മോൻസൻ്റെ കൂട്ടാളി സന്തോഷ് ഒളിവിൽ; സന്തോഷ് തട്ടിയെടുത്തത് രണ്ട് കോടിയോളം രൂപ!
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിൽ കൊച്ചിയിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിൻ്റെ കൂട്ടാളിയും സുഹൃത്തുമായ സന്തോഷ് തിരുവനന്തപുരത്ത് നിരവധി ആളുകളിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. രണ്ടു കോടിയിലധികം രൂപ പലരിൽ നിന്നും തട്ടിയെടുത്ത ശേഷം സന്തോഷ് അത് തിരിച്ചു കൊടുക്കാതെ സ്ഥലത്ത് നിന്ന് മുങ്ങി.
എന്നാൽ, നാട്ടുകാർ പ്രശ്നമുണ്ടാക്കിയപ്പോൾ ചെറിയ തുക നൽകാനുള്ളവരെ കൊച്ചിയിലുള്ള മോൻസൺൻ്റെ ആഡംബര വീട്ടിൽ വിളിച്ചുവരുത്തി സന്തോഷ് പണം നൽകിയിരുന്നു. തിരുവനന്തപുരത്തെ പോങ്ങനാട് ഹൈസ്കൂളിന് സമീപമാണ് സന്തോഷ് താമസിച്ചിരുന്നത്. ഇവിടെ പുരാവസ്തു ശേഖരം സൂക്ഷിച്ചിരുന്നതായും നിരവധിപേർ ഇത് കാണാനാനെത്തിയിരുന്നതായി സമീപവാസികൾ പറയുന്നു.

പുരാവസ്തു തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത മോൻസൺ മാവുങ്കലിൻ്റെ കൂട്ടാളി സന്തോഷാണ് തിരുവനന്തപുരത്ത് പലരിൽ നിന്നായി കോടിക്കണക്കിന് രൂപയോളം തട്ടിയെടുത്തത്. വീട്ടിൽ പുരാവസ്തുക്കളുടെ അമൂല്യശേഖരം ഉണ്ടെന്നും അത് കാണിച്ചുതരാമെന്ന് പറഞ്ഞ് നിരവധിതവണ പണം തട്ടിയെടുത്തു. പുരാവസ്തു ശേഖരം കാണാനായി നിരവധി ആളുകൾ ഇവിടെ എത്തിയിട്ടുണ്ടെന്നും അത് വലിയ തോതിൽ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നുതായും സമീപവാസികളും നാട്ടുകാരും പറയുന്നു.

അമൂല്യമായ പുരാവസ്തു ശേഖരങ്ങൾ വിദേശത്ത് വിറ്റാൽ കോടിക്കണക്കിന് രൂപയോളം ലഭിക്കുമെന്നും ഇതു വഴി ബിസിനസ് മെച്ചപ്പെടുത്താമെന്നും സന്തോഷ് പറഞ്ഞു പറ്റിച്ചിരുന്നു. അന്‍പതിനായിരം മുതല്‍ നാല്‍പത് ലക്ഷം രൂപ വരെ സന്തോഷിന് നല്‍കിയവരുണ്ട്. ചിലര്‍ക്ക് പലിശയും വാഗ്ദാനം ചെയ്തിരുന്നു. ഇയാളുടെ നാണയ ശേഖരം മോന്‍സണ്‍ പിന്നീട് ഏറ്റെടുക്കുകയായിരുന്നു.

നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ചെറിയ തുക നല്‍കാനുള്ളവരെ കൊച്ചിയില്‍ വിളിച്ചുവരുത്തി പണം നൽകി തട്ടിപ്പ് പുറംലോകമറിയാതെ മറച്ചുവയ്ക്കാൻ ശ്രമിച്ചു. മോന്‍സണിന്റെ വീട് വാർത്താ ചാനലുകളില്‍ കണ്ടപ്പോഴാണ് അവിടെയാണ് വിളിച്ചു വരുത്തിയതെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. മോൻസണുമായി ബന്ധപ്പെട്ട തട്ടിപ്പ് വാർത്തകൾ പ്രചരിച്ചതോടെയാണ് സന്തോഷ് കുടുംബവുമായി പോങ്ങനാട്ടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടത്. ഈ വീട് ഇപ്പോൾ പൂർണ്ണമായും ആൾ വാസമില്ലാതെ അടഞ്ഞുകിടക്കുകയാണ്.

കിളിമാനൂര്‍ ഭാഗത്ത് ഇങ്ങനെ പലരില്‍ നിന്നായി രണ്ട് കോടിയോളം രൂപയാണ് സന്തോഷ് കൈക്കലാക്കിയതെന്നാണ് കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. തട്ടിപ്പിനിരയായി നിരവധി പേരുണ്ടെന്നും അന്വേഷണം നടത്തിയാൽ യഥാർത്ഥ വിവരങ്ങൾ ഇനിയും പുറത്തു വരുമെന്നും പ്രസിഡൻറ് പറഞ്ഞു. എന്നാൽ, മോന്‍സന്റെ കൈവശമുള്ള ഭൂരിഭാഗം പുരാവസ്തുക്കളും തന്റേതാണെന്നും ഈ വകയില്‍ രണ്ട് കോടിയോളം രൂപ മോന്‍സണ്‍ തരാനുണ്ടെന്നുമാണ് സന്തോഷ് പറയുന്നത്.

അതേസമയം, അയല്‍വാസികളുടെ പക്കല്‍ നിന്നും ഇയാള്‍ വലിയ രീതിയിലുള്ള പണം കൈപ്പറ്റിയിരുന്നുവെങ്കിലും കിളിമാനൂര്‍ പൊലീസ് എഫ്ഐആറിട്ട് ഇതിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. സന്തോഷ് താമസിച്ചിരുന്ന വീടിന് സമീപത്തെ സുജാതയെന്ന സ്ത്രീയില്‍ നിന്നും 29 ലക്ഷത്തോളം രൂപയാണ് ഇയാള്‍ ഇവരിൽ നിന്ന് മാത്രം തട്ടിയെടുത്തത്. ഇതിന് തെളിവായി ചെക്കുകളും പണമിടപാടുമായി ബന്ധപ്പെട്ട് അനുബന്ധരേഖകളും നല്‍കി. പണം ആവശ്യപ്പെട്ട് പലതവണ സമീപിച്ചിരുന്നെങ്കിലും സന്തോഷ് അത് മടക്കി തന്നിരുന്നില്ലെന്നാണ് സുജാത പറയുന്നത്
ഈ സൗന്ദര്യത്തിന്റെ രഹസ്യം ഒന്നുപറയുമോ; ഭാവനയുടെ വയലിന്‍ ചിത്രത്തില്‍ ആരാധകര്‍












Click it and Unblock the Notifications