ദേശീയപാത സ്ഥലമെടുപ്പ് നടപടികൾ മുക്കാളിയിൽ വീണ്ടും തടഞ്ഞു
വടകര:ദേശീയപാത സ്ഥലമെടുപ്പ് നടപടികളുടെ ഭാഗമായി അഴിയൂർ പഞ്ചായത്തിലെ മുക്കാളിയിൽ വൃക്തിഗത സർവ്വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ കർമ്മ സമിതി പ്രവർത്തകർ വീണ്ടും തടഞ്ഞു.വെള്ളിയാഴ്ച കാലത്ത് പതിനൊന്നരയോടെ എത്തിയ ലാൻഡ് അക്വസിഷൻ റവന്യു ഉദ്യോഗസ്ഥ സംഘത്തെയാണ് സ്ത്രീകളടക്കമുള്ള പ്രവർത്തകർ തടഞ്ഞത്.
മാർക്കറ്റ് വിലയും പുനരധിവാസ പാക്കേജും രേഖാമൂലം ഉറപ്പ്നൽകാതെ ഒരു സർവ്വേയും നടത്താൻ അനുവദിക്കില്ലെന്ന് കർമ്മസമിതി നേതാക്കൾ വ്യക്തമാക്കി. സർവ്വെ സുഗമമായി നടത്താൻ ചോമ്പാൽ പോലീസ് നേതൃത്വത്തിൽ വൻസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. കർമ്മസമിതി സർവ്വേയുമായി സഹകരിക്കണമെന്ന് റവന്യൂ അധികൃതർ ആവശ്യപ്പെട്ടെങ്കിലും സമരക്കാർ വഴങ്ങിയില്ല.

സർവ്വെ തടഞ്ഞതോടെ കർമ്മസമിതി മഹിളാവേദി പ്രവർത്തകരും, പോലീസും തമ്മിൽ ഏറെനേരം വാക്കേറ്റം നടന്നിരുന്നു. ഒടുവിൽ റവന്യു സംഘം സർവ്വെ നിർത്തി പോയതോടെയാണ് രംഗം ശാന്തമായത്. വ്യാഴാഴ്ച നടന്ന സർവ്വെയും, കർമ്മ സമിതി തടഞ്ഞതിനെത്തുടർന്ന് നിർത്തിയിരുന്നു. കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങൾ നീതിക്കുവേണ്ടി നടത്തുന്ന സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഇടതുപക്ഷ നയമാണോയെന്ന് വ്യക്തമാക്കണമെന്ന് കർമ്മസമിതി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. സർവ്വെ നിർത്തിവെച്ച് ജില്ലാ ഭരണകൂടം ചർച്ചയ്ക്ക് തെയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മുക്കാളി ടൗണിൽ കർമ്മസമിതി പ്രവർത്തകർ പ്രതിഷേധപ്രകടനവും, ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു. കൂട്ടായ്മ കർമ്മസമിതി ജില്ലാ കൺവീനർ എ ടി മഹേഷ് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാനസമിതിയംഗം പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. കെ.സുരേഷ്, കെ. കുഞ്ഞിരാമൻ, കെ. അൻവർ ഹാജി, പി. കെ. കുഞ്ഞിരാമൻ, പി. കെ. നാണു, മൊയ്തു അഴിയൂർ എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications