ജിത്തുവിനെ ചുട്ടുകൊന്ന ജയയെ കയ്യിൽ കിട്ടാൻ കാത്ത് പോലീസ്.. മൂന്ന് ദിവസം വേണം.. രഹസ്യങ്ങൾ ചുരുളഴിയും
Recommended Video

കൊല്ലം: കൊട്ടിയത്തെ പതിനാലുകാരന്റെ കൊലപാതകത്തില്‍ പോലീസിന് ഇനിയും വ്യക്തമായ തുമ്പുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പതിനാലുകാരനായ ജിത്തുവിനെ അമ്മ ജയമോള്‍ കൊലപ്പെടുത്തിയത് എന്തിന് എന്ന ചോദ്യമാണ് പോലീസിനേയും നാട്ടുകാരേയും ഒരുപോലെ കുഴയ്ക്കുന്നത്. ജയമോളുടെ ഭര്‍ത്താവ് ജോബ്, മകള്‍ ടീന എന്നിവരുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ജയയുടെ മൊഴിയുമായി ഇത് ഒത്തുപോകുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത പോലീസിന് ലഭിക്കേണ്ടതുണ്ട്. ജിത്തുവിന്റെ കൊലപാതകത്തിന്റെ കുരുക്കഴിക്കാന്‍ അന്വേഷണ സംഘം പുതിയ നീക്കത്തിനൊരുങ്ങുകയാണ്.

നടുക്കുന്ന ക്രൂരത
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജിത്തു ജോബ് എന്ന പതിനാലുകാരന്‍ കൊല്ലപ്പെട്ടത്. ജിത്തുവിനെ കാണാനില്ല എന്നായിരുന്നു അമ്മ ജയമോള്‍ പോലീസിനേയും വീട്ടുകാരെയും അറിയിച്ചത്. ജയമോളെ ആരും സംശയിച്ചതേ ഇല്ല. രണ്ട് ദിവസത്തിന് ശേഷമാണ് ജിത്തുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം വീടിനടുത്തുള്ള വാഴത്തോട്ടത്തില്‍ കണ്ടെത്തിയത്.

കാരണമറിയാതെ കുഴങ്ങി പോലീസ്
അപ്പോഴും ജയമോളെ ആരും സംശയിച്ചില്ല. പോലീസിന്റെ ആദ്യഘട്ട ചോദ്യം ചെയ്യലിലാണ് ജയമോളെക്കുറിച്ച് സംശയം ഉദിച്ചത്. കയ്യിലെ പൊള്ളലേറ്റ പാട് ജയമോളെ കുടുക്കി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ മകനെ കൊന്ന് കത്തിച്ചതാണ് എന്ന് ജയമോള്‍ കുറ്റസമ്മതം നടത്തി. കൊലപാതകത്തിന്റെ കാരണം പലതാണ് ജയമോള്‍ പറഞ്ഞത്.

മാനസിക നില ശരിയല്ലെന്ന്
മകന്റെ ശരീരത്തില്‍ പിശാച് ബാധയുണ്ടെന്നും അതിനാലാണ് കൊല ചെയ്തത് എന്നുമാണ് ആദ്യഘട്ടത്തില്‍ ജയമോള്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് മൊഴി മാറ്റി. സ്വത്ത് ഓഹരിയുമായി ബന്ധപ്പെട്ടുണ്ടായ വഴക്കാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നായി മൊഴി. അതിനിടെ ജയമോള്‍ക്ക് മാനസിക തകരാറാണ് എന്നും വാര്‍ത്ത പരന്നു.

ചോദ്യം ചെയ്യൽ തുടരുന്നു
ജയമോളുടെ ഭര്‍ത്താവും മകളുമാണ് മാനസിക രോഗമെന്ന മൊഴി നല്‍കിയത്. സ്വത്ത് വിഷയത്തിലും ജിത്തുവുമായി ജയമോള്‍ക്കുണ്ടായ അടുപ്പം സംബന്ധിച്ചും പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ജയമോളുടെ ബന്ധുക്കളേയും അയല്‍ക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കസ്റ്റഡി അപേക്ഷ നൽകി
റിമാന്‍ഡില്‍ കഴിയുന്ന ജയമോളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഇതിനായി പരവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് അപേക്ഷ നല്‍കി. മൂന്ന് ദിവസത്തേക്ക് ജയമോളെ കസ്റ്റഡിയില്‍ വിട്ട് കിട്ടണം എന്നതാണ് പോലീസിന്റെ ആവശ്യം.

കോടതിയിൽ ഹാജരാക്കും
പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ് ജയമോള്‍ റിമാന്‍ഡില്‍ കഴിയുന്നത്. ബുധനാഴ്ച ജയമോളെ ഹാജരാക്കാന്‍ ജയില്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചു. നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജയമോള്‍ കുഴഞ്ഞ് വീണിരുന്നു.

നുണപരിശോധന നടത്തിയേക്കും
ജയമോളുടെ മാനസിക നില തകരാറിലാണ് എന്ന മൊഴിയില്‍ ജോബും മകളും ഉറച്ച് നില്‍ക്കുന്നതിനാല്‍ ഒരു തവണ കൂടി പരിശോധന നടത്താനും പോലീസ് ആലോചിക്കുന്നുണ്ട്. ജയമോളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ആവശ്യമെങ്കില്‍ നുണപരിശോധന ഉള്‍പ്പെടെ ഉള്ളവ പോലീസ് നടത്തിയേക്കും.

വ്യക്തത വരുത്താൻ പോലീസ്
സ്വത്ത് തര്‍ക്കമാണ് കൊലപാതക കാരണം എന്ന ജയമോളുടെ മൊഴിയിലാണ് പോലീസിന് ഇനി വ്യക്തത വരുത്തേണ്ടത്. ജയമോളുടെ ബന്ധുക്കളും അയല്‍ക്കാരും ഉള്‍പ്പെടെ അഞ്ചോളം പേരില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തിലാണ് മൊഴിയെടുക്കല്‍ നടപടി.

കൊലയ്ക്കുള്ള പ്രകോപനം
അച്ഛന്റെ വീട്ടില്‍ നിന്നും ലഭിക്കേണ്ട സ്വത്ത് ലഭിക്കാത്തതിനാല്‍ ജയമോള്‍ രോഷത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. അച്ഛന്റെ വീട്ടില്‍ നിന്നും മടങ്ങി വന്നപ്പോഴാണ് ജിത്തു കൊല്ലപ്പെട്ടതും. സ്വത്ത് ലഭിക്കില്ല എന്ന് ജിത്തു പറഞ്ഞതാണ് പെട്ടെന്നുള്ള പ്രകോപനമായത് എന്ന് ജയമോള്‍ തന്നെ വെളിപ്പെടുത്തുകയുമുണ്ടായി.

ഓഹരിത്തർക്കം പരിശോധിക്കുന്നു
ഇത് പ്രകാരം ജിത്തുവിന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സ്വത്ത് സംബന്ധമായി തര്‍ക്കമൊന്നും ഇല്ലായിരുന്നു എന്നാണ് ജിത്തുവിന്റെ മുത്തച്ഛന്‍ വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഇരുവരേയും പോലീസ് ഒരു വട്ടം കൂടി കാണുകയും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. കുടുംബ ഓഹരി സംബന്ധിച്ചും പോലീസ് പരിശോധന നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications