കോഴിക്കോട് നിപ സ്ഥിരീകരിച്ച 12 വയസ്സുകാരന്‍ മരിച്ചു; ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്
കോഴിക്കോട്: നിപ ബാധ സംശയിക്കുന്ന 12 വയസ്സുകാരന്‍ മരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന കുട്ടിയാണ് മരിച്ചത്. ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും രൂക്ഷമായിരുന്ന കുട്ടിയുടെ ആരോഗ്യ നില ഇന്നലെ രാത്രിയോടെ വീണ്ടും വഷളാവ പുലര്‍ച്ചെ 4.45 ഓടെ മരിക്കുകയായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് ബുധനാഴ്ചയായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ? 12 വയസ്സുകാരൻ നിപ ലക്ഷണങ്ങളോടെ ആശുപത്രിയിൽ
ഛര്‍ദ്ദി മസ്തിഷ്‌ക ജ്വരം തുടങ്ങിയ ലക്ഷണങ്ങളോടെ വരുന്ന രോഗികളുടെ സാമ്പിളുകള്‍ നിപ പരിശോധനയ്ക്ക് അയക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നേരത്തെ തന്നെയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ ആദ്യ ഘട്ട പരിശോധനാ ഫലം പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഇന്നലെ രാത്രിയോടെ തന്നെ ആരോഗ്യ വകുപ്പിന് ലഭിച്ചുവെന്നാണ് സൂചന. ഇനി രണ്ട് സാംപിള്‍ ഫലങ്ങള്‍ കൂടി വരാനുണ്ട്. ഇതും കൂടി വരുന്നതോടെയാണ് നിപ ബാധ ഔദ്യോഗികമായി സ്ഥിരീകരിക്കുക. ഈ സാംപിളുകളിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ചാല്‍ മാത്രമേ ആശങ്കപ്പെടേണ്ടതുളളൂ എന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.
നേരത്തെ കൊവിഡ് പോസിറ്റീവ് ആയിരുന്നു കുട്ടി. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടും പനി വിട്ട് മാറാത്തതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയെ രണ്ട് ദിവസം മുന്‍പാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. നിപ ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ ഇന്നലെ തന്നെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.
രോഗലക്ഷണങ്ങളുടെ കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ അതിനിടയിലാണ് മരണം സംഭവിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018 മെയിലാണ് കോഴിക്കോട് ആദ്യമായി നിപ വൈറസ് ബാധ കണ്ടെത്തിയത്. പേരാമ്പ്രയിലെ ചങ്ങരോത്ത് ആയിരുന്നു ആദ്യത്തെ കേസ്. 17 പേരായിരുന്നു അന്ന് വൈറസ് ബാധിച്ച് മരിച്ചത്. മേയ് മാസത്തിൽ കേരളത്തിൽ ആദ്യമായി നിപ്പ വൈറസിന്റെ സംക്രമണം ഉണ്ടായതായി പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിക്കുകയായിരുന്നു.
പഴം തീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നതെന്ന് സർക്കാർ സ്ഥിരീകരിച്ചു. രോഗം ബാധിച്ചു മരിച്ച 17 പേർക്കും രോഗം പടർന്നത് ആദ്യ നിപാ വൈറസ് ഇരയായ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ മുഹമ്മദ് സാബിത്തിൽ നിന്നാണെന്നു കേരളസർക്കാരിന്റെ അവസാന പഠനം പറയുന്നു. വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ട പേരാമ്പ്ര സ്വദേശികളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവർക്കായിരുന്നു രോഗാബാധയുണ്ടായത്.
ഒരു വര്‍ണ്ണ ശലഭം പോലെ സൂര്യ ജെ മേനോന്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Recommended Video