സംഘർഷഭരിതമായി സന്നിധാനം, ഇന്ന് ശബരിമലയിലേക്ക് എത്തിയത് നാല് സ്ത്രീകൾ, ഒരാൾ തളർന്ന് വീണു!
ശബരിമല: തുലാമാസ പൂജകള്‍ക്കായി തുറന്ന ശബരിമല നട നാളെ അടയ്ക്കുകയാണ്. പത്തിനും അന്‍പതിനും ഇടയ്ക്ക് പ്രായമുളള യുവതികള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താം എന്ന സുപ്രീം കോടതി വിധിയനുസരിച്ച് വന്ന ഒരു സ്ത്രീയ്ക്ക് പോലും ഇതുവരെ ദര്‍ശനം നടത്താന്‍ സാധിച്ചിട്ടില്ല. എല്ലാവരേയും പ്രതിഷേധക്കാര്‍ തടഞ്ഞ് തിരിച്ചയച്ചു.
ഇന്ന് നാല് പേര്‍ ശബരിമലയിലേക്ക് എത്തിയെങ്കിലും എല്ലാവര്‍ക്കും നിരാശരായി മടങ്ങേണ്ടതായി വന്നു. നാല് പേരും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പ്രതിഷേധത്തിനിടെ തളര്‍ന്ന് വീണ ഒരു സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
രാവിലെ രണ്ട് സ്ത്രീകൾ
രാവിലെ പത്ത് മണിയോടെ ആന്ധ്രപ്രദേശില്‍ നിന്നുളള രണ്ട് സ്ത്രീകളാണ് ശബരിമലയിലേക്ക് ആദ്യം എത്തിയത്. ഗൂഡൂര്‍ സ്വദേശിനികളായ വാസന്തിയും ആദിശേഷിപ്പും ആയിരുന്നു ഇവര്‍. ഒരാള്‍ക്ക് 45ഉം മറ്റേയാള്‍ക്കും 42ഉം വയസ്സ് ആയിരുന്നു പ്രായം. ഇവര്‍ പമ്പയില്‍ നിന്ന് 50 മീറ്ററോളം മുന്നോട്ട് പോയപ്പോഴാണ് പ്രതിഷേധക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
വൻ പ്രതിഷേധം
ഇതോടെ വലിയൊരു സംഘം ഇരച്ചെത്തി ഇവരെ വളഞ്ഞു. പ്രതിഷേധത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഇനി ദര്‍ശനം നടത്താന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി ഇവര്‍ തിരിച്ച് പോയി. ശരണം വിളികള്‍ക്കിടെ പോലീസ് ഇവരെ സുരക്ഷിതരായി വാഹനത്തില്‍ എത്തിക്കുകയായിരുന്നു. ഉച്ചയോടെയാണ് ആന്ധ്രയില്‍ നിന്ന് തന്നെയുളള ബാലമ്മ എന്ന സ്ത്രീ എത്തിയത്.
ബാലമ്മയെ തടഞ്ഞു
ബാലമ്മ നടപ്പന്തല്‍ വരെ പ്രതിഷേധമൊന്നും ഇല്ലാതെ എത്തിയിരുന്നു. എന്നാല്‍ നടപ്പന്തലില്‍ വെച്ച് പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞു. പ്രായം ചോദിച്ചെങ്കിലും ബാലമ്മ മിണ്ടാതെ മുന്നോട്ട് നടന്നു. ഇതോടെ പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞ് തിരിച്ചറിയല്‍ രേഖ പരിശോധിച്ചു. ബാലമ്മയ്ക്ക് പ്രായം 46 ആണ് എന്നാണ് ആധാര്‍ കാര്‍ഡില്‍ നിന്ന് വ്യക്തമായത്.
ബാലമ്മ തളര്‍ന്ന് വീണു
ഇതോടെ പ്രതിഷേധക്കാര്‍ ശരണം വിളി തുടങ്ങി. ഇതോടെ പോലീസ് എത്തി. ആള്‍ക്കൂട്ടത്തിന്റെ ബഹളത്തിനിടെ ബാലമ്മ തളര്‍ന്ന് വീണു. തുടര്‍ന്ന് ഇവരെ സ്ട്രച്ചറില്‍ സന്നിധാനത്ത് നിന്ന് മാറ്‌റി. ആംബുലന്‍സിലാണ് ബാലമ്മയെ പമ്പയില്‍ എത്തിച്ചത്. പ്രതിഷേധത്തില്‍ ആകെ ഭയന്നിരിക്കുകയാണ് ബാലമ്മ.
സുരക്ഷ ശക്തമാക്കി
52 വയസ്സാണ് എന്ന് പറഞ്ഞാണ് ബാലമ്മ നടപ്പന്തല്‍ വരെ എത്തിയത് പ്രതിഷേധക്കാര്‍ പറയുന്നു. പോലീസ് ഇടപെട്ടാണ് സന്നിധാനത്തെ പ്രതിഷേധക്കാരെ ശാന്തരാക്കിയത്. സന്നിധാനത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ സന്നിധാനത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്. ഇവരെ നീക്കാന്‍ പോലീസ് നടപടിയെടുക്കുന്നില്ല എന്ന് ആക്ഷേപമുണ്ട്.
നാലാമത് ലത
അതിനിടെ ആന്ധ്രയില്‍ നിന്ന് തന്നെ മറ്റൊരു യുവതിയും ശബരിമലയിലേക്ക് പോകാനായി എ്തതി. പ്രതിഷേധത്തെ തുടര്‍ന്ന് ലതയേയും തിരിച്ചയച്ചു. 50 വയസ്സ് പ്രായമുണ്ട് എന്നാണ് ലത അവകാശപ്പെട്ടത് എങ്കിലും പ്രായം തെളിയിക്കാനുള്ള ഒരു രേഖയും ഇവരുടെ പക്കലുണ്ടായിരുന്നില്ല. മരക്കൂട്ടത്ത് വെച്ചാണ് ലതയെ തിരിച്ച് അയച്ചത്. വിശ്വാസികളെ അവഗണിച്ച് കൊണ്ട് വിധി നടപ്പാക്കില്ല എന്നാണ് ഐജി ശ്രീജിത്ത് വ്യക്തമാക്കുന്നത്.