ദേശീയ പാത സർവ്വേ നടപടികൾ തടഞ്ഞു, പോലീസ് സന്നാഹത്തോടെ അധികൃതർ സർവ്വേ നടത്തി
വടകര: ദേശീയപാത സ്ഥലമെടുപ്പ് നടപടികള്‍ ചോമ്പാലില്‍ വീണ്ടും തടഞ്ഞു. തിങ്കളാഴ്ച പതിനൊന്ന് മണിയോടെയാണ് വടകരയില്‍ നിന്നെത്തിയ ദേശീയപാത വിഭാഗം തഹസില്‍ദാര്‍ ഓഫീസില്‍നിന്നും ഉള്ള അഞ്ചംഗ ഉദ്യോഗസ്ഥ സംഘത്തെയാണ് കര്‍മ്മസമിതി നേതൃത്വത്തിൽ തടഞ്ഞത്. മണിക്കൂറുകള്‍ നീണ്ടുനിന്ന വാക്കേറ്റത്തിലും, കയ്യാംകളിയിലുംപെട്ട് സര്‍വ്വേ മുടങ്ങി.ഒടുവിൽ വനിത പോലിസ് അടക്കമുള്ള വന്‍ പോലിസ് സംഘം ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയോരുക്കിയാണ് പറമ്പുകള്‍ കയറി സര്‍വ്വേ നടപടികള്‍ തുടര്‍ന്നത്.
പലസ്ഥലങ്ങളിലും ഏറെനേരം പോലീസും,റവന്യു ഉദ്യോഗസ്ഥരും, സ്ഥലം ഉടമകളും തമ്മില്‍ വാക്കേറ്റം നടന്നു. നഷ്ടപ്പെടുന്ന മരങ്ങള്‍ക്ക് നമ്പറിടുന്ന നടപടികളാണ് നടത്തിയത്. പലയിടത്തും കര്‍മ്മസമിതി പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും, ഉന്തുംതള്ളും നടന്നെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. തിങ്കളാഴ്ച നടന്ന സര്‍വ്വേ ഒരുകാരണവശാലും നിര്‍ത്തിവെക്കരുതെന്ന് ജില്ല ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വന്‍തോതിലുള്ള എതിര്‍പ്പാണ് ഇത് പലതവണ നിര്‍ത്തിവെക്കാന്‍ കാരണമായത്.
ലാന്റ് അക്യുസിഷന്‍ തഹസില്‍ദാര്‍ പി.പ്രദീപ്കുമാർ സ്ഥലത്തെത്തിയെങ്കിലും, കര്‍മ്മസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടില്ല.ബലപ്രയോഗങ്ങള്‍ ഒഴിവാക്കാന്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയതായി സൂചനയുണ്ട്. കര്‍മ്മസമിതി നടത്തിയ പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധകൃഷ്ണനും, ആര്‍ എം പി ഒഞ്ചിയം ഏറിയ കമ്മിറ്റി അംഗം സി.സുഗതനും സ്ഥലത്തെത്തിയിരുന്നു. പോലിസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി റോഡ് സ്വകാര്യവല്‍ക്കരണത്തിനായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത് ഇടതുപക്ഷ നയമാണോ എന്ന് വ്യക്തമാക്കണമെന്ന് കര്‍മ്മസമിതി താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചോമ്പാലില്‍ സ്ത്രീകളെയും, കുട്ടികളെയും റവന്യു ഉദ്യോഗസ്ഥരും, പോലീസും ഭയപ്പെടുത്തി ഭീകാരന്തരീക്ഷം സൃഷ്ടിച്ച് സ്ഥലമെടുപ്പ് നടപടി തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ചെയര്‍മാന്‍ പി. കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, കെ. കുഞ്ഞിരാമന്‍, പി. കെ. നാണു, പി. രാഘവന്‍, പി. ബാബുരാജ്, കെ. അന്‍വര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.