സ്വന്തമായി ആറടിമണ്ണില്ല; പട്ടികജാതിക്കാരിക്ക് റോഡരികിൽ ചിതയൊരുക്കി
ചെങ്ങന്നൂർ: ഒരുതുണ്ട് ഭൂമിപോലും സ്വന്തമായില്ലാത്തതിനാൽ അമ്മയുടെ മൃതദേഹം റോഡരികിൽ സംസ്കകരിക്കേണ്ടിവന്ന ഗതികേടിലാണ് ചെങ്ങന്നൂരിലെ ഒരു കുടുംബം. ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ കുറവൻപറമ്പിൽ പരേതനായ അയ്യപ്പന്റെ ഭാര്യ കുട്ടിയമ്മയുടെ(82) മൃതദേഹമാണ് റോഡരികിൽ സംസ്കരിച്ചത്. നഗരസഭാ റോഡായ ശാസ്താംപുറം റോഡിലായിരുന്നു കുട്ടിയമ്മയുടെ സംസ്കാരം നടത്തിയത്. ഇരുമ്പുപെട്ടിയിൽയിൽ ചിതയൊരുക്കിയാണ് മൃതദേഹം സംസ്കരിച്ചത്.
അരസെന്റ് ഭൂമിയാണ് കുട്ടിയമ്മയ്ക്കും കുടുംബത്തിനും സ്വന്തമായി ഉള്ളത് .വീടും കക്കൂസും കിണറും കഴിഞ്ഞാൽ ഒരുതുണ്ടുപോലും ബാക്കിയില്ല. കുട്ടിയമ്മയും മരുമകൾ രാജമ്മയും ചെറുമകളും ഇവിടെയായിരുന്നു താമസം.കുട്ടിയമ്മയ്ക്ക് ചിതയൊരുക്കുന്നതിന് വേണ്ടി താമസിക്കുന്ന വീടിന്റെ മേൽക്കൂരവരെ പൊളിക്കേണ്ടി വന്നു ഇൗ കുടുംബത്തിന്.മൂന്ന് വർഷം മുൻപാണ് കുട്ടിയമ്മയുടെ മൂത്ത മകൻ ശശി കാൻസർ ബാധിച്ച് മരിച്ചത്. സ്ഥലമില്ലാത്തതിനാൽ ശശിയുടെ മൃതദേഹവും റോഡരികിൽ ചിതയൊരുക്കിയാണ് സംസ്കരിച്ചത്. സ്ഥലമില്ലാത്തതിനാൽ മൃതദേഹം വീടിൻരെ അടുക്കളയും തൊഴുത്തും പൊളിച്ചസംഭവവും ചെങ്ങന്നൂരിൽ ഉണ്ടായിട്ടുണ്ട്.

ചെങ്ങന്നൂർ നഗരസഭനിലവിൽ വന്നിട്ട് നാൽപ്പത് വർഷമായെങ്കിലും പൊതുശ്മശാനം വേണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. എല്ലാ വർഷവും ബജറ്റിൽ ഉൾപ്പെടുത്താറുണ്ട്. എഴുവർഷങ്ങൾക്ക് മുൻപ് ശ്മശാനത്തിന് ഭൂമി കണ്ടെത്താൻ നഗരസഭ സബ്കമ്മിറ്റി രൂപീകരിച്ചെങ്കിലും ഒരുതവണപോലും യോഗം ചേർന്നിരുന്നില്ല. ഒാരോ തവണ പൊതുശ്മശാനത്തിനുള്ള സ്ഥലം കണ്ടെത്തുമ്പോഴും പരിസരവാസികൾ എതിർപ്പുമായി വരുന്നത് പതിവാണ്.ഇതാണ് ചെങ്ങന്നൂരിൽ പൊതുശ്മശാനം വരാത്തതിന് കാരണമെന്നാണ് അധികൃതർ പറയുന്നത്.












Click it and Unblock the Notifications