നിപ്പ ലക്ഷണങ്ങളുമായി ഒരാൾ കൂടി; ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു, സ്രവം സാംപിൾ പൂനയിലേക്കയക്കും!
കൊച്ചി: നിപ്പ ലക്ഷണങ്ങളുമായി ഒരാൾ കൂടി ചികിത്സയിൽ. വിശദമായി പരിശോധനയ്ക്ക് രോഗിയുടെ സ്രവ സാംപിളുകള്‍ പുണെയിലേക്ക് അയ്ക്കും. രോഗിയെ കളമശേരി മെഡിക്കൽ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
കേരള കോൺഗ്രസിലെ തമ്മിലടി തീർക്കാൻ ഇടപെട്ട് കോൺഗ്രസ്, പാർട്ടി പിളർത്തരുതെന്ന് താക്കീത്
രോഗം സ്ഥിരീകരിച്ച യുവാവിനെ പരിചരിച്ച മൂന്ന് നഴ്സുമാർ ഉൾപ്പടെയാണ് പനി ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജ് ഐസലേഷൻ വാർഡിൽ കഴിയുന്നത്. ഇവരുടെ അടക്കം ആശുപത്രിയിലുളള ആറുപേരുടെ സ്രവപരിശോധനാഫലം വ്യാഴാഴ്ച ലഭിക്കും.
അതേസമയം നിപ്പ ബാധിച്ചു ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില മെച്ചപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. രോഗി ഇപ്പോൾ ആഹാരം കഴിക്കുന്നുണ്ട്. യുവാവിന് ഇപ്പോള്‍ നേരിയ പനി മാത്രമേ ഉളളുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
വൈറസിന്റെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. ഉറവിടം കണ്ടെത്താൻ തൃശൂരിൽ 'ടാസ്ക് ഫോഴ്സ്’ തയാറായിട്ടുണ്ട്. വിദ്യാർഥി മേയ് 16 താമസിച്ച തൊടുപുഴയിലും പിന്നീടുണ്ടായിരുന്ന തൃശൂർ, സ്വദേശമായ പറവൂർ എന്നിവിടങ്ങളും കേന്ദ്രീകരിച്ചാണഅ നിരീക്ഷണം നടക്കുന്നത്.
വവ്വാലുകൾ നിപ്പയ്ക്കു കാരണമാകുന്നുണ്ടോയെന്നതു പരിശോധിക്കാൻ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സംഘം കേരളത്തിലുണ്ടാകും. സഹായത്തിനായി വന്യജീവി മന്ത്രാലയം ഡയറക്ടർ ജനറലുടെ സഹായം കേന്ദ്ര ആരോഗ്യമന്ത്രാലയം തേടിയിട്ടുണ്ട്.