നെടുങ്കണ്ടം കസ്റ്റഡി മരണം: ഡോക്ടർമാർക്ക് ജുഡീഷ്യൽ കമ്മീഷന്റെ രൂക്ഷവിമർശനം, 'പോലീസിന്റെ അടിമകളല്ല'!!
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഡോക്ടർമാരും പോലീസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് അന്വേഷണ കമ്മീഷൻ. ഡോക്ടർമാർക്കെതിരെ ജുഡീഷ്യൽ കമ്മീഷൻ രൂക്ഷവിമർശനമാണ് ഉയർത്തിയത്. രാജ്കുമാറിനെ ചികിത്സിച്ച നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പദ്മദേവ് പിഎൻ, പീരുമേട് ആശുപത്രിയിലെ ഡോ.ശ്യാം, കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ ലെവിൻ തോമസ് എന്നിവരെയാണ് ഇന്ന് വിസ്തരിച്ചത്.
രാജ്കുമാറിനെ ആശുപത്രിയിൽ കൊണ്ടുവന്നത് നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കമ്മീഷന് മൊഴി നൽകി. പുറമേ കാര്യമായ പരുക്ക് കണ്ടില്ല. ശരീരം മുഴുവനായി പരിശോധിച്ചില്ലെന്നും ഡോക്ടർ മൊഴി നൽകി. പോലീസ് മർദനമേറ്റെന്ന് രാജ്കുമാർ പറഞ്ഞില്ലെന്നും. സംസാരം വ്യക്തമായിരുന്നില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.
അതേസമയം ഡോക്ടർമാർ പോലീസിന്റെ അടിമകൾ അല്ല. ഡോക്ടർമാരും പോലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും നാരായണ കുറുപ്പ് കമ്മീഷൻ പറഞ്ഞു. റീപോസ്റ്റ്‌മോർട്ടത്തിൽ ശരീരത്തിന്റെ പുറത്ത് വലിയ മുറിവുകളും ചതവുകളും കണ്ടെത്തിയിരുന്നു. മർദനമേറ്റതിന് തെളിവുകളുണ്ട് എന്നിട്ടും പരിശോധനയിൽ കണ്ടില്ലെന്ന് പറയുന്നത് ഗുരുതര വീഴ്ചയാണെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് വിമർശിച്ചു.