ബംപർ അടിച്ചപ്പോള്‍ അനൂപിന് കാര്യങ്ങള്‍ കൈവിട്ട് പോയോ? 25 കോടി ജേതാവിനോട് ഏജന്‍സിക്ക് പറയാനുള്ളത്
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഓണം ബംപർ നറുക്കെടുപ്പിന് ഇനി ശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രം. കഴിഞ്ഞ തവണത്തേത് പോലെ 25 കോടിയാണ് ഇത്തവണയും ഒന്നാം സമ്മാനമെങ്കിലും കൂടുതല്‍ പേർക്ക് സമ്മാനം നല്‍കുന്നതെ ആകെ സമ്മാനത്തുകയില്‍ വർധനവുണ്ട്. ഇതുവരെ 68 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ടിക്കറ്റ് വില്‍പ്പന 75 ലക്ഷം കടന്നേക്കുമെന്നാണ് നിലവിലെ പ്രതീക്ഷ.
ആദ്യം 50 ലക്ഷം ടിക്കറ്റായിരുന്നു അടിച്ചിരുന്നത്. ഇത് മതിയാകാതെ വന്നതോടെ ആദ്യം 10 കോടിയും പിന്നീട് 20 കോടിയും അധികമായി അടിക്കുകയായിരുന്നു. 90 ലക്ഷം ടിക്കറ്റ് വരെയാണ് പരമാവധി അച്ചടിക്കാന്‍ സാധിക്കുക. കഴിഞ്ഞ തവണ 66 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചിരുന്നത്. നറുക്കെടുപ്പ് അടുത്തതോടെ ടിക്കറ്റ് വില്‍പ്പനയില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനം നല്‍കിയ ഓണം ബംപറായിരുന്നു കഴിഞ്ഞ തവണത്തേത്. ഓട്ടോ ഡ്രൈവറും തിരുവനന്തപുരം സ്വദേശിയുമായ അനൂപായിരുന്നു ആ ഭാഗ്യ ജേതാവ്. ഭഗവതി ലോട്ടറി ഏജന്‍സീസ് എന്ന സ്ഥാപനത്തില്‍ നിന്നായിരുന്നു അനൂപ് ബംപർ സമ്മാനം അടിച്ച ടിക്കറ്റ് എടുത്തത്.
ഇത്തവണ തുടക്കം മുതല്‍ തന്നെ ബംപർ ടിക്കറ്റുകള്‍ക്ക് നല്ല വില്‍പ്പനയുണ്ടായിരുന്നുവെന്നാണ് ഭഗവതി ലോട്ടിറി ഏജന്‍സീസിലെ ജീവനക്കാരന്‍ പറയുന്നത്. ഇടക്ക് മഴ പെയ്തത് വില്‍പ്പനയെ മോശമല്ലാത്ത രീതിയില്‍ ബാധിച്ചിട്ടുണ്ട്. ആളുകള്‍ വരുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ ഒന്നാം സമ്മാനം ലഭിച്ച കട എന്നതിനാല്‍ തന്നെ ഇതിലും കൂടുതലും കച്ചവടം ഉണ്ടാകേണ്ടതാണ്. എന്നാല്‍ മഴ വില്ലനായി മാറിയെന്നും ലോട്ടറി ജീവനക്കാരന്‍ പറയുന്നു.
മഴ കുറഞ്ഞാല്‍ വീണ്ടും വില്‍പ്പന വർധിച്ചേക്കും. കഴിഞ്ഞ തവണത്തെ നറുക്കെടുപ്പ് ദിനം ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ടിവിയില്‍ നറുക്കെടുപ്പിന്റെ ലൈവ് കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവസാന നിമിഷം വിറ്റ ടിക്കറ്റായതിനാല്‍ നമ്പർ അറിയാമായിരുന്നു. ബുക്കില്‍ നോക്കി കണ്‍ഫോം ചെയ്യുമ്പോഴേക്കും കടയ്ക്ക് മുമ്പില്‍ ആളുകള്‍ കൂടി, ഇവിടെയെല്ലാം ബ്ലോക്കായി. അന്നൊരു ഉത്സവ പ്രതീതിയായിരുന്നു.
ലോട്ടറി അടിച്ചപ്പോള്‍ അനൂപിന് കാര്യങ്ങള്‍ സ്വല്‍പം കൈവിട്ട് പോയോ എന്ന് സംശയമുണ്ട്. പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. ആളുകള്‍ സഹായം ചോദിച്ച് വന്നതോടെ കുട്ടിയെ ആശുപത്രിയില്‍ പോലും കൊണ്ടുപോവാന്‍ കഴിയാതെ വന്നു. എല്ലാ ഭാഗ്യവാന്മാരും നേരിടുന്ന പ്രശ്നം തന്നെയാണ് ഇത്. അനൂപിന്റെ കാര്യത്തില്‍ ഇത് കൂടിപ്പോയി. അതുകൊണ്ട് തന്നെ ഇത്തവണ ഒന്നാം സമ്മാന ജേതാവിനെ കാണാന്‍ കഴിയുമോയെന്ന സംശയമുണ്ടെന്നും ഭഗവതി ലോട്ടറി ജീവനക്കാരന്‍ പറയുന്നു.












Click it and Unblock the Notifications