'1.75 കോടിയല്ല, വീണയുടെ അക്കൗണ്ടിൽ വന്നത് വലിയ തുക, കേരളം അറിഞ്ഞാൽ ഞെട്ടും'; മാത്യു കുഴൽനാടൻ
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. 1.72 കോടി രൂപയേക്കാൾ വലിയ തുകകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണ ഇതിനകം കൈപ്പറ്റിയെന്നും വീണയുടെ അക്കൗണ്ടില്‍ വന്ന പണത്തിന്റെ കണക്ക് പുറത്ത് വന്നാല്‍ കേരളം ഞെട്ടുമെന്നും അദ്ദേഹം പറഞ്ഞു. വീണയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടാൻ സിപിഎമ്മും മുഖ്യമന്ത്രിയും തയ്യാറാകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വീണ നികുതി അടച്ചിട്ടുണ്ടോ എന്നതല്ല എന്റെ ചോദ്യം. കേരളത്തെ സംബന്ധിച്ച് 50 ലക്ഷം രൂപയുടെ നികുതി നക്കാപ്പിച്ച കാശായിരിക്കും. പക്ഷേ, അതല്ല ഇവിടെ വിഷയം. മുഖ്യമന്ത്രിയും കുടുംബവും നടത്തിയിട്ടുള്ള വലിയ കൊള്ള കേരളത്തിലെ ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം. ഇന്നത്തെ ദിവസം അവർ രണ്ട് ജിഎസ്ടിയും ക്ലോസ് ചെയ്തു. വീണ വിജയൻ നികുതി അടച്ചോ എന്നതല്ല ഇതുപോലെ അവർ എത്ര കമ്പനികളിൽ നിന്നും കോടികൾ വാങ്ങി എന്നാണ് അറിയേണ്ടത്. കേരളത്തിലെ ജനങ്ങൾ ഇത് അറിയണ്ടേ?

മകളെ കുറിച്ച് ഇത്രയധികം ആരോപണങ്ങളും ആക്ഷേപങ്ങളും വന്നിട്ടും എത്രനാളായി മുഖ്യമന്ത്രി മൗനിയായിരിക്കുന്നു. 1.72 കോടി രൂപ മാത്രമാണ് വീണ കൈപ്പറ്റിയതെന്ന് പറയാനുള്ള ആർജവം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ഉണ്ടാകുമോ?
കഴിഞ്ഞ രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടാത്തത്? 1.72 കോടി എന്നത് ഒരു കണക്കേ അല്ല. കടലാസ് കമ്പനികൾ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുകയാണ്. കമ്പനിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ 73 ലക്ഷം രൂപ നഷ്ടത്തിലാണ് കമ്പനി ഉള്ളത്. എന്നിട്ടും എങ്ങനെയാണ് കൈയ്യിൽ അവർക്ക് പൈസ വരുന്നത്.
എക്സാ ലോജിക് കമ്പനി അവകാശപ്പെടുന്നത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്തിട്ടുണ്ടെന്നും അതാണ് കമ്പനിയുടെ മുഖ്യ സേവനമെന്നുമാണ്.കരിമണൽ കമ്പനിക്ക് എന്തിനാണ് വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ? വീണ ഏതൊക്കെ കമ്പനികളിൽനിന്ന് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. എന്തൊക്കെ സേവനങ്ങൾക്കാണ് പണം വാങ്ങിയതെന്നും പറയണം. എന്തുകൊണ്ടാണ് വീണയും കമ്പനിയും ജിഎസ്ടി അക്കൗണ്ടുകൾ ക്ലോസ് ചെയ്തതെന്നും പറയണം. കേരളത്തിലെ ജനങ്ങൾ അറിയട്ടെ മുഖ്യമന്ത്രിയുടെ മകൾ എത്ര കച്ചവടം ചെയ്തുവെന്ന്, അത് പറയുന്നതിന് എന്ത് തടസമാണ് നിങ്ങൾക്കുള്ളത്. ജനങ്ങളെ എങ്ങനെയാണ് ഇങ്ങനെ കബിളിപ്പിക്കുന്നത്. ', മാത്യു കുഴൽനാടൻ ചോദിച്ചു.












Click it and Unblock the Notifications