മുകേഷിന് തെറി, കടകംപള്ളിക്കും മേഴ്‌സിക്കുട്ടിയമ്മയ്ക്കും കൂവല്‍! നാണംകെട്ട് പിണറായിയും കൂട്ടരും
തിരുവനന്തപുരം: അധികാരത്തിലെത്തിയത് മുതല്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നുണ്ട്. എന്തിലും ഏതിലും വിവാദം എന്നതായി അവസ്ഥ. ഓഖി ചുഴലിക്കാറ്റ് ദുരന്തവും സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുതല്‍ മോശമായിക്കിയിരിക്കുന്നു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഏകോപനമില്ലെന്നുമാണ് ആരോപണങ്ങള്‍ ഉയരുന്നത്. പിണറായി വിജയന്‍ ഇതുവരെ ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാത്തതും ആക്ഷേപങ്ങള്‍ക്കിടയാക്കുന്നു. ജനങ്ങള്‍ രോഷം തീര്‍ത്തത് സ്ഥലത്ത് എത്തിയ മന്ത്രിമാര്‍ക്ക് നേരെയാണ്. വിഴിഞ്ഞത് ജനരോഷം സര്‍ക്കാര്‍ ശരിക്കുമറിഞ്ഞു.

സർക്കാർ പരാജയമെന്ന്
ഓഖി ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമാണ് എന്നാണ് ആരോപണം ഉയരുന്നത്. നാവിക സേനയും വ്യോമസേനയും നടത്തുന്ന തെരച്ചലില്‍ തീരദേശവാസികള്‍ തൃപ്തരല്ല. നിരവധി പേരാണ് ഇപ്പോഴും ആഴക്കടലില്‍ കുടുങ്ങിക്കിടക്കുന്നത്. രണ്ട് ദിവസമായി മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്.

ജനം പ്രതിഷേധത്തിൽ
സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ല എന്നാരോപിച്ച് സ്ത്രീകളടക്കമുള്ളവര്‍ വിവിധ സ്ഥലങ്ങളില്‍ റോഡ് ഉപരോധിക്കുകയടക്കം ചെയ്തിരുന്നു. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആക്ഷേപം നേരത്തെയുണ്ട. വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നിരവധി പേരെ കടലില്‍ കാണാതായിരുന്നു.

കണക്ക് പോലുമില്ല
കടലില്‍ കാണാതായവരെക്കുറിച്ചുള്ള കൃത്യമായ കണക്ക് പോലും സര്‍ക്കാരിന്റെ പക്കലില്ല എന്നത് ജനരോഷം ഉയര്‍ത്തുന്നു. മാത്രമല്ല രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തണം എന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ സ്വന്ത്ം നിലയ്ക്ക് രക്ഷാ പ്രവര്‍ത്തനത്തിന് കടലിലേക്ക് ഇറങ്ങുകയും ചെയ്തു.

മന്ത്രിമാർക്ക് കൂവൽ
വിഴിഞ്ഞത്തേക്ക് മന്ത്രിമാരെത്തുന്നില്ല എന്ന ആക്ഷേപം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. ഈ ആക്ഷേപങ്ങള്‍ക്കൊക്കെ ഇടയിലേക്കാണ് രക്ഷാപ്രവര്‍ത്തനം വിലയിരുത്തുന്നതിന് വേണ്ടി മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ മേഴ്‌സിക്കുട്ടിയമ്മയും വിഴിഞ്ഞത്ത് എത്തിയത്. ജനങ്ങളാകട്ടെ അടക്കി വെച്ച രോഷം മുഴുവന്‍ മന്ത്രിമാര്‍ക്ക് നേരെ അഴിച്ച് വിട്ടും. കൂവലോടെയാണ് മന്ത്രിമാരെ നാട്ടുകാര്‍ സ്വീകരിച്ചത്.

കൂവൽ വാങ്ങി തിരികെ
കടലില്‍ കാണാതായവരുടെ കുടുംബാംഗങ്ങളെ കാണാന്‍ മന്ത്രിമാരെ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. ഇതുവരെ തിരിഞ്ഞ് നോക്കാത്ത മന്ത്രിമാര്‍ തിരികെ പോകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതോടെ കൂവലും വാങ്ങി മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരികെ പോകേണ്ടതായി വന്നു. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് സുസൈപാക്യത്തിനൊപ്പം പോയതിനാല്‍ കടകംപള്ളിക്ക് തിരിച്ച് പോകേണ്ടി വന്നില്ല.

കുറ്റപ്പെടുത്താതെ ബിഷപ്പ്
നാട്ടുകാര്‍ പ്രതിഷേധിച്ചുവെങ്കിലും ദുരന്തത്തില്‍ ഇപ്പോള്‍ സര്‍ക്കാരിനെ കുറ്റം പറയാന്‍ തയ്യാറല്ലെന്ന് സൂസൈപാക്യം വ്യക്തമാക്കി. മുഖ്യമന്ത്രിയും മറ്റും പൂന്തുറ സന്ദര്‍ശിക്കാത്തതിന് കാരണമുണ്ടാകുമെന്നും ബിഷപ്പ് വ്യക്തമാക്കി. ഇപ്പോള്‍ ആരെയും കുറ്റപ്പെടുത്താവുന്ന സാഹചര്യമല്ല നിലവിലുള്ളത്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കി പ്രകോപനം സൃഷ്ടിക്കരുതെന്നും ബിഷപ്പ് സൂസൈപാക്യം ആവശ്യപ്പെട്ടു. ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞത് നല്ല കാര്യമാണെന്നും സൂസൈപാക്യം പറഞ്ഞു.

മുകേഷിന് പച്ചത്തെറി
കഴിഞ്ഞ ദിവസം കൊല്ലം ജോനകപുരത്ത് മുകേഷ് എംഎൽഎയ്ക്കും ജനരോഷം അനുഭവിക്കേണ്ടി വന്നിരുന്നു. സിപിഎം നേതാക്കളും മറ്റ് പാർട്ടിക്കാരും അടക്കമുള്ളവർ വ്യാഴാഴ്ച തന്നെ ജോനകപുരത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ദുരിതത്തിലായവരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മുകേഷ് വെള്ളിയാഴ്ചയാണ് എത്തിയത്. എവിടെ ആയിരുന്നുവെന്ന ചോദ്യത്തിന് വിദേശത്തൊന്നും പോയിട്ടില്ലേ എന്ന് പരിഹാസരൂപേണ മറുപടിയും നൽകി. പ്രകോപിതരായ നാട്ടുകാർ എംഎൽഎയെ തെറിവിളിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

കടകംപള്ളിയുടെ ഇറങ്ങിപ്പോക്ക്
മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്തതിനെ ചോദ്യം ചെയ്ത ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയ മന്ത്രി കടകംപള്ളി സുരേന്ദ്രനും വിമർശനവിധേയനായിരുന്നു. അലമുറയിട്ട് കരയുന്നവരുടെ അടുത്തേക്കെല്ലാം മുഖ്യമന്ത്രി എത്തിച്ചേര്‍ന്നേ മതിയാവൂ എന്ന് വാശിപിടിക്കുന്നത് ബാലിശമാണ്. മുഖ്യമന്ത്രി ചെന്നാലേ പൂര്‍ണമാകൂ എന്ന് കരുതേണ്ട കാര്യമില്ല.മുഖ്യമന്ത്രി പോകേണ്ട സ്ഥലങ്ങളിലെല്ലാം പോകുന്നുണ്ട് എന്നായിരുന്ന കടകംപള്ളി വ്യക്തമാക്കിയത്.












Click it and Unblock the Notifications