നിപ്പാ ഭീതി പടരുമ്പോൾ ഹീറോ കളിച്ച് മോഹനൻ വൈദ്യർ.. വവ്വാൽ ചപ്പിയ പഴങ്ങൾ കഴിച്ച് വീഡിയോ!
Recommended Video
കോഴിക്കോട്: പൊതുവേ ആരോഗ്യ രംഗത്ത് മികച്ച് നില്‍ക്കുന്ന കേരളത്തിന് നിപ്പ വൈറസ് പോലൊന്ന് അത്ര പരിചിതമല്ല. അതുകൊണ്ട് തന്നെയാണ് ആളുകള്‍ പൊടുന്നനെ കടുത്ത ഭീതിയിലേക്കും ആശങ്കകളിലേക്കും വീഴുന്നത്. എരിതീയില്‍ എണ്ണയൊഴിക്കാന്‍ എന്ന കണക്കിന് സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങള്‍ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോകാന്‍ സാധ്യതയേറെയാണ്.
നിപ്പ വൈറസ് ബാധയെ ചെറുക്കാന്‍ സര്‍ക്കാരും ആരോഗ്യ സംവിധാനങ്ങളും കഠിനപ്രയത്‌നം നടത്തുന്നതിനിടെ അത്തരം ശ്രമങ്ങളെ തുരങ്കം വെയ്ക്കുകയാണ് ജേക്കബ് വടക്കുംചേരിമാരും മോഹനന്‍ വൈദ്യന്മാരും. വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത് എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് നല്‍കുമ്പോള്‍ അതിനെ തള്ളിക്കൊണ്ടാണ് മോഹനന്‍ വൈദ്യരുടെ രംഗപ്രവേശം. വവ്വാല്‍ കടിച്ചെന്ന് പറയുന്ന പഴങ്ങള്‍ കഴിക്കുന്ന വീഡിയോയുമായാണ് മോഹനന്‍ വൈദ്യരുടെ വ്യാജ പ്രചാരണം.
തെറ്റിദ്ധാരണ പരത്തുന്നു
പ്രകൃതി ചികിത്സകനായ ജേക്കബ് വടക്കുംചേരി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ തെറ്റിദ്ധാരണ പരത്തുന്ന വീഡിയോ പങ്കുവെച്ചിരുന്നു. നിപ്പ എന്നൊരു വൈറസ് ഇല്ലെന്നും മരുന്ന് മാഫിയയുടെ കളിയാണ് ഇത്തരം പനികളെന്നുമാണ് ആ വീഡിയോയില്‍ ജേക്കബ് വടക്കുംചേരി പറയുന്നത്. പനി പിടിച്ചാല്‍ ചികിത്സ തേടരുതെന്നും പഴകിയ ഭക്ഷണമോ കീടനാശിനിയോ ആകാം പനിക്ക് കാരണമെന്നതും അടക്കം യാതൊരു അടിസ്ഥാനവും ഇല്ലാത്ത വാദങ്ങളാണ് ജേക്കബ് വടക്കുംചേരിയുടേത്. മോഹനന്‍ വൈദ്യരുടേതാകട്ടെ ഒരു പടി കൂടി കടന്നതാണ്.
ഹീറോ കളിച്ച് മോഹനൻ
നിപ്പ വൈറസ് ബാധയില്‍ മരണങ്ങള്‍ സംഭവിച്ച കോഴിക്കോട് ജില്ലയിലെ പേരമ്പ്രയില്‍ നിന്നും ശേഖരിച്ച പഴങ്ങളുമായാണ് ഫേസ്ബുക്ക് വീഡിയോയില്‍ മോഹനന്‍ വൈദ്യരുടെ പരാക്രമം. ഈ പഴങ്ങള്‍ വവ്വാല്‍ കടിച്ചതാണ് എന്നാണ് മോഹനനന്‍ വൈദ്യരുടെ അവകാശവാദം. ഇവ വീഡിയോയില്‍ കഴിച്ച് കാണിക്കുക കൂടി ചെയ്യുന്നുണ്ട് ഇയാള്‍. വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചാല്‍ നിപ്പാ വൈറസ് പകരില്ല എന്ന് സ്ഥാപിച്ചെടുക്കാനാണ് വൈദ്യരുടെ ശ്രമം.
വവ്വാൽ കടിച്ച പഴം കഴിച്ച് വീഡിയോ
താന്‍ കോഴിക്കോട് പോയിരുന്നുവെന്നും വവ്വാലും അണ്ണാനും കടിച്ച പഴങ്ങള്‍ അവിടെ നിന്ന് ശേഖരിച്ചതാണെന്നും മോഹനന്‍ പറയുന്നു. തന്റെ രോഗികളുടെ ഭയം മാറ്റുവാനും അവര്‍ക്ക് സത്യം മനസ്സിലാക്കിക്കൊടുക്കുകയുമാണ് താന്‍ ചെയ്യുന്നത്. പഴങ്ങള്‍ കോഴിക്കോട് നിന്ന് രോഗികള്‍ കൊണ്ടുവന്നതാണെന്നും അവര്‍ക്ക് മുന്നില്‍ കഴിക്കുകയാണെന്നും നിപ്പ വൈറസ് ഉണ്ടെങ്കില്‍ താന്‍ ഇന്ന് തന്നെ മരിക്കണം എന്നും വീഡിയോയ്ക്ക് ആമുഖമായി മോഹനന്‍ വൈദ്യര്‍ പറയുന്നു.
ആരോഗ്യ വകുപ്പ് ഉണ്ടാക്കിയതെന്ന്
മാങ്ങയും ചാമ്പക്കയും അടക്കമുള്ള പഴങ്ങള്‍ വീഡിയോയില്‍ മോഹനന്‍ കഴിച്ച് കാട്ടുന്നത് കാണാം. പഴങ്ങള്‍ കഴിക്കും മുന്‍പ് വൃത്തിയായി കഴുകണം എന്നതടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളെ വീഡിയോയില്‍ ഇയാള്‍ പുച്ഛിക്കുന്നുണ്ട്. വവ്വാല്‍ കടിച്ച പഴം കഴിച്ചിട്ടും തനിക്കൊന്നും സംഭവിക്കുന്നില്ലെന്നും അതിനര്‍ത്ഥം നിപ്പാ എന്നത് ആരോഗ്യവകുപ്പിന്റെ ഒരു ഉത്പന്നമാണ് എന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്. വവ്വാലില്‍ നിന്നാണ് വൈറസ് പടരുന്നതെങ്കില്‍ ആദ്യം വവ്വാലിനാണ് പനി പിടിക്കേണ്ടതെന്നും ഇയാള്‍ പറയുന്നു.
രോഗികളെ രക്ഷിക്കാനെന്ന്
തനിക്ക് ആയിരക്കണക്കിന് രോഗികള്‍ ഉണ്ടെന്നും അവരെ രക്ഷിക്കാനാണ് ഇത് ചെയ്യുന്നതെന്നും മോഹനന്‍ വൈദ്യര്‍ പറയുന്നു. നിപ്പ വൈറസിനെ തന്റെ രോഗികള്‍ പേടിക്കേണ്ടെന്നും തന്റെ ഒറ്റമൂലി കൊണ്ട് ഏത് പനിയും മാറുമെന്നും ഇയാള്‍ അവകാശപ്പെടുന്നു. വീഡിയോ പങ്ക് വെച്ച് മണിക്കൂറുകള്‍ക്കകം തന്നെ പതിനാറായിരത്തിലധികം ഷെയറുകളാണ് ഉണ്ടായിരിക്കുന്നത്. നിപ്പാ വൈറസ് പടരുന്നത് തടയാന്‍ സാധ്യമായ എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുമ്പോഴാണ് ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന നീക്കങ്ങളുമായി ചിലരുടെ രംഗപ്രവേശം.
ആദ്യം ചികിത്സിച്ച് കാണിക്ക്
മോഹനന്‍ വൈദ്യരുടെ വീഡിയോയ്ക്ക് രൂക്ഷമായ പ്രതികരങ്ങളും ലഭിക്കുന്നുണ്ട്. ചില കമന്റുകള്‍ വായിക്കാം:'' നിപാ വൈറസ് ബാധിച്ച, അല്ലെങ്കിൽ ആ വൈറസിനെ ചുമക്കുന്നതെന്ന് തെളിഞ്ഞ ഒരു വവ്വാലിനെക്കൊണ്ട് ഇതൊക്കെ കടിപ്പിച്ചിട്ട് താനൊന്ന് തിന്നുകാണിക്ക്. പോട്ടെ നിപാ വൈറസ് ബാധിച്ച രോഗിയെ താനൊന്ന് ചികിത്സിച്ച് കാണിക്ക്. ഇടപഴകി കാണിക്ക്. രോഗം മാറ്റിക്കാണിക്ക്.കൊതുക് മൂലം വരുന്ന അസുഖങ്ങൾ തടയ്യാൻ വെള്ളം തിളപ്പിച്ചാറ്റി കുടിക്കണമെന്ന് പറയുമ്പോ ഒരു ഗ്ലാസ് പച്ചവെള്ളം കിണറ്റിൽ നിന്ന് കോരിക്കുടിച്ചിട്ട് കണ്ടോ എനിക്കസുഖം വന്നില്ലെന്ന് പറയുന്നതിൽ എന്ത് യുക്തിയാണു ഉള്ളത്?''
പേപ്പട്ടിയെ കറിവെച്ച് തിന്നൂ
മറ്റൊരു കമന്റ് ഇങ്ങനെയാണ്.'' വൈദ്യരോട് പൂർണ്ണമായും യോജിക്കുന്നു, ഇതൊക്കെ മരുന്നു മാഫിയയുടെ ഗൂഢാലോചനയുടെ ഭാഗമാണ്... ഇതുപോലെ അവരുടെ മറ്റൊരു ഗൂഢാലോചനയാണ് പേ പട്ടി കടിച്ചാൽ പേ വിഷബാധ എൽക്കുമെന്നത് അതുകൊണ്ട് അടുത്ത വീഡിയോയിൽ ഒരു പേപ്പട്ടിയെ തല്ലി കൊന്നു കറി വച്ചു തിന്ന് അത് വെറും അന്ധവിശ്വാസവും ഗൂഢാലോചനയും മാത്രമാണെന്നു ജനങ്ങളെ ബോധ്യപെടുത്തി കൊടുക്കണം എന്നു വിനീതമായി അഭ്യർത്ഥിക്കുന്നു''.
എന്തൊരു ഊളത്തരം ആണ്
''എന്തൊരു ഊളത്തരം ആണ് ഇയാൾ കാണിക്കുന്നത്. ആരോഗ്യ വകുപ്പ് പ്രത്യേകിച്ച് പറയുന്നു ഇത്തരം പഴങ്ങൾ കഴിക്കരുത് എന്നു. ഇയാൾ കഴിക്കുന്ന ഈ പഴങ്ങൾ വവ്വാൽ കടിച്ചത് ആകില്ല.. പക്ഷെ ഇത് കണ്ട് മറ്റാരെങ്കിലും വൈറസ് ബാധിച്ച പഴം കഴിച്ചാൽ എന്തു ചെയ്യും. ഇയാൾ മനുഷന്റെ ജീവിതം വച്ച് കളിക്കുന്നത് .... എന്ന പിന്നെ ഇയാൾക്ക് കോഴിക്കോട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ രോഗികളെ ചികിത്സിച്ചു ഭേദം ആക്കിക്കൂടെ'' എന്നും ഒരാൾ മോഹനൻ വൈദ്യരുടെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നു.
എല്ലാ പഴത്തിലും വൈറസ് ഉണ്ടെന്നല്ല
``നിപ്പാ കൻഫോം ചെയ്ത ഒരു രോഗിയോട് ഒപ്പം ഇരുന്നു അയാളെ ശുശ്രൂഷിക്കുന്ന ഒരു വീഡിയോ ഉണ്ടാക്കി ഇട് മോഹനാ, അല്ലാതെ പേരാമ്പ്രയിലെ എല്ലാ പേരക്കായിലും ചാമ്പക്കായിലും മാങ്ങായിലും വൈറസ് ഉണ്ട് എന്നു ആരും പറഞ്ഞിട്ടില്ല, അത് ഇല്ലെന്നു തെളിയിക്കാൻ താനിങ്ങനെ വിഡ്ഢിവേഷം കിട്ടേണ്ട കാര്യവുമില്ല, ആരോഗ്യവകുപ് നൽകിയ മുന്നറിയിപ്പ് വല്യ വവ്വാലുകൾ ഈ വൈറസ് പരത്താറുണ്ട്, അതിനാൽ അവയുമായി സമ്പർക്കം ഉണ്ടാകാൻ സാധ്യതയുള്ള പഴങ്ങൾ ഒഴിവാക്കാനാണ്'' എന്നും കമന്റുണ്ട്.
ആക്സിഡന്റ് പറ്റിയാൽ എന്ത് ചെയ്യും
ഇയാൾ ആക്‌സിഡന്റ് ആയി പരിക്ക് പറ്റി സീരിയസ് ആയാല് ചുക്കും കുരുമുളകും മല്ലിപ്പൊടിയുമൊക്കെ പൊടിച്ചു കൊട്ടൻ ചുക്കാദി എണ്ണയും തേച്ചു നിക്കുമോ അതോ ഹോസ്പിറ്റലിൽ പോകുമോ എന്നൊരാൾ ചോദിക്കുന്നു. '' താനെന്തൊരു ഊളയാണെടോ.. തന്നോട് ആരേലും കഴിക്കണ്ട എന്ന് പറഞ്ഞോ? അവിടെ കുറെ മനുഷ്യർ സ്വന്തം ജീവൻ പണയം വെച്ച് പൊതുജന സേവനത്തിനായി കൈ മെയ് മറന്ന് പ്രവർത്തിക്കുമ്പോ., ഒരു ഊള സ്വന്തം റൂമിലിരുന്ന് ചാമ്പക്കാ തിന്നിട്ട് വീഡിയോ പിടിച്ച് ആളാവുന്നു. താൻ അവിടെ രോഗികളുടെ അടുത്ത് പോയി അവരെ ചികിത്സിക്കാൻ നോക്കെടോ എന്നും കമന്റുണ്ട്.
വ്യാജന്മാർക്കെതിരെ പരാതി
നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലര്‍ത്തേണ്ട ഈ സമയത്ത് ഇത്തരത്തില്‍ തെറ്റിദ്ധാരണ പകര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കുംചേരിക്കുമെതിരെ നടപടിയാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചിട്ടുണ്ട്. ഇത്തരക്കാര്‍ ആരോഗ്യ മേഖലയിലെ കേരള മോഡലിന് തന്നെ അപകടകരമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
വീഡിയോ
മോഹനൻ വൈദ്യരുടെ വീഡിയോ