ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് കാന്തപുരം; മന്ത്രി ചെയ്തത് തെറ്റ് എന്ന് ജിഫ്രി തങ്ങള്‍
കോഴിക്കോട്/മലപ്പുറം: പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ മുസ്ലിം പണ്ഡിതന്‍മാര്‍ രംഗത്ത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും മുസ്ലിം ജമാഅത്ത് നേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുമാണ് ബിഷപ്പ് പറഞ്ഞത് തെറ്റാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടത്. പ്രണയത്തിലൂടെയോ മറ്റു പ്രേരണകളിലൂടെയോ ഇസ്ലാമിലേക്ക് ഒരാളെ കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു.
പാലാ ബിഷപ്പിന്റെ പ്രസ്താവന തെറ്റാണ്. മതം മാറ്റാന്‍ ഇസ്ലാമില്‍ ജിഹാദ് ഇല്ല. ഒരു മതത്തെ വേദനിപ്പിക്കുന്ന നിലപാട് മറ്റു മത നേതാക്കളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. ബിഷപ്പ് പറഞ്ഞതിനെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് ഒരു മന്ത്രി സ്വീകരിച്ചത്. അത് സര്‍ക്കാര്‍ നിലപാടാണോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. കോണ്‍ഗ്രസിന്റെ അനുനയ നീക്കങ്ങള്‍ സ്വാഗതം ചെയ്യുന്നു. നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെങ്കില്‍ ബിഷപ്പ് സര്‍ക്കാരിനോടാണ് പറയേണ്ടിയിരുന്നത്. ലൗ ജിഹാദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് പോലും അറിയില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

ബിഷപ്പിന്റെ പ്രസ്താവന പ്രോല്‍സാഹിപ്പിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നോ ഉണ്ടാകരുത്. മതം നോക്കിയിട്ടല്ല ഇവിടെ പ്രേമം ഉണ്ടാകുന്നത്. മുസ്ലിങ്ങളെ അപരവല്‍ക്കരിക്കാനേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ. തീവ്രവാദം പറയുന്നവര്‍ എല്ലാവരുടെയും കൂടെയുണ്ട്. അവരെ അമര്‍ത്തി മത സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. താമരശേരി ബിഷപ്പ് വിവാദ കൈപുസ്തകത്തിലെ ഭാഗം പിന്‍വലിക്കാന്‍ തയ്യാറായത് സ്വാഗതം ചെയ്യുന്നു. മുസ്ലിങ്ങള്‍ ചെയ്യാത്ത കാര്യങ്ങളാണ് ആ പുസ്തകത്തിലുണ്ടായിരുന്നത്. മതപരമായി മുസ്ലിങ്ങള്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതുമാണ്. വിദ്വേഷം വര്‍ധിപ്പിക്കാനുള്ള നീക്കമാണിതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
എപി അബൂബക്കര്‍ മുസ്ല്യാരുടെ വാക്കുകള്‍- നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് ആളുകളെ കൊണ്ടുവരാന്‍ സാധിക്കില്ല. മനസില്‍ ഉറപ്പിച്ച് നാവ് കൊണ്ട് പറയണം. അപ്പോള്‍ മാത്രമേ ഒരാള്‍ക്ക് ഇസ്ലാമിലേക്ക് കടന്നുവരാന്‍ സാധിക്കൂ. നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനം ഇസ്ലാമില്‍ സാധ്യമല്ല. സൗകര്യമുള്ള ആളുകള്‍ക്ക് ഇസ്ലാമിലേക്ക് വരാം. അല്ലാത്തവര്‍ക്ക് പോകാം എന്നതാണ് ഇസ്ലാമിക നിലപാട്. ബിഷപ്പ് പറഞ്ഞത് തെറ്റാണ്. വളച്ചൊടിച്ചു എന്നതല്ല കാര്യം. പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കണം. തെറ്റ് തിരുത്തന്‍ ബിഷപ്പ് തയ്യാറാകണം.
മധ്യസ്ഥ ചര്‍ച്ചയുടെ വിഷയമല്ലിത്. രണ്ട് വിഭാഗം അങ്ങോട്ടും ഇങ്ങോട്ടും പറഞതല്ല ഇവിടെ, തെറ്റായ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. അത് പിന്‍വലിക്കാന്‍ ഉന്നയിച്ച വ്യക്തി തയ്യാറാകണം. ഇവിടെ മുസ്ലിങ്ങള്‍ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. നേതാക്കള്‍ മിണ്ടിയിട്ടേയില്ല. പിന്നെന്തിനാണ് മധ്യസ്ഥ ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കളുടെ സമവായ നീക്കങ്ങളോട് സഹകരിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ നിയമ നടപടി വേണോ വേണ്ടയോ എന്നതെല്ലാം ആലോചിച്ച് ചെയ്യേണ്ടതാണ്. ഇപ്പോള്‍ ബിഷപ്പ് വിവാദ പരാമര്‍ശം പിന്‍വലിക്കുകയാണ് വേണ്ടത്. മന്ത്രി വിഎന്‍ വാസവന്റെ പ്രതികരണത്തോട് ആലോചിച്ച് മറുപടി പറയാം. സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സമവായ നീക്കങ്ങള്‍ ആര് നടത്തിയാലും ആശ്വാസകരമാണെന്നും എപി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു.
അതേസമയം, ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നുണ്ടെന്നും തടയേണ്ടതാണെന്നും പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...
കേരളത്തിൽ അതി ഭീകരമായ നാർക്കോട്ടിക് മാഫിയ പിടിമുറുക്കുന്നുണ്ട്.പ്രത്യേകിച്ച് ഈ കോവിഡ് കാലം നാർക്കോ സംഘങ്ങളുടെ ശ്രംഖല അതിന്റെ വല ശക്തമായി വിരിച്ചിട്ടുണ്ട്. പെൺകുട്ടികളടക്കം നമ്മുടെ പിഞ്ചു കുട്ടികളെ പോലും അതിന്റെ കണ്ണികളാക്കി മാറ്റാൻ വളരെ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. പണമുണ്ടാക്കാൻ ഏത് വൃത്തി കെട്ട വഴിയും സ്വീകരിക്കുന്ന വലിയൊരു സംഘം ഇതിന് പിറകിലുണ്ട്. ഏത് കുട്ടിയും വലയിൽ വീണു പോകും വിധമാണ് ഇതിന്റെ നെറ്റ് വർക്ക്.
പാലാ ബിഷപ്പ് ആരോപിച്ച തരത്തിലല്ല ഇതിന്റെ വ്യാപ്തി. ഈ ലഹരി മാഫിയക്ക് മതം മാത്രമല്ല. കണ്ണും മൂക്കുമില്ല. ഹൃദയവുമില്ല. പണക്കൊതി മാത്രമെയുള്ളൂ. ഭരണ കൂടവും പൊതുജനങ്ങളും ഓരോ കുടുംബവും അതീവ ജാഗ്രത പുലർത്തണം. വെറുതെ മതങ്ങളെ ചാർത്തി ഈ വിഷയത്തെ അതിന്റെ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് വഴിതിരിച്ച് വിടരുത്. അത് തെറ്റും ദുരുദ്ദേശപരവുമാണ്.
ഇന്ന് നേരിട്ടറിഞ്ഞ നെഞ്ച് പിളർക്കുന്ന ഒരു യാഥാർത്ഥ്യത്തിൽ നിന്നാണ് ഈ കുറിപ്പ്.












Click it and Unblock the Notifications