'പട്ടിണിക്കിടുന്നില്ലല്ലോ സാറേന്ന് വാഴ്ത്തിപാടിയ 'മംഗലശ്ശേരി നീലകണ്ഠന്മാ' രൊന്നും ഈ കാഴ്ച കാണില്ലല്ലോ'
തിരുവനന്തപുരം; നെയ്യാറ്റിൻകര ആത്മഹത്യയിൽ സർക്കാരിനെ കടന്നാക്രമിച്ച് പിസി വിഷ്ണുനാഥ്. പാവപ്പെട്ടവനു നേരെയാവുമ്പോൾ നിയമം നടപ്പിലാക്കാൻ പോലീസ് ഉൾപ്പെടെ നമ്മുടെ ഭരണസംവിധാനങ്ങൾക്ക് വലിയ ധൃതിയാണെന്നും നിയമ പാലകരാവുന്നതിനൊപ്പം ഭരണസംവിധാനങ്ങൾക്ക് ഉണ്ടാവേണ്ട പ്രഥമ ഗുണമാണ് മനുഷ്യത്വമെന്നും വിഷ്ണുനാഥ് പറഞ്ഞു. നിസഹായവർ ഒരു ഭാഗത്തും
ഭരണകൂടം മറുഭാഗത്തുമായ് നിൽക്കുകയാണ് നമ്മുടെ നാട്ടിൽ. മരിച്ച രാജന്റെ മകൻ താങ്ങാനാവാത്ത വേദനയോടെ വിരൽചൂണ്ടുന്നത് പിണറായിക്ക് നേരെയാണെന്നും വിഷ്ണുനാഥ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

വേദനാജനകമായ ചിത്രങ്ങളിൽ ഒന്ന്
2020 എന്ന കരൾ പിളർത്തിയ വർഷത്തിലെ ഏറ്റവും വേദനാജനകമായ ചിത്രങ്ങളിൽ ഒന്ന്. പാവപ്പെട്ടവനു നേരെയാവുമ്പോൾ നിയമം നടപ്പിലാക്കാൻ പോലീസ് ഉൾപ്പെടെ നമ്മുടെ ഭരണസംവിധാനങ്ങൾക്ക് എന്തൊരു ധൃതി! നിയമ പാലകരാവുന്നതിനൊപ്പം ഭരണസംവിധാനങ്ങൾക്ക് ഉണ്ടാവേണ്ട പ്രഥമ ഗുണമാണ് മനുഷ്യത്വം.

പാവപ്പെട്ടവർക്കും പണക്കാർക്കും രണ്ട് നീതി
ഒരാളുടെ ജീവിത സാഹചര്യംകൂടി പരിഗണിച്ചാവണം നിയമം അടിച്ചേൽപ്പിക്കൽ. നിർഭാഗ്യവശാൽ, ഈ സർക്കാറിൻ്റെ കാലത്ത് അത്തരം മനുഷ്യത്വപരമായ സമീപനങ്ങൾ തൊട്ടുതീണ്ടിയിട്ടില്ലെന്നതിന് നിരവധി ദൃഷ്ടാന്തങ്ങൾ മുമ്പിലുണ്ട്.
ഇവിടെ പാവപ്പെട്ടവർക്കും പണക്കാർക്കും രണ്ട് നീതിയാണ്.

ആഭ്യന്തര വകുപ്പിന് കഴിവില്ലാതെ പോയി
പോലീസാണ് തൻ്റെ അച്ഛനെയും അമ്മയെയും നഷ്ടപ്പെടുത്തിയതെന്ന് നിസഹായനായ ആ കുട്ടി നെഞ്ചുപൊട്ടി വിലപിക്കുമ്പോൾ മറുപടി പറയാൻ സർക്കാർ ബാധ്യസ്ഥരാണ്. വിനായകൻ മരണപ്പെടുമ്പോഴും ശ്രീജിത്ത് മരണപ്പെടുമ്പോഴും കെവിൻ മരണപ്പെടുമ്പോഴും
ഒരു വശത്ത് പിണറായി വിജയൻ്റെ പോലീസാണ് മനുഷ്യത്വവിരുദ്ധ രൂപമായ് നിൽക്കുന്നത്.

ഇരട്ട നീതിയെപറ്റി
അന്നൊന്നും തിരുത്താനോ തിരുത്തിക്കാനോ ആഭ്യന്തര വകുപ്പിന് കഴിവില്ലാതെ പോയി.
മന:സാക്ഷി മരവിപ്പിച്ചിട്ടില്ലാത്തവരെല്ലാം പോലീസ് അതിക്രമത്തെപ്പറ്റി, ഇരട്ട നീതിയെപ്പറ്റി, മനുഷ്യാവകാശത്തെപ്പറ്റി,
മാനവികതയെപ്പറ്റി ചർച്ച ചെയ്യേണ്ട ചിത്രം കൂടിയാണിത്. പാർട്ടി സെക്രട്ടറിയുടെ വീട്ടിലേക്ക് കുതിച്ചെത്തിയ ഒരു ബാലാവകാശ കമ്മിഷനും ആ കുട്ടികളുടെ വിലാപം കേട്ട് അങ്ങോട്ട് ഓടിയെത്തിയിട്ടില്ല.

മിസ്റ്റർ ഹോം മിനിസ്റ്റർ
ചുറ്റും ദുർഗന്ധം പരക്കുമ്പോഴും ഭാസ്കര പട്ടേലരുടെ സെൻ്റിൻ്റെ മണം ആസ്വദിക്കുന്ന പല സാംസ്കാരിക നായകരുടെയും വിധേയത്വം അവരുടെ നിശബ്ദതയിൽ നിഴലിക്കുന്നു... 'പട്ടിണിക്കിടുന്നില്ലല്ലോ സാറേ ' എന്ന വാഴ്ത്തുപാട്ടുകൾ പാടിയ 'മംഗലശ്ശേരി നീലകണ്ഠന്മാ' രൊന്നും ഈ കാഴ്ച കാണില്ലല്ലോ!
നിസഹായവർ ഒരു ഭാഗത്തും
ഭരണകൂടം മറുഭാഗത്തുമായ് നിൽക്കുകയാണ് നമ്മുടെ നാട്ടിൽ...
ആ കുട്ടി താങ്ങാനാവാത്ത വേദനയോടെ വിരൽചൂണ്ടുന്നത് മിസ്റ്റർ ഹോം മിനിസ്റ്റർ, താങ്കൾക്കു നേരെ തന്നെയാണ്...












Click it and Unblock the Notifications