മുസ്ലിംലീഗ് ഓഫീസ് പെട്രോള്‍ ബോംബെറിഞ്ഞ് തകര്‍ത്തു; അക്രമികളെ കുടുക്കാൻകീഴലിൽ ക്യാമറ സ്ഥാപിച്ചു
വടകര: വടകര കീഴലില്‍ മുസ്ലിംലീഗ് ഓഫീസ് പെട്രോള്‍ ബോംബെറിഞ്ഞ് തകര്‍ത്തു. ഒടുവിൽ കീഴല്‍ ടൗണില്‍ ക്യാമറകളും സ്ഥാപിച്ചു. വില്യാപ്പള്ളി പഞ്ചായത്തിലെ കീഴലിൽ മുസ്ലിംലീഗ് ശാഖാ കമ്മറ്റി ഓഫീസിനു നേരെ അക്രമം. ഓഫീസ് തീവെച്ചതിന് ശേഷം പെട്രോള്‍ ബോംബെറിയുകയായിരുന്നു. അക്രമത്തില്‍ ഓഫീസിന്റെ വാതില്‍ കത്തി ചാമ്പലായി. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് കീഴല്‍ ടൗണിലുള്ള ഓഫീസിനു നേരെ അക്രമമുണ്ടായത്.
ഓഫീസിന്റെ വാതിലിനോട് ചേര്‍ന്ന ഭാഗത്ത് ചാക്ക് കൂട്ടിയിട്ടതിന് ശേഷം തീവെക്കുകയായിരുന്നു. തീവെപ്പിലാണ് വാതില്‍ കത്തിയത്. ഇതിന് ശേഷം ഓഫീസിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു . ബോംബേറില്‍ ജനലുകളും തകര്‍ന്നു. ഇന്നലെ രാവിലെയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. വടകര ഡിവൈഎസ് പി ഉമേഷ്, സിഐ ടിമധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി.

ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി പരിശോധന നടത്തി. സര്‍വ്വ കക്ഷി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കീഴല്‍ ടൗണില്‍ പ്രകടനം നടന്നു. പിന്നീട് സര്‍വ്വ കക്ഷി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കീഴല്‍ ടൗണില്‍ ക്യാമറകളും സ്ഥാപിച്ചു. ടൗണില്‍ വിവിധയിടങ്ങളിലായി ആറ് ക്യാമറകളാണ് സ്ഥാപിച്ചത്. ക്യാമറകളുടെ ഉദ്ഘാടനം പാറക്കല്‍ അബ്ദുല്ല എംഎല്‍എ നിര്‍വഹിച്ചു.












Click it and Unblock the Notifications