മലപ്പുറത്തും നിപ്പാ പടർന്നത് പേരാമ്പ്രയിൽനിന്ന്, ഉറവിടം ഒന്നു മാത്രം, ഒരാൾ കഴിക്കേണ്ടത് 250 ഗുളിക
കോഴിക്കോട്: സംസ്ഥാനത്ത് 13 പേരില്‍ നിപ്പാവൈറസ്ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ ഒന്‍പതുപേര്‍ കോഴിക്കോടും നാലുപേര്‍ മലപ്പുറത്തുമുള്ളവരാണ്. മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററിലെ പരിശോധനയിലാണ് 13 പേര്‍ക്കും വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചതെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത വ്യക്തമാക്കി.
വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 10 പേര്‍ ഇതിനകം മരിച്ചിരുന്നു. ചികിത്സയിലുള്ള മൂന്നു പേരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഒരാളുടെ നിലയില്‍ നേരിയ പുരോഗതിയുണ്ട്. അതേസമയം 10 പേര്‍ മരിച്ചത് കൂടാതെ നിപ ബാധയെന്ന് സംശയിച്ച പേരാമ്പ്ര സൂപ്പിക്കട സാബിത്ത് ആദ്യം മരിച്ചിരുന്നു. സാബിത്തിന്റെ മൃതദേഹം സംസ്‌കരിച്ചതിനാല്‍ നിപവൈറസ് ബാധയുള്ളതായി സ്ഥിരീകരിക്കാനായിട്ടില്ല. അതിനാലാണ് ഔദ്യോഗികമായി 10 പേര്‍ മരിച്ചെന്ന് കണക്കാക്കുന്നത്.

നിപ വൈറസ് ബാധിച്ചവര്‍ക്കെല്ലാം ഒരേ കേന്ദ്രത്തില്‍ നിന്നാണ് പടര്‍ന്നത്. മലപ്പുറത്ത് വൈറസ് ബാധയുണ്ടെന്നത് വേറിട്ട് കാണേണ്ടതില്ല. കോഴിക്കോട് പേരാമ്പ്രയില്‍ നിന്നുള്ള രോഗികളില്‍ നിന്നും പടര്‍ന്നതാണിത്. രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം.
പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പുറമേ മുറിയില്‍ പ്രവേശിപ്പിക്കുന്ന മറ്റുള്ളവര്‍ക്കും പേഴ്‌സണല്‍ പ്രൊട്ടക്ടീവ് അക്യുപ്‌മെന്റ്‌സ് (പിപിഎ) നല്‍കും. മാസ്‌കുകള്‍ കൂടുതലായി എത്തിക്കും.
ഇന്നലെ കോഴിക്കോട്ട് വൈറല്‍ പനി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നിപാവൈറസ് രോഗ ലക്ഷണങ്ങളോടെ രണ്ടു പേരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐ സി യുവില്‍ ചികിത്സയില്‍ കഴിയുന്ന അഭിന്‍ എന്ന യുവാവിന്റെ ബന്ധുക്കളാണിവര്‍. ഓട്ടോ ഡ്രൈവറായ അഭിന്‍ പേരാമ്പ്രയിലുള്ള അമ്മാവന്റെ വീട്ടില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കുറച്ചുദിവസം താമസിച്ചിരുന്നു. ഇവിടെ നിന്നാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു. അതിനിടെ നിലവിലെ സ്ഥിതഗതികളില്‍ നിന്ന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് നിപ്പാവൈറസ് പടരുന്നതെന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്ധര്‍.
അതേസമയം നിപ്പവൈറസ് ബാധയെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. മലേഷ്യയില്‍ രോഗബാധിതര്‍ക്കു കൊടുത്തിരുന്ന പ്രതിരോധ മരുന്നായ റിബാവൈറിന്‍ ആണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വഴി എത്തിച്ചത്. 2000 ടാബ്‌ലെറ്റുകള്‍ ഇന്നലെ രാവിലെ തന്നെ എത്തിച്ചിരുന്നു. 8000 ടാബ്‌ലെറ്റുകള്‍ കൂടി വൈകിട്ടോടെ എത്തിച്ചതായി എന്‍എച്ച്എം സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. മറ്റു പലരോഗങ്ങള്‍ക്കും ഈ ടാബ്‌ലെറ്റ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ നിപ്പവൈറസ് ബാധിതരില്‍ എത്രത്തോളം ഫലപ്രദമാകുമെന്നതില്‍ ശാസ്ത്രീയമായ ഒരു തെളിവുമില്ലെന്നും പബ്ലിക് ഹെല്‍ത്ത് അഡി. ഡയറക്ടര്‍ കെ ജെ റീന പറഞ്ഞു.
250 ഗുളികകളാണ് പ്രതിരോധത്തിനായി ഒരു രോഗി കഴിക്കേണ്ടത്. ഇത്രയും മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ കരള്‍, വൃക്ക തുടങ്ങി ശരീര ഭാഗങ്ങളെ ബാധിക്കാനുള്ള സാധ്യതയും ഏറെയാണ് . മരുന്ന് നല്‍കുന്നതിനു മുമ്പ് രോഗിയുടെ ആരോഗ്യനില പരിശോധിച്ചുറപ്പു വരുത്തിയശേഷമേ നല്‍കൂ. ഇതിനായി വിദഗ്ധസംഘത്തിന്റെ സേവനം മെഡിക്കല്‍കോളജില്‍ ഉപയോഗപ്പെടുത്തുമെന്നും അവര്‍ അറിയിച്ചു.












Click it and Unblock the Notifications