'സംഘപരിവാറിന്റെ മാധ്യമവിലക്കിന് ജുഡീഷ്യറിയും കൂട്ട്';രൂക്ഷവിമർശനവുമായി എംവി ജയരാജൻ
കണ്ണൂർ; മീഡിയ വൺ ചാനൽ വിലക്കിൽ കേന്ദ്രസർക്കാരിവേയും ഹൈക്കോടതി നടപടിയേയും രൂക്ഷമായി വിമർശിച്ച് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഏതൊരാളെയും അതിശയിപ്പിക്കുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായതെന്ന് ജയരാജൻ പറഞ്ഞു. എക്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും നിയമവിരുദ്ധമായി പ്രവർത്തിക്കുമ്പോഴാണ് നീതിതേടുന്ന മനുഷ്യന്റെ അവസാന അഭയസ്ഥാനമായി ജുഡീഷ്യറി മാറുന്നത്.ഭരണഘടനയുടെ കാവൽക്കാരായ കോടതികൾ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന കേന്ദ്രസർക്കാറിന്റെ നടപടിക്കെതിരെയാണ് വിധി പ്രഖ്യാപിക്കേണ്ടിയിരുന്നത്. ഹൈക്കോടതി നിയന്ത്രിക്കുന്നത് സംഘപരിവാറല്ല. ദൗർഭാഗ്യവശാൽ ജഡ്ജിയുടെ മുൻരാഷ്ട്രീയം വിധിന്യായത്തിൽ പ്രതിഫലിച്ചു എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല,ജയരാജൻ പറഞ്ഞു.
നിഷ്പക്ഷവും ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും നീതി നടപ്പാക്കേണ്ടവർ ഭരണഘടനയുടെ ആരാച്ചാരാവരുത്. തുകൊണ്ട് തന്നെ കേന്ദ്രസർക്കാറിന്റെ മാധ്യമവിലക്കിന് സാധുത കൽപിച്ച ഹൈക്കോടതി വിധിക്കെതിരെ ജനകീയ പ്രതിഷേധമുയരേണ്ടതുണ്ടെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിൻറെ പൂർണരൂപം വായിക്കാം- സംഘപരിവാറിന്റെ മാധ്യമവിലക്കിന് ജുഡീഷ്യറിയും കൂട്ട്
ദേശ സുരക്ഷയെ കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ മീഡിയ വൺ ചാനലിന് വിലക്കേർപ്പെടുത്തിയതെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഏതൊരാളെയും അതിശയിപ്പിക്കുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. എക്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും നിയമവിരുദ്ധമായി പ്രവർത്തിക്കുമ്പോഴാണ് നീതിതേടുന്ന മനുഷ്യന്റെ അവസാന അഭയസ്ഥാനമായി ജുഡീഷ്യറി മാറുന്നത്. കേന്ദ്രസർക്കാർ മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയതിന് ജനങ്ങൾക്ക് ബോധ്യമാവുന്ന യാതൊരു വിശദീകരണവും ഇതുവരെ നടത്തിയിട്ടില്ല. എന്താണ് ദേശസുരക്ഷയ്ക്ക് അപകടം ചെയ്യുന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തത്, അതും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ. ജനങ്ങളെ ബോധ്യപ്പെടുത്താതെ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ പേരുപറഞ്ഞുകൊണ്ടുള്ള വിലക്ക് ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭൂഷണമല്ല.
ഭരണഘടനയുടെ കാവൽക്കാരായ കോടതികൾ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന കേന്ദ്രസർക്കാറിന്റെ നടപടിക്കെതിരെയാണ് വിധി പ്രഖ്യാപിക്കേണ്ടിയിരുന്നത്. ഹൈക്കോടതി നിയന്ത്രിക്കുന്നത് സംഘപരിവാറല്ല. ദൗർഭാഗ്യവശാൽ ജഡ്ജിയുടെ മുൻരാഷ്ട്രീയം വിധിന്യായത്തിൽ പ്രതിഫലിച്ചു എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. രാജവാഴ്ചക്കാലത്തും ബ്രിട്ടീഷ് ഭരണകാലത്തും മാധ്യമങ്ങളെ നിരോധിച്ചിട്ടുണ്ട്. അതുപോലെയല്ല, ജനാധിപത്യകാലം.
നീതിദേവത ത്രാസ് ഉയർത്തുന്നത് കണ്ണ് മൂടിക്കെട്ടിയാണ്. നിഷ്പക്ഷവും ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും നീതി നടപ്പാക്കേണ്ടവർ ഭരണഘടനയുടെ ആരാച്ചാരാവരുത്. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാറിന്റെ മാധ്യമവിലക്കിന് സാധുത കൽപിച്ച ഹൈക്കോടതി വിധിക്കെതിരെ ജനകീയ പ്രതിഷേധമുയരേണ്ടതുണ്ട് .മാധ്യമങ്ങളെ കുറിച്ച് ഇ എം എസ് പറഞ്ഞത് ഇപ്രകാരമാണ് "വസ്തുതകൾ വളച്ചൊടിക്കുക മാത്രമല്ല വ്യാജ വാർത്ത ഉൽപാദിപ്പിക്കുകയും കൂടിയാണ് ചില പത്രങ്ങൾ ചെയ്യുന്നത് ". അന്ന് ദൃശ്യമാധ്യമങ്ങൾ ഉണ്ടായിരുന്നില്ല. മീഡിയ വൺ ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾക്ക് ഇ എം എസ് പറഞ്ഞത് ബാധകമാണ്. എന്നാൽ, ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപെടുക തന്നെ ചെയ്യും, പോസ്റ്റിൽ പറഞ്ഞു.
അഭിപ്രായസ്വാതന്ത്ര്യം എന്ന ഭരണഘടനാ തത്വത്തിൽ വിശ്വാസിക്കുന്നവരെല്ലാം മീഡിയ വണ്ണിൻറെ ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുകയാണെന്ന് സിപിഎം നേതാവ് എം എ ബേബി പറഞ്ഞു. ദേശസുരക്ഷ എന്ന ന്യായം ഉന്നയിച്ച് മീഡിയ വണ്ണിനെതിരെ എടുത്ത നടപടി പ്രതിഷേധാർഹമാണ്. ഈ ന്യായമാണ് ലോകമെങ്ങും എക്കാലവും സ്വേച്ഛാധിപത്യ ശക്തികൾ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ ഉപയോഗിച്ചിട്ടുള്ളത്.
മീഡിയ വണ്ണിൻറെ ജമാഅത്തെ ഇസ്ലാമി ബന്ധമാണ് അവരെ ദേശവിരുദ്ധരെന്ന് വിളിക്കാൻ കാരണമെങ്കിൽ, ജമാഅത്തെ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ല എന്നത് സർക്കാരിനെ ഓർമിപ്പിക്കുന്നു. അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഈ ജനാധിപത്യ രാജ്യത്ത് അവർക്ക് അവകാശമുണ്ട്. സി പി ഐ ( എം) , അവരവതരിപ്പിക്കുന്ന തെറ്റായ ആശയങ്ങൾക്കെതിരേ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതൂപോലെ ജമായത്തെ ഇസ്ലാമിയെ വിമർശിക്കുന്നവർക്കെല്ലാം അതിനുള്ള സ്വാതന്ത്ര്യവും ഇവിടെ ഉണ്ട് എന്നതാണ് പ്രധാനം. മീഡിയാവൺ അടച്ചുപൂട്ടലിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ബേബി ഫേസ്ബുക്കിൽ പറഞ്ഞു.
കേന്ദ്ര സർക്കാറിന്റെ സംപ്രേക്ഷണ വിലക്കിനെതിരായി മീഡിയ വണ്‍ ചാനല്‍ നല്‍കിയ ഹർജി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്. ഗുരുതര സ്വഭാവമുള്ള ചില കണ്ടെത്തലുകളുമാണ് കേന്ദ്രം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളതെന്നായിരുന്നു ഹർജി പരിഗണിക്കവേ ഹൈക്കോടതി വ്യക്തമാക്കിയത്. വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ചാനൽ.












Click it and Unblock the Notifications