വരാനിരിക്കുന്നത് അശാന്തിയുടെ നാളുകൾ.. കശ്മീരിൽ മാത്രം അഴിച്ച് പണിയെന്നതിൽ ദുരൂഹതയെന്ന് മുല്ലപ്പളളി!
ദില്ലി: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര നീക്കത്തിനെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. ഇനി വരാനിരിക്കുന്നത് അശാന്തിയുടെ നാളുകളായിരിക്കുമെന്ന് മുല്ലപ്പളളി രാമചന്ദ്രൻ പ്രതികരിച്ചു. ഫേസ്ബുക്കിലാണ് മുല്ലപ്പളളിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
''ഇന്ത്യയുടെ ജനാധിപത്യത്തെയും ബഹുസ്വരതയെയും കശാപ്പു ചെയ്ത കറുത്ത ദിനമായി 2019 ഓഗസ്റ്റ് 5 ചരിത്രത്തില്‍ ഇടംപിടിക്കും. ഇന്ത്യന്‍ ഭരണഘടനയെ പിച്ചിച്ചീന്തിയും പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയുമാണ് ജമ്മു- കാശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന 35എ, 370 എന്നീ ഭരണഘടനാ വകുപ്പുകള്‍ എടുത്തു കളഞ്ഞത്. ഇത്രയും നാളും കാശ്മീരിനെ ഇന്ത്യയോടു ചേര്‍ത്തു നിര്‍ത്തിയത് ഈ പ്രത്യേക അധികാരാവകാശങ്ങളായിരുന്നു.

ഇവ റദ്ദാക്കിയതോടെ ഇനി വരാനിരിക്കുന്നത് അശാന്തിയുടെ നാളുകളായിരിക്കും.
ജമ്മു- കാശ്മീരില്‍ ഭൂമി വാങ്ങുന്നതിനും താമസിക്കാനുമുള്ള അവകാശം, സര്‍ക്കാര്‍ ജോലികളില്‍ സംവരണം, പഠനത്തിനു സര്‍ക്കാര്‍ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരവാസികള്‍ക്കു മാത്രമായി നിജപ്പെടുത്തിയിരുന്നത് എടുത്തു കളയുന്നതോടെ അവിടത്തെ ജനസംഖ്യാപരമായ അവസ്ഥയില്‍ പോലും മാറ്റം വരുകയും അതു കൂടുതല്‍ സംഘര്‍ഷത്തിന് ഇടവരുത്തുകയും ചെയ്യും.
പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാഷ്ട്രപതി ഇതു സംബന്ധിച്ച ബില്ലില്‍ ഒപ്പിട്ടത്. ഏഴു പതിറ്റാണ്ടായി നിലനില്ക്കുന്ന ജമ്മു- കാഷ്മീരിലെ രാഷ്ട്രീയ സംവിധാനം ഒരു ചര്‍ച്ചയും നടത്താതെയും ആരോടും കൂടിയാലോചിക്കാതെയുമാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഇത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ചില അതിര്‍ത്തി സംസ്ഥാനങ്ങളിലും ഇത്തരം ചില അവകാശങ്ങള്‍ നല്കിയിട്ടുണ്ടെങ്കിലും ജമ്മു- കാഷ്മീരിന്റെ പദവിയില്‍ മാത്രം അഴിച്ചു പണി നടത്തിയതില്‍ ദുരൂഹതയുണ്ട്''.












Click it and Unblock the Notifications