ഷമിയുടെ വാക്കിന് ഹസിന് പുല്ലുവില.. സഹിച്ചിടത്തോളം മതി.. ഇനി വയ്യ! മുന്നോട്ട് തന്നെ
ദില്ലി: അവിഹിത ആരോപണത്തില്‍ തുടങ്ങിയ വിവാദം ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ കരിയറും ജീവിതവും തകര്‍ത്ത കളയുന്ന ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്. ഭാര്യയുടെ പരാതിയിന്മേല്‍ താരത്തിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ഷമിയുടെ ഐപിഎല്‍ ടീമായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സും താരത്തെ കൈവിട്ട മട്ടാണ്.
കരിയറടക്കം തകരുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ ഹസിന്‍ ജഹാനെ അനുനയിപ്പിക്കാന്‍ ഷമി തന്നെ നേരിട്ട് രംഗത്ത് വന്നിരുന്നു. ഭാര്യയുമായി പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ തയ്യാറാണെന്ന ഷമിയുടെ വാക്കുകള്‍ക്ക് ഹസിന്‍ ജഹാന്‍ പുല്ലുവില പോലും കൊടുക്കുന്നില്ല.
അനുനയ ശ്രമങ്ങളുമായി ഷമി
ഒളിവിലാണെന്നും കാണാനില്ലെന്നും ഉള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിച്ചാണ് മുഹമ്മദ് ഷമി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും വീണ്ടും വീട്ടില്‍ സന്തോഷം കൊണ്ടുവരുമെന്നുമായിരുന്നു ഷമി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒത്തുകളിയും അവിഹിത ബന്ധവും ഉള്‍പ്പെടെ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഷമി തള്ളിക്കളഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാനുള്ള ബാധ്യത ഹസിനുണ്ടെന്നും തെളിഞ്ഞാല്‍ എന്ത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും ഷമി വ്യക്തമാക്കിയിരുന്നു.
ഇനി ചർച്ചയ്ക്ക് താനില്ല
എന്നാല്‍ ഷമി പറഞ്ഞത് പോലെ കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ താനില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഹസിന്‍ ജഹാന്‍. ഇത്രയും നടന്നത് തന്നെ തനിക്ക് സഹിച്ച് മതിയായെന്ന് ഹസിന്‍ പറയുന്നു. ഇത്രയും നാള്‍ ഷമിയുടെ എല്ലാ തെറ്റുകളും താന്‍ പൊറുത്തു. അത് മാത്രമല്ല ഷമിയെ തെറ്റുകളില്‍ നിന്നും നേര്‍വഴിക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും താന്‍ നടത്തിയെന്ന് ഹസിന്‍ ജഹാന്‍ പറയുന്നു. എന്നാല്‍ സഹിക്കാന്‍ പറ്റാത്ത ഘട്ടത്തിലെത്തിയപ്പോഴാണ് എല്ലാം ലോകത്തോട് തുറന്ന് പറയണമെന്ന് താന്‍ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഇനി ഷമിയുമായി അനുനയ ചര്‍ച്ച നടത്തുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല എന്നാണ് ഹസിന്‍ ജഹാന്‍ വ്യക്തമാക്കുന്നത്.
സമവായം ഇനി സാധ്യമേ അല്ല
ഷമിയുടെ ഫോണില്‍ നിന്നും അവിഹിത ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത് മുതലാണ് തനിക്ക് നേരെയുള്ള ക്രൂരത തുടങ്ങിയതെന്ന് ഹസിന്‍ ജഹാന്‍ പറയുന്നു. അവിഹിത കഥകള്‍ താന്‍ അറിഞ്ഞത് മുതല്‍ ഷമി തന്റെ ഫോണ്‍ കോളുകള്‍ വരെ അവഗണിക്കുകയാണ് എന്നും ഹസിന്‍ പറയുന്നു. നേര്‍വഴിക്ക് ഷമിയെ നടത്തുന്നത് വേണ്ടി താന്‍ പല ശ്രമങ്ങളും നടത്തി. തങ്ങളുടെ രണ്ട് പേരുടേയും സുഹൃത്തായ വക്കീല്‍ വഴി ഷമിയോട് കാര്യങ്ങള്‍ സംസാരിച്ചു. എന്നാല്‍ അതൊന്നും ഷമിയുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ യാതൊരു മാറ്റവും വരുത്തിയില്ലെന്നും ഹസിന്‍ ജഹാന്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇനി ഈ ഘട്ടത്തില്‍ ഒരു സമവായത്തിലെത്തുക സാധ്യമല്ലെന്ന് ഹസിന്‍ പറയുന്നു.
കുടുംബം തകർക്കാൻ
ഇത്രയും ആയ സാഹചര്യത്തില്‍ ഇനി സമവായത്തിന് ഒരുങ്ങിയാല്‍ താനാണ് തെറ്റുകാരി എന്ന് സ്ഥാപിക്കാന്‍ ഷമിക്ക് അവസരമുണ്ടാക്കി കൊടുക്കലാകും അതെന്ന് ഹസിന്‍ പറയുന്നു. എന്നാല്‍ പിന്നീടെപ്പോഴെങ്കിലും ഈ തീരുമാനം മാറ്റുന്നത് സംബന്ധിച്ച് പുനര്‍ചിന്തനം നടത്തിയേക്കാം എന്നും ഹസിന്‍ ജഹാന്‍ പറയുന്നു. തങ്ങളുടെ മകളുടെ ഭാവിയെക്കുറിച്ച് ഓര്‍ത്താണ് അതെന്നും, ഷമിക്ക് തന്റെ കുടുംബത്തെ രക്ഷിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹം ഉണ്ടെങ്കിലേ രണ്ടാമതൊരു ആലോചന താന്‍ നടത്തുകയുള്ളൂ എന്നും ഹസിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ ഒരിക്കലും ഷമിയുമായുള്ള വിവാഹ ബന്ധം തകരണമെന്ന് ആഗ്രഹിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലെന്നും ഹസിന്‍ പറയുന്നു.
പ്രതിയെ തേടി കൊൽക്കത്ത പൊലീസ്
തന്റെ പരാതിയിന്മേല്‍ കേസെടുത്ത കൊല്‍ക്കത്ത പോലീസിന്റെ അന്വേഷണത്തില്‍ സംതൃപ്തയാണെന്നും ഹസിന്‍ ജഹാന്‍ പറയുന്നു. താന്‍ ഈ പോരാട്ടത്തില്‍ തനിച്ചാണെന്ന് കരുതുന്നില്ല. മുന്നോട്ടുള്ള തന്റെ ചുവടുകള്‍ അഭിഭാഷകന്റെ കൂടി നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും ഹസിന്‍ വ്യക്തമാക്കി. ഷമിക്കെതിരെ പോലീസില്‍ പരാതിപ്പെടുന്നതിന് മുന്‍പ് കുടുംബത്തേയും മകളേയും ഓര്‍ത്ത് പ്രശ്‌നപരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളും താന്‍ നടത്തിയിരുന്നുവെന്നും ഹസിന്‍ പറയുന്നു. ഹസിന്റെ പരാതി പ്രകാരം ബലാത്സംഗ ആരോപണം ഉള്‍പ്പെട ഉള്ളവ അന്വേഷിക്കുന്നതിന് ഉത്തര്‍ പ്രദേശിലേക്ക് കൊല്‍ക്കത്ത പോലീസ് സംഘത്തെ അയച്ചേക്കും. ഷമിയുടെ സഹോദരന്‍ ഹസീബ് അഹമ്മദിന് എതിരെയാണ് പീഡനക്കേസ്.
ദിലീപിന് തിരിച്ചടികളുടെ തുടക്കം.. ഹൈക്കോടതി കൈവിട്ടു! വിചാരണ നീട്ടിവെയ്ക്കില്ല
രഹസ്യ പോലീസ് റിപ്പോർട്ട് പുറത്ത്! സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം വീണ്ടും ചർച്ചയാവുന്നു!