ലീഗിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പടയൊരുക്കം... ചുക്കാൻ പിടിക്കുന്നത് കെഎം ഷാജി? യോഗം ചേർന്ന് നേതാക്കൾ
തിരുവനന്തപുരം; ലോക്സഭ എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനുള്ള പികെ കുഞ്ഞാലിക്കുട്ടിയുടെ തിരുമാനത്തിനെതിരെ തുടക്കത്തിൽ തന്നെ പാർട്ടിയിൽ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ സംസ്ഥാന ഭരണം ലഭിക്കുമെന്ന പ്രതീക്ഷ ചൂണ്ടിക്കാട്ടി നേതൃത്വം എതിർപ്പുയർത്തിയ നേതാക്കളേയും അണികളേയും സമാധിച്ചു. പക്ഷേ ഫലം വന്നപ്പോഴോ അധികാരത്തിന്റെ ഏഴയലത്ത് പോലും എത്താൻ സാധിച്ചില്ല. ഇതോടെ കുഞ്ഞാലിക്കുട്ടിക്കെതിരെ അടക്കിപിടച്ച അതൃപ്തികൾ ഇപ്പോൾ ഉറച്ച ശബ്ദങ്ങളായി പുറത്തുവരികയാണ്.
കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു വിഭാഗം നേതാക്കൾ പ്രത്യേകം യോഗം ചേർന്നെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അഴിക്കോട് മുൻ എംഎൽഎ കെഎം ഷാജിയുടെ നേതൃത്വത്തിലാണ് പടയൊരുക്കം. വിശദാംശങ്ങളിലേക്ക്

കുഞ്ഞാലിക്കുട്ടിക്കെതിരെ
അന്തരിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പി എം ഹനീഫ് അനുസ്മരണത്തിന് വിളിച്ച് ചേർത്ത യോഗത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു വിഭാഗം തിരിഞ്ഞതെന്ന് മലയാളം ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ കെ എം ഷാജി, പി എം സ്വാദിഖലി, കൂടാതെ ടി.ടി ഇസ്മായില്‍ സമദ് പൂക്കാട്, അഷ്‌റഫ് കോക്കൂര്‍ തുടങ്ങി സംസ്ഥാന ജില്ലാ, മണ്ഡലം ഭാരവാഹികളായ 150 നേതാക്കളായിരുന്നു യോഗത്തിൽ പങ്കെടുത്തത്.

തിരഞ്ഞെടുപ്പ് നടത്തണം
കഴിഞ്ഞ 25 വർഷമായി പാർട്ടിക്ക് രാഷ്ട്രീയം കൈമോശം വന്നുവെന്ന വിമർശനമാണ് നേതാവായ റഫീഖ് തിരുവള്ളൂർ ഉയർത്തിയത്. പാർട്ടിയിൽ ഒരു തിരുമാനം എടുക്കുന്നതിന് മുൻപ് കൂട്ടായ ചർച്ച ആവശ്യമാണെന്നും തിരഞ്ഞെടുപ്പ് നടത്താൻ പാർട്ടി ഭരണഘടന അനുവദിക്കുന്നത് കൊണ്ട് തന്നെ അത്തരത്തിലൊരു തിരഞ്ഞെടുപ്പ് നടത്തണമെന്നും റഫീഖ് യോഗത്തിൽ പറഞ്ഞു.

ഉന്നതാധികാര സമിതി
ലീഗ് ഭരണഘടനയ്ക്ക് പുറത്തുള്ള ഉന്നതാധികാര സമിതി കൂടി സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുകയാണ് ചെയ്യുന്നതെന്നും ഇത് അണികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റഫീഖ് പറഞ്ഞു. കേഡർ വോട്ടുകൾ പോലും നഷ്ടപ്പെടാനുണ്ടായ കാരണം ഇതാണെന്നും റഫീഖ് വിമർശിച്ചു.

പ്രവർത്തകർക്ക് സാധിച്ചില്ല
കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് അംഗീകരിക്കാൻ പ്രവർത്തകർക്ക് സാധിച്ചിരുന്നില്ല. കുഞ്ഞാലിക്കുട്ടിയയുടെ ചാഞ്ചാട്ടം കൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്നാണ് പ്രവർത്തകർ ചിന്തിച്ചത്. ഇത് പരാജയത്തിലേക്ക് നയിച്ചുവെന്നും റഫീഖ് കുറ്റപ്പെടുത്തി. അതേസമയം റഫീഖിന്റെ വിമർശനങ്ങൾ ശരിവെയ്ക്കുന്ന സമീപനമാണ് യോഗത്തിൽ കെഎം ഷാജിയും പിഎം സാദ്വിഖ് അലിയും സ്വീകരിച്ചത്.

വലിയ തിരിച്ചടി
നിയമസഭ തിരഞ്ഞെടുപ്പിൽ 15 വർഷത്തിന് ശേഷം മുസ്ലീം ലിഗിന് ഉണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്തവണത്തേത് 24 സീറ്റിൽ മത്സരിച്ച ലീഗിന് 18 സീറ്റിലാണ് വിജയിക്കാൻ സാധിച്ചത്. മലപ്പുറം ജില്ലയിൽ ലീഗിന് സീറ്റുകളൊന്നും നഷ്ടമായിരുന്നില്ലേങ്കിലും പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ പലരുടേയും ഭൂരിപക്ഷത്തിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു.

ആറ് ജില്ലകളിൽ
കഴിഞ്ഞ തവണ ആറ് ജില്ലകളിൽ എംഎൽഎമാരുണ്ടായിരുന്ന ലീഗിന് ഇത്തവണ അത് നാലായി കുറഞ്ഞു. മലബാർ മേഖലയ്ക്ക് പുറത്ത് ലീഗിന് എംഎൽഎമാരുമില്ല. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജിയോടെ ഒഴിവ് വന്ന മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞിരുന്നു.

നേതൃമാറ്റം
അതേസമയം തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ലീഗിലും നേതൃമാറ്റം വേണമെന്ന ചർച്ചകൾ സജീവമായിരിക്കുന്ന പശ്ചാത്തലത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ്.പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വീണ്ടും പി കെ കുഞ്ഞാലിക്കുട്ടി വരുന്നുമെന്ന തരത്തിലുള്ള ചർച്ചകളും ഉണ്ട്. ഈ ഘട്ടത്തിലാണ് എതിർപ്പുകൾ ഉയരുന്നത്.
Recommended Video

സംഘടന ചുമതല
അതിനിടെ ഇനി സംഘടനാ ചുമതലകളിലേക്ക് ഇല്ലെന്നാണ് കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കാലത്തിന് അനുസരിച്ച മാറ്റം നേതൃത്വത്തില്‍ വേണം എന്നുളള പാര്‍ട്ടിയിലെ പുതുതലമുറയുടെ വികാരം ഉള്‍ക്കൊള്ളുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.












Click it and Unblock the Notifications