മോന്‍സണ്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ വീട്ടില്‍ സുധാകരനും: ഗുരുതര ആരോപണവുമായി എംവി ഗോവിന്ദന്‍
തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മോന്‍സണ്‍ തന്നെ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരനും വീട്ടിലുണ്ടായിരുന്നുവെന്ന് ഇരയായ പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് എംവി ഗോവിന്ദന്‍ വ്യക്തമാക്കുന്നത്. മാധ്യമവാർത്തകളേയും ക്രൈംബ്രാഞ്ചിനേയും ഉദ്ധരിച്ചാണ് താന്‍ ഇത്തരമൊരു കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പോക്സോ കേസുമായി ബന്ധപ്പെട്ടും സുധാകരനെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സുധാകരന്‍ അവിടെയുള്ളപ്പോള്‍ നടന്നുവെന്ന് പറയപ്പെടുന്ന പീഡനത്തിലാണ് മോന്‍സണെ കഴിഞ്ഞ ദിവസം കോടതി ശിക്ഷിച്ചത്. ഈ സാഹചര്യത്തില്‍ വളരെ ഗുരുതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോവുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നു.

മോന്‍സണ്‍ മാവുങ്കലിനെതിരായ കോടതി വിധിയുമായി ബന്ധപ്പെട്ട വാർത്തകളില്‍ ഇക്കാര്യം പറയുന്നുണ്ട്. ആ വാർത്ത ശരിയാണോയെന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം. തെറ്റാണെങ്കില്‍ അപ്പോള്‍ മനസ്സിലാവുമല്ലോ. അതിന് കഴിയില്ലെങ്കില്‍ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷകളിലൊന്നായ 35 വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ഒരു പ്രതിയുമായി കെ സുധാകരനുള്ള ആത്മബന്ധം എന്താണെന്നെങ്കിലും പരിശോധിക്കണമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
മാധ്യമത്തിന്റെ പേര് എംവി ഗോവിന്ദന്‍ വ്യക്തമാക്കിയില്ലെങ്കിലും ദേശാഭിമാനി ഇന്ന് അത്തരമൊരു വാർത്ത പുറത്തുവിട്ടിട്ടുണ്ട്. 'പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൺ പീഡിപ്പിച്ച സമയം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വീട്ടിൽ ഉണ്ടായിരുന്നതായി പെൺകുട്ടിയുടെ മൊഴി. വിവരമറിഞ്ഞിട്ടും സഹായിച്ചില്ലെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. ഇതോടെ മോൻസൺ ഒന്നാംപ്രതിയായ വഞ്ചനക്കേസിൽ രണ്ടാംപ്രതിയായ കെ സുധാകരനെ പോക്‌സോ കേസിലും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.'- എന്നാണ് ദേശാഭിമാനി വാർത്ത.
പുരാവസ്‌തു തട്ടിപ്പിന്റെ ഭാഗമായ വഞ്ചനാക്കേസിൽ ഒന്നാംപ്രതി മോൻസണുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി കെ സുധാകരനെ രണ്ടാംപ്രതിയാക്കി ക്രൈംബ്രാഞ്ച് നേരത്തെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതേസമയം പോക്സോ കേസിൽ മോണ്‍സണ്‍ മാവുങ്കലിന് മരണം വരെ തടവ് ശിക്ഷയായിരുന്നു കോടതി വിധിച്ചത്. വീട്ടിലെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനും, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതിനും,18 വയസിന് ശേഷം തുടർന്നും പീഡിപ്പിച്ചതിനുമാണ് എറണാകുളം പോക്സോ കോടതി മോണ്‍സന് കടുത്ത ശിക്ഷ വിധിച്ചത്. പുരാവസ്‌തുതട്ടിപ്പ്, വഞ്ചന ഉൾപ്പെടെ 16 കേസുകളിൽ പ്രതിയായ മോൻസണിനെതിരായ ആദ്യവിധിയാണിത്.












Click it and Unblock the Notifications