ഷക്കീലയുടെ മൃതദേഹം തിടുക്കത്തിൽ കബറടക്കി! ഇനി പുറത്തെടുക്കാനാകില്ലെന്ന് പള്ളിക്കമ്മിറ്റി...
ഇർഷാദിന്റെ ഭാര്യ ഷക്കീല(33)യെ ജനുവരി ആറാം തീയതിയാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Recommended Video

ആലപ്പുഴ: പള്ളിക്കമ്മിറ്റിയും ബന്ധുക്കളും എതിർപ്പ് തുടരുന്നതിനാൽ കബറടക്കിയ മൃതദേഹം ഇതുവരെയും പുറത്തെടുക്കാൻ കഴിഞ്ഞില്ല. സ്ഥലം എംഎൽഎയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഇടപെട്ടിട്ടും പ്രശ്നത്തിൽ പരിഹാരം കാണാനായില്ല. ഇതോടെ കബറടക്കിയ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനുള്ള പോലീസിന്റെ കാത്തിരിപ്പ് നാലാം ദിവസത്തിലേക്ക് കടന്നു.
ഹരിപ്പാട് തൃക്കുന്നപ്പുഴ പല്ലന പുത്തൻപൊറുതിയിൽ ഇർഷാദിന്റെ ഭാര്യ ഷക്കീല(33)യെ ജനുവരി ആറാം തീയതിയാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ അറിയിക്കാതെ സംസ്കാര ചടങ്ങുകൾ നടത്തി മൃതദേഹം കബറടക്കുകയായിരുന്നു.

ജനുവരി ആറിന്...
ജനുവരി ആറാം തീയതിയാണ് തൃക്കുന്നപ്പുഴ സ്വദേശി ഇർഷാദിന്റെ ഭാര്യ ഷക്കീലയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി സ്വരചേർച്ചയിലല്ലായിരുന്ന ഷക്കീല കുറേനാളുകളായി സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനാൽ ഷക്കീലയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

തിടുക്കത്തിൽ കബറടക്കി...
എന്നാൽ ഷക്കീലയുടെ മരണം ആത്മഹത്യ ആയിരുന്നിട്ടും ബന്ധുക്കളാരും പോലീസിൽ വിവരമറിയിച്ചിരുന്നില്ല. മൃതദേഹം ആശുപത്രിയിലേക്കും കൊണ്ടുപോയില്ല. തുടർന്ന് ജനുവരി ആറിന് തന്നെ മൃതദേഹം കബറടക്കാനുള്ള നടപടികൾ ആരംഭിച്ചു.

വീട്ടിലെത്തി...
കബറടക്കത്തിനുള്ള ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് തൃക്കുന്നപ്പുഴ പോലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഉടൻതന്നെ പോലീസ് ഉദ്യോഗസ്ഥരും ചെങ്ങന്നൂർ ആർഡിഒയും ഷക്കീലയുടെ വീട്ടിലെത്തി. തുടർന്ന് അസ്വാഭാവിക മരണമായതിനാൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം മാത്രമേ കബറടക്കം നടത്താവൂ എന്ന് ബന്ധുക്കളോടും പള്ളിക്കമ്മിറ്റി ഭാരവാഹികളോടും ആവശ്യപ്പെട്ടു.

പരാതിയില്ല...
എന്നാൽ മരണത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ പോസ്റ്റ്മോർട്ടം ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. മൃതദേഹം കുളിപ്പിച്ച് കബറടക്കാനുള്ള ചടങ്ങുകൾ പൂർത്തിയായതിനാൽ പോസ്റ്റ്മോർട്ടത്തിന് വിട്ടുനൽകാനാവില്ലെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.

കബറടക്കം...
ബന്ധുക്കളുടെ എതിർപ്പിനെ തുടർന്ന് ആർഡിഒ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിട്ടുകൊടുത്തു. ഇതിനുപിന്നാലെ സമീപത്തെ പള്ളിയിൽ മൃതദേഹം കബറടക്കുകയും ചെയ്തു.

പോസ്റ്റ്മോർട്ടം...
എന്നാൽ ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ സംസ്കരിച്ചതിൽ വ്യാപക പ്രതിഷേധമുയർന്നു. ഇതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് പോലീസ് ഉദ്യോഗസ്ഥർ ബന്ധുക്കളെ അറിയിച്ചു.

എതിർപ്പ്...
കബറടക്കിയ മൃതദേഹം പുറത്തെടുക്കാനാകില്ലെന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികളും ബന്ധുക്കളും നിലപാടെടുത്തതോടെ പോലീസ് ഉദ്യോഗസ്ഥർ വെട്ടിലായി. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പള്ളിക്കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ജനുവരി എട്ടിന് ഉദ്യോഗസ്ഥസംഘം പരിശോധനയ്ക്ക് വരുന്നുണ്ടെന്ന വിവരമറിഞ്ഞ് മുസ്ലീം സമുദായംഗങ്ങൾ പള്ളിയിലും പരിസരത്തും സംഘടിച്ചു. ഇതോടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പോലീസ് തൽക്കാലത്തേക്ക് ഉപേക്ഷിച്ചു.

ഫലമില്ല..
പോസ്റ്റ്മോർട്ടം നടപടികൾ അന്തമായി നീളുന്നതിനാലാണ് രമേശ് ചെന്നിത്തല അടക്കമുള്ള ജനപ്രതിനിധികളും പ്രശ്നത്തിൽ ഇടപെട്ടത്. കഴിഞ്ഞദിവസം പള്ളിക്കമ്മിറ്റി ഭാരവാഹികളുമായും ബന്ധുക്കളുമായും അദ്ദേഹം ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. മൃതദേഹം പുറത്തെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഇവർ ഉറച്ചുനിൽക്കുകയാണ്.












Click it and Unblock the Notifications