'ഗവർണർക്കെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും'; സ്വരം കടുപ്പിച്ച് സിപിഎം
തിരുവനന്തപുരം; ഗവര്‍ണര്‍ക്ക് കീഴടങ്ങില്ലെന്ന് സിപിഎം. നിയമപരവും ഭരണപരവുമായ വഴിയില്‍ ഗവര്‍ണര്‍ വരണമെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്കുള്ള മറുപടി നല്‍കിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.
ആര്‍എസ്എസ്-ബിജെപി പ്രീതിയാണ് ഗവര്‍ണര്‍ നോക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിക്ക് അനുകൂലമായി കാര്യങ്ങള്‍ മാറ്റാന്‍ നോക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഗവര്‍ണര്‍ തന്നെ ചാന്‍സിലര്‍ ആവണമെന്ന് ഒരു യുജിസും പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എംവി ഗോവിന്ദന്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഗവർണർ കുറെ ആഴ്ചകളായി എടുത്തുകൊണ്ടിരിക്കുന്ന എല്ലാം നിലപാടുകളും ആർഎസ്എസ് ബിജെപി സമീപനങ്ങളാണ്. കേരളത്തിൽ എങ്ങനെ ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിക്കാം എന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഓരോ നിലപാടുകളും.
11 വൈസ് ചാൻസിലർമാരെ സംബന്ധിച്ചുള്ള കാര്യവും ആ സ്ഥാനത്ത് നിയമിക്കാനെടുത്ത ഗവർണറുടെ മുൻകരുതലും സുപ്രിംകോടതി വിധി വരുന്നതിന് മുമ്പു തന്നെ എടുത്ത സമീപനങ്ങളും എല്ലാം ജനങ്ങൾ കൃത്യമായി കണ്ടിട്ടുള്ളതാണ്. യൂണിവേഴ്‌സിറ്റിയോട് പ്രഫസർമാരുടെ ലിസ്റ്റ് ആവശ്യപ്പെട്ടതുൾപ്പെടെ ചേർത്തു പരിശോധിക്കുമ്പോഴാണ് ഗവർണറുടെ ഉള്ളിലിരിപ്പ് എന്താണെന്ന് മനസിലാവുക.
ഗവർണറുടെ കത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ഗവർണറുടെ വ്യക്തിപരമായ പ്രീതിയല്ല ഭരണഘടനാപരമായി പ്രീതി എന്നത്. സുപ്രിംകോടതി തന്നെ പ്രീതി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
ഗവർണർ ഭരണഘടനാപരമായി പ്രവർത്തിക്കണം. ബില്ലിൽ ഒപ്പിടാതെ അധികനാൾ പോകാനാവില്ല. സർക്കാർ നിയമപരമായും ഭരണഘടനാപരമായും നീങ്ങും. ചാൻസലർ എന്ന നിലയിൽ ഗവർണർ എടുക്കുന്ന നിലപാട് ഭരണഘടനയ്ക്ക് ചേർന്നതല്ല. ഗവർണർക്ക് സംസ്ഥാനം നൽകിയ ആനുകൂല്യമാണ് ചാൻസലർ പദവിയെന്നും സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ആരോപണം വളരെ ഗൗരവകരമായി പരിശോധിക്കേണ്ടതാണെന്നും . ഇത്രയും ഗൗരവമായ പ്രശ്‌നമുണ്ടായിട്ടും അതിനെ നിസാരവൽകരിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്നും നിസാരവൽകരണം ഒരു അടവാണ്. ആ അടവ് ഗവർണറുമായുള്ള പ്രതിപക്ഷത്തിന്റെ പ്രത്യേക ബന്ധമാണ് സൂചിപ്പിക്കുന്നത്. കേരളാ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടാണത്. ഗവർണറും പ്രതിപക്ഷവും തമ്മിൽ ഒത്തുകളിയാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ധനമന്ത്രി കെഎൻ ബാലഗോപാലിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്നലെ വൈകിട്ട് ഗവർണർ നൽകിയ കത്തിന് ഇന്നു രാവിലെ നൽകിയ മറുപടിയിലാണ്, മുഖ്യമന്ത്രി ആക്ഷേപങ്ങൾ തള്ളിയത്. ഗവർണർ കത്തിൽ പരാമർശിച്ച പ്രസംഗത്തിൽ ഗവർണറെ ആക്ഷേപിക്കുന്ന തരത്തിൽ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു. ഇതിൽ തുടർനടപടി വേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനം ആണെന്നാണ് ഗവർണർ കത്തിൽ ആരോപിച്ചത്. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഓഫിസിന്റെ അന്തസ് ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും ഗവർണർ പറഞ്ഞിരുന്നു.












Click it and Unblock the Notifications