ആശ്വാസത്തിൽ മുഖ്യമന്ത്രിയും, നിപ്പ ഒഴിയുന്നു.. ജാഗ്രതാപൂർണമായ നടപടികൾ തുടരുമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: നിപ്പാ രോഗിയായ കൊച്ചിയിലെ യുവാവിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതും പരിശോധിച്ച കേസുകൾ നെഗറ്റീവാണെന്ന് ഫലം വന്നതും കേരളത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്. ആ ആശ്വാസം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിട്ടുണ്ട്. നിപാ വൈറസ‌് ബാധയുടെ ഭാഗമായി ആറുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നുള്ളത് നാടിനാകെ ആശ്വാസം പകരുന്ന വാർത്തയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെയാണ്:
'' ഇപ്പോഴുള്ള ജാഗ്രതാപൂർണമായ നടപടികൾ തുടരും. ചിലർകൂടി നിരീക്ഷണത്തിലുണ്ട്. എറണാകുളത്ത് അരോഗ്യ വകുപ്പ് അവലോകന യോഗത്തിൽ സംസാരിച്ചു. കഴിഞ്ഞ വർഷത്തെ അനുഭവം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ആവശ്യമായ മുൻകരുതലും പ്രതിരോധവും സൃഷ്ടിക്കുന്നതിന‌് ഗുണം ചെയ്തിട്ടുണ്ട്. മുൻകരുതലുകൾ കുറച്ചുകാലം കൂടി ഉണ്ടാകും. എന്നാൽ മാത്രമേ പൂർണമായും മുക്തമായെന്ന് പറയാൻ കഴിയൂ.

ഇതോടൊപ്പം ഈ രോഗത്തിന് കാരണക്കാരായി കാണുന്നത് പഴംതീനികളായ വവ്വാലുകളെയാണ്. കഴിഞ്ഞ തവണ നടത്തിയ പരിശോധനയിൽ ഇത് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട‌് തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. വവ്വാലുകൾ ഏത് ഘട്ടത്തിലാണ് ഇതിന്റെ വാഹകരാകുന്നതെന്ന് കണ്ടുപിടിക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട ഗവേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട‌്.
കാർഷിക സർവ്വകലാശാലയും, ഫോറസ്റ്റ‌് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മൃഗസംരക്ഷണ വകുപ്പിനെയെല്ലാം ഇതിനായി ചുമതലപ്പെടുത്താൻ കഴിയും. ദേശീയ തലത്തിലും പരിശോധന നടത്താൻ കഴിയും. അതുമായെല്ലൊം ബന്ധപ്പെട്ട‌് യോഗം വിളിച്ചുചേർത്ത‌് വേണ്ട പ്രവർത്തനങ്ങളിലേക്ക് കടക്കാൻ നാം ആവശ്യപ്പെടേണ്ടതുണ്ട‌്. വിവിധ വകുപ്പുകൾ ഇതിനായി ഏകോപിപ്പിക്കും. സന്നദ്ധസേവന തൽപ്പരരായ ആളുകൾ, കുടുംമ്പശ്രീ പ്രവർത്തകർ, എല്ലാവരുടേയും സഹകരണം നമുക്ക‌് ആവശ്യമുണ്ട‌്''.












Click it and Unblock the Notifications