രണ്ടാം പിണറായി മന്ത്രിസഭയിൽ പി രാജീവ് വ്യവസായ മന്ത്രി
നേരത്തെ ധനകാര്യ മന്ത്രിയായും രാജീവിനെ പരിഗണിച്ചിരുന്നെങ്കിലും കെ.എൻ ബാലഗോപാലിനാണ് ധനകാര്യത്തിന്റെ ചുമതല
രണ്ടാം പിണറായി സർക്കാരിൽ പി രാജീവ് വ്യവസായ മന്ത്രിയാകും. നേരത്തെ ധനകാര്യ മന്ത്രിയായും രാജീവിനെ പരിഗണിച്ചിരുന്നെങ്കിലും കെ.എൻ ബാലഗോപാലിനാണ് ധനകാര്യത്തിന്റെ ചുമതല. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം. കളമശേരിയിൽ നിന്നുമാണ് ആദ്യ അങ്കത്തിൽ രാജീവ് നിയമസഭയിലെത്തുന്നത്.

നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള കളമശേരി മണ്ഡലത്തിന് അവിടെ നിന്ന് തന്നെ ഒരു മന്ത്രിയെ ലഭിക്കുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഒന്നാം പിണറായി സർക്കാരിൽ ഇ.പി ജയരാജനായിരുന്നു വ്യവസായ വകുപ്പിന്റെ ചുമതല. ഇത്തവണ ഇ.പി ജയരാജൻ നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനൊഴികെ മന്ത്രിസഭയിലെ മറ്റെല്ലാവരും പുതുമുഖങ്ങളാണ്.

മികച്ച പാർലമെന്റേറിയനെന്ന നിലയിൽ ഇതിനോടകം തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് പി രാജീവ്. നിയമസഭയിലേക്കുള്ള ആദ്യ മത്സരത്തിൽ തന്നെ മന്ത്രിയാകുന്നത് അദ്ദേഹം തികച്ചും അർഹിക്കുന്ന അംഗീകാരം തന്നെയാണ്. മുസ്ലിം ലീഗ് കോട്ടയായിരുന്ന കളമശേരിയിൽ 15000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷിത്തിലാണ് രാജീവ് വിജയിച്ചത്. മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂറിനെയാണ് രാജീവ് പരാജയപ്പെടുത്തിയത്.

പുതിയ കാലഘട്ടത്തിലെ സിപിഎമ്മിന്‍റെ ശ്രദ്ധേയമായ നേതാക്കളിലൊരാളാണ് മന്ത്രിസഭാംഗമാകുന്ന പി രാജീവ്. ഇടതു രാഷ്ട്രീയത്തിലെ ബൗദ്ധിക വ്യക്തിത്വം, ജനകീയ സമരങ്ങളിലെ മുന്നണി പോരാളി, പാര്‍ലമെന്‍റേറിയന്‍ എന്ന നിലയിലുള്ള ദേശീയ അംഗീകാരം, വിശേഷണങ്ങള്‍ നിരവധിയാണ് പി രാജീവിന്. തൃശൂരിലെ മാള മേലാടൂരില്‍ നിന്നും കളമശ്ശേരി പോളിടെക്നിക് കോളേജില്‍ പഠിക്കാനെത്തിയ പി രാജീവ് പിന്നീട് എറണാകുളത്തെ സിപിഎമ്മിന്‍റെ മുഖമായി മാറുകയായിരുന്നു. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയില്‍ നിന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെയായി എത്തിയ വളര്‍ച്ച.

പാര്‍ലമെന്റിലേക്ക് നല്‍കിയ സംഭാവന പരിഗണിച്ച് സന്‍സദ് രത്‌ന പുരസ്‌കാരം നല്‍കിയാണ് രാജ്യസഭ പി. രാജീവിന് യാത്രയയപ്പ് നല്‍കിയത്. 2009ൽ രാജ്യസഭയിലെത്തിയ അദ്ദേഹം പല സുപ്രധാന ഇടപ്പെടലുകളും നടത്തി. രാജ്യസഭാംഗത്വത്തില്‍ നിന്ന് വിരമിക്കുമ്പോള്‍, എതിര്‍പക്ഷത്തുള്ള മുതിര്‍ന്ന അംഗങ്ങളായ അരുണ്‍ ജെയ്റ്റ്‌ലിയും (ബി.ജെ.പി.) ഗുലാംനബി ആസാദും (കോണ്‍ഗ്രസ്) വരെ രാജീവിനെ രണ്ടാംവട്ടവും രാജ്യസഭയില്‍ എത്തിക്കണമെന്ന ആവശ്യമുയര്‍ത്തിയിരുന്നു.

പാർലമെന്റിലെ മികവ് നിയമസഭയിലും മന്ത്രിപദവിയിലും ആവർത്തിച്ചാൽ രണ്ടാം പിണറായി സർക്കാരിലെ ശ്രദ്ധാകേന്ദ്രമായി രാജീവും മാറും. മന്ത്രിസഭാ ചർച്ചകൾ ആരംഭിച്ചപ്പോൾ മുതൽ സുപ്രധാന വകുപ്പുകളിലേക്കാണ് രാജീവിനെ പരിഗണിച്ചിരുന്നത്. പാർട്ടി ഉത്തരവാദിത്വങ്ങളിലും തിളങ്ങിയ രാജീവ് ദേശാഭിമാനി എഡിറ്റർ ഇൻ ചീഫായും പ്രവർത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications