ശബരിമല പ്രക്ഷോഭം ആളിക്കത്തിക്കാൻ നരേന്ദ്ര മോദിയെത്തും.. രണ്ട് തവണ കേരളത്തിലേക്ക്
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശബരിമല പ്രശ്‌നം ആളിക്കത്തിക്കുകയാണ് ബിജെപി. രണ്ട് യുവതികള്‍ ശബരിമലയില്‍ കയറിയതിനെ തുടര്‍ന്ന് നടത്തിയ ഹര്‍ത്താലില്‍ അഴിച്ച് വിട്ട അക്രമം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. വിഷയത്തിന്റെ ചൂട് അടങ്ങാതെ തെരഞ്ഞെടുപ്പ് വരെ കൊണ്ട് പോകാനാണ് ബിജെപി നീക്കം.
മുഖ്യമന്ത്രി പിണറായി വിജയനേയും ഇടത് സര്‍ക്കാരിനേയും ലക്ഷ്യമിട്ടാണ് ബിജെപി തന്ത്രങ്ങള്‍ മെനയുന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെത്തും.
പ്രക്ഷോഭം ശക്തിപ്പെടുത്തും
ശബരിമല വിഷയത്തില്‍ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനായി എന്നാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ബിജെപി യോഗം വിലയിരുത്തിയത്. സമരം ശക്തമായി മുന്നോട്ട് കൊണ്ട് പോകാനും യോഗത്തില്‍ തീരുമാനിച്ചു. ശബരിമല സ്ത്രീ പ്രവേശനത്തില്‍ നടത്തിയ ഹര്‍ത്താല്‍ വിജയകരമായി എന്നും ബിജെപി വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് കേന്ദ്ര നേതാക്കളെ കേരളത്തിലെത്തിക്കുന്നത്.
മോദി കേരളത്തിലേക്ക്
ഈ മാസം തന്നെ നരേന്ദ്ര മോദി കേരളത്തിലെത്തും. അതും രണ്ട് തവണ. 15ാം തിയ്യതി ദേശീയപാത ബൈപ്പാസിന്റെ ഉദ്ഘാടനത്തിനാണ് ആദ്യം എത്തുക. തുടര്‍ന്ന് കൊല്ലത്ത് ബിജെപി പൊതുസമ്മേളനത്തിലും പങ്കെടുക്കും. 27ന് വീണ്ടുമെത്തുക യുവമോര്‍ച്ചയുടെ സമാപന സമ്മേളനത്തിനാണ്. നേരത്തെ മോദിയുടെ വരവ് തീരുമാനിച്ചിരുന്നത് ജനുവരി 6ലേക്ക് ആയിരുന്നു.
പിന്നാലെ അമിത് ഷായും
പത്തനംതിട്ടയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ ശബരിമല സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വരവ് മാറ്റി വെയ്ക്കുകയായിരുന്നു. കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍ ജില്ലകളാണ് മോദി സന്ദര്‍ശിക്കുക. മോദിക്ക് പിന്നാലെ അമിത് ഷായും കേരളത്തിലെത്തും. ജനുവരി 18ന് ശസബരിമല കര്‍മ്മ സമിതി സെക്രട്ടേറിയറ്റ് വളയല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ബിജെപിയുടെ സുവര്‍ണാവസരം
പ്രമുഖ ദേശീയ നേതാക്കളെ അടക്കം ഈ പരിപാടിയില്‍ പങ്കെടുപ്പിക്കാനാണ് ബിജെപി നീക്കം. കേന്ദ്രമന്ത്രിമാരെ അടക്കം പരിപാടിയില്‍ പങ്കെടുപ്പിച്ചേക്കും. വന്‍ ജനപങ്കാളിത്തം ഈ പരിപാടിയില്‍ ഉറപ്പിക്കാനാണ് ബിജെപി നീക്കം. ശ്രീധരന്‍ പിളള തന്നെ നേരത്തെ വ്യക്തമാക്കിയത് പോലെ ശബരിമല പ്രശ്‌നം കേരളത്തില്‍ ബിജെപിയുടെ സുവര്‍ണാവസരമാണ്. അത് പരാമാവധി പ്രയോജനപ്പെടുത്താനാണ് ദേശീയ നേതൃത്വവും നിര്‍ദേശം നല്‍കിയിരിക്കുന്നത്.