പാലക്കാട‌് കെഎസ‌്ആർടിസി സ‌്റ്റാൻഡിന‌് പുതിയ ഗാരേജായി
പാലക്കാട‌്: പാലക്കാട‌് കെഎസ‌്ആർടിസി സ‌്റ്റാൻഡിന‌് ആധുനിക യന്ത്രസംവിധാനങ്ങളുള്ള പുതിയ ഗാരേജായി. രണ്ടു കോടി രൂപ ചെലവഴിച്ചാണ‌് ഗാരേജ‌് സ്ഥാപിച്ചത‌്. ടയർ റിവ്യൂവർ, ഹൈഡ്രോളിക‌് ജാക്കി എന്നീ സംവിധാനങ്ങൾ അടങ്ങുന്നതാണ‌് ഗ്യാരേജ‌്. കൂടുതൽ നൂതന യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട‌്. എം ബി രാജേഷ‌് എംപിയുടെ ഫണ്ടിൽ നിന്നുള്ള 30 ലക്ഷം രൂപ വിനിയോഗിച്ച‌് യാത്രക്കാർക്കുള്ള കാത്തിരിപ്പ‌് കേന്ദ്രത്തിന്റെ നിർമാണം ഉടൻ തുടങ്ങാനാകുമെന്നാണ‌് കരുതുന്നതെന്ന‌് ഡിടിഒ ടി എ ഉബൈദ‌് പറഞ്ഞു. കെഎസ‌്ആർടിസി ഡയറക്ടർ ബോർഡിന്റെ അംഗീകാരം കിട്ടിയാൽ ഉടൻ നിർമാണം തുടങ്ങും. അമ്പത‌് സീറ്റ‌്, എൻക്വയറി കൗണ്ടർ, ഡിജിറ്റൽ ഡിസ‌്പ്ലേ, വാട്ടർ പ്യൂരിഫയർ എന്നിവയെല്ലാം അടങ്ങുന്നതാണ‌് കാത്തിരിപ്പ‌് കേന്ദ്രം. അമ്മമാർക്ക‌് മുലയൂട്ടാനുള്ള ക്യാബിനുമുണ്ടാകും.
പാലക്കാട‌് എംഎൽഎ ഷാഫി പറമ്പിലിന്റെ പിടിപ്പുകേടാണ‌് കെഎസ‌്ആർടിസിയുടെ നീവകരണ പദ്ധതി നീളുന്നതിന‌് കാരണമായതെന്ന‌് പരക്കെ ആക്ഷേപമുണ്ട‌്. വ്യക്തമായ രൂപരേഖയില്ലാതെ പദ്ധതി തുടങ്ങിയതാണ‌് അവതാളത്തിലാക്കിയത‌്. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന‌് ചൂണ്ടിക്കാട്ടി കരാറുകാരൻ പിൻവാങ്ങിയതോടെ രണ്ടുവർഷം മുമ്പ‌് കെട്ടിടം പൊളിച്ചുനീക്കി തുടങ്ങാനിരുന്ന നിർമാണം മുടങ്ങി. പിന്നീട‌് എംഎൽഎ ഇവിടേക്ക‌് തിരിഞ്ഞുനോക്കിയതുമില്ല. പുതിയ കെട്ടിടവും പാർക്കിങ് സ്ഥലവും വിഭാവനം ചെയ്യുന്നതാണ‌് നവീകരണം. പദ്ധതി ഇപ്പോൾ കെഎസ‌്ആർടിസി അധികൃതർ പരിശോധിക്കുകയാണെന്ന‌് അറിയുന്നു.

പാലക്കാട‌് ഡിപ്പോയിൽനിന്ന‌് 104 സർവീസുകളാണിപ്പോഴുള്ളത‌്. തൃശൂർ, കോഴിക്കോട‌്, ഗുരുവായൂർ തുടങ്ങി ബംഗളൂരു, പഴണി, കോയമ്പത്തൂർ, പൊള്ളാച്ചി, തിരുവനന്തപുരം തുടങ്ങി ദീർഘദൂര സർവീസുകളും നടത്തുന്നു. ഇവിടെ 4,000‐ 5,000 യാത്രക്കാർ ദിനംപ്രതിയെത്തുന്നു. 1964ൽ ആരംഭിച്ച ബസ‌്സ‌്റ്റാൻഡിന‌് രണ്ടര ഏക്കറോളം സഥലമാണുള്ളത‌്.












Click it and Unblock the Notifications