കേരളത്തിൽ ലോക്ഡൗൺ സാഹചര്യമില്ല; വരും ദിവസങ്ങളിൽ ശക്തമായ പരിശോധന, കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് പരിശോധന കൂട്ടുമെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ രണ്ടരലക്ഷം പേർക്ക് പരിശോധന നടത്തുമെന്നും വാർത്താസമ്മേളനത്തിൽ ചീഫ് സെക്രട്ടറി അറിയിച്ചു. ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവർക്ക് മുൻഗണന നൽകും. 45 വയസിന് താഴെ ഉള്ളവർക്കും പരിശോധന നടത്തും. സംസ്ഥാനത്ത് നിലവിൽ ലോക്ഡൗൺ സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിശോധന, വാക്‌സിന്‍, നിയന്ത്രണങ്ങള്‍ എന്നീ ക്യാമ്പയിനുകളാണ് കോവിഡ് പ്രതിരോധത്തിനായി കേരളം മുന്നോട്ടുവെയ്ക്കുന്നത്.ജനങ്ങൾ സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണം.അടുത്ത രണ്ടാഴ്ചത്തെ പൊതുപരിപാടികൾ മുൻകൂറായി അധികൃതരെ അറിയിക്കണം. പൊതുസ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
പരമാവധി യോഗങ്ങൾ ഓണ്‍ലൈനാക്കണം.കടകളിൽ ഓൺലൈൻ ഡെലിവറി കൂട്ടാൻ വ്യാപാരികൾ മുൻകൈ എടുക്കണം.ട്വൂഷൻ ക്ലാസുകൾ കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണം.തീയറ്ററുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. രാത്രി 9 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന നിര്‍ദേശം തീയറ്ററുകള്‍ക്കും ബാറുകള്‍ക്കും ബാധകമാണ്. തൃശ്ശൂർ പൂരം നിലവിൽ തിരുമാനിച്ച നിയന്ത്രണങ്ങളോടെ നടത്തുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പാസ് ലഭിക്കും. വാക്സീൻ എടുത്തവർക്കും പൂരത്തിൽ പങ്കെടുക്കാം.
സംസ്ഥാനത്ത് ഒരു കോടി വാക്സിനാണ് ആവശ്യമുള്ളത്.ഇന്ന് രണ്ട് ലക്ഷം കൊവിഷീൽഡ് വാക്സിൻ ലഭിക്കും.7,25,300 ലക്ഷം ഡോസ് വാക്‌സിനാണ് നിലവില്‍ ബാക്കിയുള്ളത്. വാക്സിൻ കിട്ടുന്ന മുറയ്ക്ക് കൂടുതൽ വാക്സിൻ വിതരണം ചെയ്യും. രണ്ടാഴ്ചകൊണ്ട് സ്ഥിതി നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
2 ദിവസത്തിനുള്ളില്‍ 2.5 ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന; കർശന നിയന്ത്രണങ്ങളുമായി സർക്കാർ
സംസ്ഥാനത്ത് ഇന്ന് 8126 പേർക്ക് കൊവിഡ്; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം..20 മരണം