നിപ ബാധിച്ച കുട്ടി അമ്പഴങ്ങ കഴിച്ചു; പ്രദേശത്ത് വവ്വാലിന്റെ ആവാസ വ്യവസ്ഥയില്ലെന്ന് വാർഡ് മെമ്പർ
മലപ്പുറം: കുട്ടിയെ ബാധിച്ച നിപ വൈറസിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ലെന്ന് പാണ്ടിക്കാട് പഞ്ചായത് അഞ്ചാം വാർഡ് അംഗം എൻടി സുരേന്ദ്രൻ. നേരത്തെ കുട്ടി വയനാട്ടിലേക്ക് വിനോദയാത്ര പോയിരുന്നു. കുട്ടി വീട്ട് പരിസരത്ത് വെച്ച് അമ്പഴങ്ങ കഴിച്ചതായും സുഹൃത്തുക്കൾ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ രോഗം എങ്ങനെ വന്നുവെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. പഞ്ചായത്തിൽ ശക്തമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾ കടുത്ത ആശങ്കയിലാണെന്നം അദ്ദേഹം വ്യക്തമാക്കി.
'കടകളൊക്കെ 10 മണിക്ക് ശേഷമേ തുറക്കൂ. ഈ റൂട്ടിലുള്ള ബസുകൾ ഒന്നും ഇന്ന് ഓടുന്നില്ല. എല്ലാവർക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കുട്ടിയുമായി നേരിട്ട് ബന്ധമുള്ള ആളുകളൊക്കെ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ഉമ്മയും ഉപ്പയും വല്യുമ്മയും ആശുപത്രിയിലാണ്. കുട്ടി പഠിച്ച സ്കൂളിനും ഇന്ന് അവധിയാണ്. കുട്ടികൾ നിരീക്ഷണത്തിലാണ്.

രോഗം എവിടുന്ന് വന്നുവെന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. കുട്ടി വയനാട്ടിൽ വിനോദയാത്ര പോയിരുന്നു. വീടിന് സമീപത്ത് നിന്ന് കുട്ടിയും സുഹൃത്തുക്കളും ചേർന്ന് അമ്പഴങ്ങ കഴിച്ചതായും പറയപ്പെടുന്നുണ്ട്. കുട്ടിയുടെ വീട്ടിൽ പ്രാവുകളെ വളർത്തുണ്ട്. അതുകൊണ്ട് തന്നെ വൈറസിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ഇല്ല. കുട്ടിയുടെ സുഹൃത്തുക്കളിൽ ഒരാൾക്ക് പനിയുണ്ട്. സ്കൂളിൽ നിന്നുള്ള കുട്ടികൾക്ക് രോഗലക്ഷണങ്ങൾ നിലവിൽ ഇല്ല.
ആളുകൾക്ക് നല്ല ആശങ്കയുണ്ട്. എത്ര പേരിലേക്ക് രോഗം പകർന്നുവെന്ന് അറിയില്ലല്ലോ. കുട്ടിയെ ചികിത്സിച്ച ആരോഗ്യപ്രവർത്തകരുടെ കാര്യത്തിലും ആശങ്കയുണ്ട്. കുട്ടിയുടെ സുഹൃത്തുക്കളോട് കാര്യങ്ങൾ ചോദിക്കുമ്പോൾ അവർക്ക് ഭയമാണ്. രക്ഷിതാക്കളും ഏറെ ആശങ്കയോടെയാണ് കഴിയുന്നത്.
ആരോഗ്യവകുപ്പ് നല്ല രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ആശാ വർക്കർമാരെ അടക്കം വിളിച്ചുവരുത്തിയാണ് പ്രവർത്തനം നടത്തുന്നത്. പഞ്ചായത്ത് അംഗങ്ങളുടെ യോഗവും കഴിഞ്ഞ ദിവസം ചേർന്നിരുന്നു. കുട്ടി ആദ്യം ചികിത്സ തേടിയത് ഒരു ക്ലിനിക്കിൽ നിന്നാണ്. അവിടെ ചികിത്സയ്ക്കെത്തിയവരുടെ നമ്പറുകൾ ട്രെയിസ് ചെയ്തിട്ടുണ്ട്. കൂടുതൽ പേരിലേക്ക് രോഗസാധ്യത ഉണ്ടാകുമെന്ന ഭയം എല്ലാവർക്കുമുണ്ട്. കാരണം ദിവസങ്ങൾക്ക് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടയിൽ കുട്ടി നിരവധി പേരുമായി ഇടപെട്ടു. ഈ ഭാഗത്ത് വവ്വാലുകളുടെ ആവാസ വ്യവസ്ഥ ഇല്ല. എന്നാൽ ഇടക്ക് വവ്വാലുകൾ വരുന്നും പോകുന്നുമുണ്ട്', സുരേന്ദ്രൻ പറഞ്ഞു.
അഞ്ച് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടി. പനി കുറയാത്തതിനെ തുടർന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്. ശനിയാഴ്ചയാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.
അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. ആ സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications