നൂറിലേറെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക്... കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ ഉച്ചയോടെ എത്തും...
ഭക്ഷണം, വെള്ളം എന്നിവയ്ക്ക് പുറമേ വയർലെസ് സംവിധാനവും എല്ലാ വള്ളങ്ങളിലും ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം: കോസ്റ്റ്ഗാർഡിന്റെയും തീരസംരക്ഷണ സേനയുടെയും രക്ഷാപ്രവർത്തനം ഫലംകാണാത്ത സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നാണ് നൂറിലേറെ മത്സ്യത്തൊഴിലാളികൾ തിരച്ചിലിന് പോയിരിക്കുന്നത്.
ഭക്ഷണം, വെള്ളം എന്നിവയ്ക്ക് പുറമേ വയർലെസ് സംവിധാനവും എല്ലാ വള്ളങ്ങളിലും ഒരുക്കിയിട്ടുണ്ട്. കടലിലെ ഒരോ നീക്കങ്ങളും യഥാസമയം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കോസ്റ്റ് ഗാർഡും, തീരസംരക്ഷണ സേനയും രണ്ട് ദിവസം തുടർച്ചയായി തിരച്ചിൽ നടത്തിയിട്ടും നൂറിലേറെ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായിരുന്നില്ല.

അതിനിടെ ദുരന്തബാധിത മേഖലകൾ സന്ദർശിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ഞായറാഴ്ച ഉച്ചയ്ക്കെത്തും. തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിലാകും കേന്ദ്രമന്ത്രി സന്ദർശനം നടത്തുക. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മുഖ്യമന്ത്രിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കേന്ദ്രമന്ത്രി ചർച്ച നടത്തും. അതേസമയം, ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. നിലവിൽ ലക്ഷദ്വീപിൽ നിന്നും ഗുജറാത്ത് തീരത്തേക്കാണ് ഓഖി നീങ്ങുന്നത്. എന്നാൽ കേരളത്തിൽ ശക്തമായ കാറ്റിനും, കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications