ആദിവാസിയുടെ ദുരൂഹ മരണം: പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
കാട്ടാക്കട: കോട്ടൂർ വ്ലാവെട്ടിയിൽ ആദിവാസിയായ ഭുവനചന്ദ്രൻ കാണി ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കൊലപാതകമാണെന്നാരോപിച്ച് ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആദിവാസികൾ നെയ്യാർഡാം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. നെയ്യാർഡാം പൊലീസ് കേസന്വേഷണം അട്ടിമറിച്ച് പ്രതികളെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് പൊലീസ് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തിയത്.
കള്ളിക്കാട് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ അവസാനിച്ചു. തുടർന്ന് വ്ലാവെട്ടി സുകുമാരന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹൻ ത്രിവേണി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കളായ വ്ലാവെട്ടി ഉദയകുമാർ, കെ. രഘു, എ.കെ. ശശി, മഞ്ചയിൽ വിക്രമൻ, മുളയറ രതീഷ്, സദാശിവൻ കാണി, ശശി, വാർഡ് മെമ്പർ ചിത്രാ ഉദയൻ, വി.എൽ. ജോസ്, പ്രീത, സി.എസ്. അനിൽകുമാർ, ആക്ഷൻ കൗൺസിൽ കൺവീനർ കുട്ടിമാത്തൻകാണി എന്നിവർ സംസാരിച്ചു.
ഏപ്രില്‍ 7 ന് രാവിലെയാണു ഭുവനചന്ദ്രൻ കാണിയുടെ നേതൃത്വത്തിൽ ഒൻപതംഗ സംഘം അനധികൃതമായി നെയ്യാർ വനത്തിൽ കയറിയത്. കരണ്ടകംചിറ തോട്ടിൽനിന്നു മൽസ്യം പിടിച്ചു പാകം ചെയ്തു കഴിച്ച്, ജലാശയത്തിൽ കുളിച്ച് ആഘോഷത്തിലായിരുന്നു സംഘം. കുളി കഴിഞ്ഞു കയറിയപ്പോൾ ഭുവനചന്ദ്രനെ കാണാതായി. രാത്രി കാട്ടിൽ തങ്ങിയ സംഘം ഇന്നലെ രാവിലെ ഭുവനചന്ദ്രന്റെ വീട്ടിൽ അന്വേഷിച്ചു.അവിടെയും ഇല്ലെന്നു വന്നതോടെ അന്വേഷിച്ചിറങ്ങിയ സംഘാംഗങ്ങളിൽ ചിലരാണ് വാഴമൂല പാറൈകോണം ഭാഗത്തു ജലാശയത്തിൽ മരിച്ചനിലയിൽ ഭുവനചന്ദ്രൻ കാണിയെ കണ്ടത്.