ജീവൻ മാത്രം കയ്യിൽ പിടിച്ച് അവർ കരയിലേക്ക്.. മരണത്തിൽ നിന്നും ജീവിതത്തിലേക്ക്.. ആശങ്ക ബാക്കി
Recommended Video

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ആശങ്കയൊഴിയുന്നില്ല. കനത്ത മഴയും കാറ്റും ദുരന്തം വിതയ്ക്കുകയാണ്. ഓഖി ചുഴലിക്കാറ്റില്‍ നിരവധി പേരാണ് കടലില്‍ കുടുങ്ങിക്കിടക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആശങ്കയ്ക്ക് അല്‍പമൊരു വിരാമമിട്ട് കുടുങ്ങിക്കിടക്കുന്ന ചിലരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകിയാണ് ഇക്കാര്യം അറിയിച്ചത്. കടല്‍ പ്രക്ഷുബ്ധമാണ് എങ്കിലും രക്ഷാ പ്രവര്‍ത്തനം തടസ്സെപ്പെട്ടിട്ടില്ല.

150 പേരെ ലക്ഷപ്പെടുത്തി
കടലില്‍ ഓഖി ചുഴലിക്കാറ്റിപ്പെട്ട് കുടുങ്ങിപ്പോയ 185 പേരില്‍ 150 പേരെയാണ് ഇപ്പോള്‍ രക്ഷപ്പെടുത്തിയിരിക്കുന്നത്. 60 മത്സ്യത്തൊഴിലാളികളെ ജാപ്പനീസ് കപ്പലാണ് കരയിലെത്തിച്ചത്. ഇനി ഇരുപത് മുതല്‍ നാല്‍പതോളം പേരെ മാത്രമാണ് ദുരിതത്തില്‍ നിന്നും കരയിലേക്ക് എത്തിക്കാനുള്ളത്.

പലരും അവശർ
കഴിഞ്ഞ 48 മണിക്കൂറായി കടലില്‍ കുടുങ്ങിക്കിടക്കുന്നവരാണ് ഇവര്‍. രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്‍ എല്ലാവരും തന്നെ തണുത്ത് മരവിച്ച അവസ്ഥയിലായിരുന്നു. പലര്‍ക്കും നടക്കാനോ സംസാരിക്കാനോ പോലും കഴിയുന്നുണ്ടായിരുന്നില്ല. ഇവരെ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിമാനത്തിൽ കരയിലേക്ക്
വ്യോമസേനയുടേയും നാവിക സേനയുടേയും സംയുക്തമായ നീക്കത്തിലൂടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഹെലികോപ്റ്ററില്‍ കടലില്‍ നിരീക്ഷണം നടത്തി ഇവരെ വിമാനത്തിലേക്ക് കയറ്റിയാണ് കരയിലെത്തിക്കുന്നത്. രക്ഷപ്പെട്ട് എത്തിയവര്‍ക്ക് വേണ്ടി മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു.

മത്സ്യത്തൊഴിലാളികള്‍ സഹകരിക്കുന്നില്ല
അതേസമയം കടലില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തോട് സഹകരിക്കാത്ത നിലയുമുണ്ട്. തങ്ങളുടെ ജീവനോപാധിയായ വള്ളങ്ങള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ പലരും രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം പോരാന്‍ തയ്യാറായിരുന്നില്ല. തൊഴിലാളികളെ രക്ഷപ്പെടുത്തിയ ശേഷം വള്ളങ്ങള്‍ വീണ്ടെടുക്കുമെന്നാണ് കളക്ടര്‍ ഉറപ്പ് നല്‍കുന്നത്.

കടല്‍ക്ഷോഭം ശക്തമാവുന്നു
അതിനിടെ തിരുവനന്തപുരത്തും കൊല്ലത്തും കൂടാതെ ആലപ്പുഴയിലും കൊച്ചിയിലും കടല്‍ക്ഷോഭം ശക്തമാവുകയാണ്. തെക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയും ചുഴലിക്കാറ്റുമാണ് തെക്കന്‍ തീരത്ത് പ്രതീക്ഷിക്കപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന കേരളത്തിലെത്തുന്നുണ്ടെന്നാണ് അറിയുന്നത്.

സർക്കാരിന് വീഴ്ച
നാവിക സേനയുടെ അഞ്ച് യുദ്ധക്കപ്പലുകളാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നത്. രണ്ട് യുദ്ധക്കപ്പലുകള്‍ ലക്ഷദ്വീപിലേക്കും പുറപ്പെട്ടിട്ടുണ്ട്. അത്യാവശ്യ സാധനങ്ങളായ ഭക്ഷണം, വെള്ളം, മരുന്ന്, ബ്ലാങ്കറ്റുകള്‍ എന്നിവ അടക്കം സംഭരിച്ചതാണ് കപ്പലുകള്‍. ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിലും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണം ശക്തമാണ്.












Click it and Unblock the Notifications