കെപിസിസി അധ്യക്ഷൻ ആരാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകും; പുതിയ പദ്ധതികളുമായി ഹൈക്കമാൻഡ്
ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് അതീതമായി പ്രതിപക്ഷ നേതൃസ്ഥാനത്ത് വി.ഡി സതീശനെ എത്തിച്ചതുപോലെ കാര്യങ്ങൾ ഹൈക്കമാൻഡിനെ സംബന്ധിച്ചടുത്തോളം അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ
ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ടെത്താനുള്ള തിരക്കിട്ട ചർച്ചകൾ കോൺഗ്രസിൽ തുടരുകയാണ്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് അതീതമായി പ്രതിപക്ഷ നേതൃസ്ഥാനത്ത് വി.ഡി സതീശനെ എത്തിച്ചതുപോലെ കാര്യങ്ങൾ ഹൈക്കമാൻഡിനെ സംബന്ധിച്ചടുത്തോളം അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ പ്രഖ്യാപനം ഇനിയും വൈകിയേക്കും.
ആകാശത്ത് വിസ്മയം തീര്‍ത്ത് സൂര്യന് ചുറ്റുമുള്ള മഴവില്‍ വലയം; ഹൈദരാബദില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

സംസ്ഥാന രാഷ്ട്രീയത്തിലെയും കോൺഗ്രസിലെയും എല്ലാ വശങ്ങളും വിശദമായി ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും ഹൈക്കമാൻഡ് ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക. എംപിമാരിൽ നിന്നും എംഎൽഎമാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നുമായ ലഭിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും ഹൈക്കമാൻഡ് വ്യക്തമായി പഠിക്കും. ഇതിന് ശേഷം മാത്രമേ അധ്യക്ഷന്റെ കാര്യത്തിൽ ഒരു പ്രഖ്യാപനം ഉണ്ടാകൂ.

തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങൾ വിലയിരുത്താൻ കേന്ദ്രനേതൃത്വം നിയോഗിച്ച അശോക് ചവാൻ സമിതി ഹൈക്കമാന്റിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള നേതാക്കളുടെ അഭിപ്രായം തേടിയ ശേഷമാണ് സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഓൺലൈനായിട്ടായിരുന്നു സമിതി നേതാക്കളോട് വിവരങ്ങൾ തേടിയത്.

സംഘടന ദൗർബല്യം തന്നെയാണ് തിരിച്ചടിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.അണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിന് സാധിച്ചില്ല. പരമ്പരാഗത വോട്ടുകളിൽ ഉൾപ്പെടെ വലിയ ചോർച്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താൻ സാധിക്കുന്ന ഒരാളെ തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കേണ്ടത് കോൺഗ്രസിന്റെ ഭാവിയെ സംബന്ധിച്ചടുത്തോളം നിർണായകമാണ്.

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിൽ ഹൈക്കമാൻഡ് എടുത്ത ശൈലിയോട് അസംതൃപ്തരായി നിൽക്കുന്ന സംസ്ഥാനത്തെ മുതിർന്ന നേതാക്കളെയും ഒപ്പം നിർത്തേണ്ടതുണ്ട്. പരസ്യമായും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട് നേരിട്ടും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും തങ്ങൾക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്. എന്നാൽ ഉമ്മൻ ചാണ്ടിയാകട്ടെ മൗനം തുടരുകയാണ്.

ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെക്കൂടി പരിഗണനയിൽ എടുക്കുന്ന തരത്തിലായിരിക്കണം ഇക്കാര്യത്തിലെ തീരുമാനം. കേരളത്തിന്റെ കാര്യമായതിനാൽ അധ്യക്ഷ എടുക്കുന്ന തീരുമാനത്തിൽ ഇടപെടാതിരിക്കുക എന്ന സമീപനമാണ് മുതിർന്ന നേതാക്കളായ എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും സ്വീകരിച്ചിട്ടുള്ളത്. രാഹുൽ ഗാന്ധിയുടെ നിലപാടും നിർണായകമാണ്.

സമ്പൂർണ പുനസംഘടനയ്ക്ക് മുൻപ് തന്നെ പ്രഖ്യാപനം നടത്താനാണ് ദേശീയ നേതൃത്വത്തിന്റെ തിരുമാനം. മുതിർന്ന നേതാവും കണ്ണൂരിൽ നിന്നുള്ള എംപിയുമായ കെ സുധാകരന്റെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നതെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ നിലവിലെ സാഹചര്യത്തിൽ മറ്റ് ചില പേരുകൾ കൂടി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം അധ്യക്ഷന്റെ കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ് തർക്കങ്ങൾ ശക്തമാണ്. പ്രതിപക്ഷ നേതാവായ വിഡി സതീശൻ ഐ ഗ്രൂപ്പിൽ നിന്നുള്ള നേതാവായതിനാൽ പുതിയ അധ്യക്ഷൻ എ ഗ്രൂപ്പിൽ നിന്ന് വേണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്.ഗ്രൂപ്പ് അതീതമായി അധ്യക്ഷനെ കണ്ടെത്തിയാൽ അത് താഴെ തട്ടിലുൾപ്പെടെയുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക ഹൈക്കമാന്റിനുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത ആഴ്ചയോടെ കേരളത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ അടുത്ത ആഴ്ചയോടെ കേരളത്തിൽ എത്തും.

കെ സുധാകരന് വേണ്ടി ഒരു വിഭാഗം പാർട്ടി പ്രവർത്തകരും നേതാക്കളും ശക്തമായ ആവശ്യം ഉയർത്തുന്നുണ്ട്. എന്നാൽ സുധാകരന്റെ ശൈലി ഭാവിയിൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് എഐസിസിയോട് നേതാക്കളിൽ ഒരു വിഭാഗം ഉയർത്തുന്നത്. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും സുധാകരൻ അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിന് എതിരാണ്.

അതിനിടെ കെപിസിസി അധ്യക്ഷനാകാന്‍ താന്‍ യോഗ്യനാണെന്ന് തുറന്നടിച്ച് കൊടിക്കുന്നില്‍ സുരേഷ് രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കൊടിക്കുന്നില്‍ സുരേഷിന്റെ വാദം."കോൺഗ്രസ് പാർട്ടിയിലെ എന്തെങ്കിലും ചുമതല ആരെങ്കിലും പത്രസമ്മേളനം നടത്തി തീരുമാനം എടുക്കാൻ കഴിയും എന്ന് കരുതുന്നവരല്ല ഞാൻ അടക്കമുള്ള ഒരു കോൺഗ്രസ്സുകാരനും. സമൂഹത്തിന്റെ കീഴ്തട്ടിൽ നിന്ന് സാധാരണ പ്രവർത്തകനായി ഉയർന്നു വന്ന ആളാണ് ഞാൻ. പാർട്ടി എന്നെ പല ഉത്തരവാദിത്വങ്ങളും ഏൽപ്പിക്കുകയും അതൊക്കെ ഞാൻ സന്തോഷത്തോടെ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്."
Recommended Video

സുധാകരനെയും സുരേഷിനെയും കൂടാതെ അടൂർ പ്രകാശ്, കെ ബാബു എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. നിലവിൽ ആരും സ്വയം നാമനിർദ്ദേശം നടത്തേണ്ടെന്ന വ്യക്തമായ സന്ദേശം ഹൈക്കമാന്റ് നൽകുന്നുണ്ട്. താരിഖ് അൻവറിന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും പുതിയ തിരുമാനം.ആശയക്കുഴപ്പം തുടർന്നാൽ സർവ്വേ നടത്തി കെപിസിസി അധ്യക്ഷനെ കണ്ടെത്തിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.












Click it and Unblock the Notifications