുന്നു. ഇങ്ങനെയുള്ളവരെ പാർട്ടി സ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കരുതെന്ന് പാർട്ടി കമ്മിറ്റിയിൽ താൻ നിലപാടെടുത്തതായി എൻസിപി നിർവാഹക സമിതി അംഗം ജി. പത്മാകരൻ പറഞ്ഞു. ഇതിന്റെ പ്രതികാരമായാണ് യുവതിയുടെ പരാതിയെന്നും തൊട്ടടുത്ത ദിവസം സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താനും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video

വിഷയം പരിഹരിക്കണമെന്ന് യുവതിയുടെ പിതാവിനോട് മന്ത്രി ഫോണിൽ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിവാദം മുറുകുന്നത്. പരാതിയിൽ തുടക്കത്തിൽ അന്വേഷണത്തിന് പൊലീസ് തയാറായില്ലെന്ന ആരോപണവുമുണ്ട്. ഇത് അന്വേഷിച്ച് പല തവണ പെൺകുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ എത്തിയതിന് പിന്നാലെയാണ് മന്ത്രി നേരിട്ട് വിളിച്ച് പ്രശ്നത്തിൽ ഇടപ്പെടുന്നതും 'പ്രശ്നം നല്ല രീതിയിൽ പരിഹരിക്കാം' എന്ന് പറയുന്നതും.
സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications