'എന്റെ പേര് സ്റ്റാലിൻ, അതിലും വലിയൊരു കാരണം വേണോ', പാർട്ടി കോൺഗ്രസിൽ ആവേശമായി സ്റ്റാലിൻ
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവേശമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്‍. തന്റെ പേര് സ്റ്റാലിന്‍ എന്നാണ് എന്നതിലും വലിയൊരു കാരണം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ ആവശ്യമുണ്ടോയെന്ന് സ്റ്റാലിന്‍ ചോദിച്ചു. മലയാളത്തിലാണ് സ്റ്റാലിന്‍ പ്രസംഗിച്ചത്. വന്‍ കയ്യടികളോടെയാണ് സിപിഎം പ്രവര്‍ത്തകരും നേതാക്കളും സ്റ്റാലിന്റെ വാക്കുകളെ സ്വീകരിച്ചത്. തിരക്കുകള്‍ ഉണ്ടെങ്കിലും ഈ സമ്മേളനത്തിന്റെ ഭാഗമാവുക എന്നത് പലവിധ കാരണങ്ങള്‍ കൊണ്ടും തന്റെ കടമയാണെന്നും സഖാവ് പിണറായി വിജയന്‍ തനിക്ക് തരുന്ന സ്‌നേഹവും ഒരു മുഖ്യ കാരണമാണ് എന്നും സ്റ്റാലിന്‍ പറഞ്ഞു.
സംഘകാലം മുതല്‍ നോക്കിയാല്‍ തമിഴ്‌നാട്- കേരള ബന്ധവും സമ്മേളനത്തിന് എത്താനുളള കാരണമാണ്. ദ്രാവിഡ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ തമ്മിലുളള ബന്ധം 80 വര്‍ഷങ്ങള്‍ക്ക് മേലെ ആഴമുളളതാണ്. ലെനിന്‍ എന്നും റഷ്യ എന്നും കുട്ടികള്‍ക്ക് ദ്രാവിഡ പ്രസ്ഥാനങ്ങള്‍ പേര് നല്‍കിയിട്ടുണ്ട്. എല്ലാറ്റിനും മേല്‍ തന്റെ പേര് സ്റ്റാലിന്‍ എന്നാണ്. എനിക്കും നിങ്ങള്‍ക്കും ഇടയിലുളള ബന്ധത്തെ അടയാളപ്പെടുത്താന്‍ മറ്റൊരു കാരണം ആവശ്യമില്ല.

തമിഴ്‌നാട് മുഖ്യമന്ത്രിയായിട്ടോ ഒരു പാര്‍ട്ടിയുടെ നേതാവായിട്ടോ അല്ല ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മറിച്ച് നിങ്ങളില്‍ ഒരാളായിട്ടാണ് എന്നും സ്റ്റാലിന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു. മുഖ്യമന്ത്രി എന്ന നിലയിലുളള കടമകള്‍ നന്നായി നിര്‍വഹിക്കുന്നത് കൊണ്ട് മാത്രമല്ല. അതോടൊപ്പം ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ വേറിട്ട് നില്‍ക്കുന്നത് കൊണ്ട് കൂടിയാണ്. മതേതരത്വം, തുല്യത, സ്ത്രീകളുടെ അവകാശങ്ങള്‍ ഇതിന്റെയൊക്കെ മുഖമാണ് പിണറായി വിജയന്‍ എന്നും സ്റ്റാലിന്‍ പറഞ്ഞു.
കണ്ണൂര്‍ ധീരതയുടേയും ത്യാഗത്തിന്റെയും നാടാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നിട്ടുളള നാട് കൂടിയാണ് കണ്ണൂര്‍. സ്വാതന്ത്ര്യ സമര പോരാട്ടത്തിലടക്കം കണ്ണൂര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതൊക്കെയും താന്‍ സമ്മേളനത്തിലേക്ക് വരാനുളള പ്രധാന കാരണങ്ങളാണ്. ഭരണം എങ്ങനെ നടത്തണം എന്നതിന് പിണറായി വിജയന്‍ മാതൃകയാണ്. പിണറായി മുഖ്യമന്ത്രിയായപ്പോള്‍ തമിഴ്‌നാട്ടിലെ പത്രങ്ങളെല്ലാം അദ്ദേഹത്തെ പുകഴ്ത്തി എഴുതിയിരുന്നു. തനിക്ക് വഴികാട്ടിയായ നേതാവാണ് പിണറായി എന്നും സ്റ്റാലിന്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് കേരളത്തിലാണ്. താന്‍ വരുന്നത് തമിഴ്‌നാട്ടില്‍ നിന്നും. ഇതിലും വലിയ ഒരുമ മറ്റൊന്നില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications