കൊച്ചി മേയർ സ്ഥാനത്ത് നിന്നും സൗമിനി ജെയിനെ മാറ്റില്ല; മേയറെ ബലിമൃഗമാക്കാനില്ലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് കോട്ടയായ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരിൽ കൊച്ചി മേയറായ സൗമിനി ജെയിനെ മാറ്റില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. ഇതോടെ മേയറെ മാറ്റാൻ ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന നീക്കങ്ങൾ പരാജയപ്പെട്ടു. വിജയമായാലും പരാജയമായാലും കൂട്ടുത്തരവാദിത്തമുണ്ടെന്നും ഒരാൾക്ക് മാത്രം ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരിൽ കൊച്ചി മേയറെ ബലിമൃഗമാക്കില്ലെന്നും മേയറെ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും മുല്ലപ്പളളി പറഞ്ഞു. ഒളിയമ്പുകളെയ്യുന്നവർ അത് അവർക്ക് നേരെ തന്നെ പതിക്കുമെന്ന് ഓർക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരിൽ തന്നെ ചിലർ ആക്രമിക്കുകയാണെന്ന് സൗമിനി ജെയിൻ മുല്ലപ്പള്ളിയോട് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

യുഡിഎഫിന്റെ ഉറച്ച കോട്ടയായ എറണാകുളത്ത് ടിജെ വിനോദിന് ലഭിച്ചത് 3750 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ്. 10000ൽ പരം വോട്ടുകളുടെ ഭൂരിപക്ഷം ടിജെ വിനോദിന് ലഭിക്കുമെന്നായിരുന്നു പാർട്ടി അവകാശപ്പെട്ടത്. 2016ൽ ഹൈബി ഈഡൻ 21949 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എറണാകുളത്ത് വിജയിച്ചത്. ഭൂരിപക്ഷം കുറഞ്ഞതോടെ കൊച്ചിയിലെ വെള്ളക്കെട്ടും, ഗതാഗതക്കുരുക്കും മോശം റോഡുകളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി കോർപ്പറേഷന്റെ ഭരണ പരാജയമാണ് ഭൂരിപക്ഷം താഴെപ്പോകാൻ കാരണമെന്ന ആരോപണം ഉയർന്നു.
ഇതോടെ എ ഗ്രൂപ്പ് നേതാവായ സൗമിനി ജെയിനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെടുകയായിരുന്നു. എറണാകുളം എംപി ഹൈബി ഈഡൻ ഉൾപ്പെടെയുള്ള നേതാക്കൾ ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് ഈ വിഷയത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കിയത്.












Click it and Unblock the Notifications